ADVERTISEMENT

ബെംഗളൂരു ∙ മതാടിസ്ഥാനത്തിലുള്ള സംവരണം സംബന്ധിച്ച ഒരു വ്യവസ്ഥയും ആർഎസ്എസ് അംഗീകരിക്കില്ലെന്ന് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ. ആർ‌എസ്‌എസിന്റെ മൂന്നു ദിവസത്തെ അഖില ഭാരതീയ പ്രതിനിധി സഭയുടെ അവസാന ദിവസം മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘മതാടിസ്ഥാനത്തിലുള്ള സംവരണം സ്വീകാര്യമല്ല. അത് ഒരിക്കലും നമ്മുടെ ഭരണഘടനയുടെ ഭാഗമായിരുന്നില്ല. സാമൂഹികവും വിദ്യാഭ്യാസപരവുമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംവരണമാണ് വേണ്ടത്. സാമ്പത്തിക സംവരണം സ്വാഗതാർഹവും സാമൂഹ്യനീതിക്ക് അത്യന്താപേക്ഷിതവുമാണ്.’’ – ദത്താത്രേയ ഹൊസബാലെ പറഞ്ഞു.

‘‘ഡോ. ബാബാസാഹിബ് അംബേദ്‍കർ ഉൾപ്പെടെയുള്ള ഭരണഘടനാ നിർമാതാക്കളുടെ നിലപാട് വളരെ വ്യക്തമായിരുന്നു. സംവരണം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ളതാണ്. അല്ലാതെ മതവിഭാഗങ്ങൾക്കുള്ളതല്ല. ആ തത്വം ഇന്നും പ്രസക്തമായി തുടരുന്നു. സാമ്പത്തിക സംവരണം എന്ന തത്വത്തിൽ നിന്നുള്ള ഏതൊരു വ്യതിചലനവും സമൂഹത്തിൽ അസന്തുലിതാവസ്ഥയും വിഭജനവും സൃഷ്ടിക്കും. മതം പരിഗണിക്കാതെ, ചരിത്രപരമായ സാമൂഹിക പോരായ്മകൾ കാരണം പിന്നാക്കം നിൽക്കുന്നവരെ ഉയർത്തുന്നതിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കണം. അതാണ് നമ്മുടെ ഭരണഘടനയുടെ ഉദ്ദേശ്യം. അതായിരിക്കണം ദേശീയ ധാർമികതയുടെ സത്ത.’’ – ഹൊസബാലെ വ്യക്തമാക്കി

ഔറംഗസേബിന്റെ ശവകുടീര വിവാദത്തിലും ആർഎസ്എസ് നിലപാട് ഹൊസബാലെ തുറന്നു പറഞ്ഞു. ഭാരതത്തിന്റെ സംസ്കാരത്തെയും സമൂഹത്തെയും ഒരിക്കൽ നശിപ്പിച്ച വ്യക്തിയാണ് ഔറംഗസീബെന്ന സ്വേച്ഛാധിപതിയെന്നായിരുന്നു ദത്താത്രേയ തുറന്നടിച്ചത്. ‘‘ഔറംഗസേബിൽനിന്ന് ആരെങ്കിലും പ്രചോദനം ഉൾക്കൊള്ളാൻ ശ്രമിച്ചാൽ, ആ വ്യക്തിയുടെ ഉദ്ദേശ്യം ഒരു അധിനിവേശക്കാരനിൽനിന്നു വ്യത്യസ്തമല്ല. നൂറ്റാണ്ടുകളായി ഭാരതം അധിനിവേശങ്ങളെ നേരിട്ടിട്ടുണ്ട്. നമ്മുടെ പാരമ്പര്യങ്ങളെ മായ്ച്ചുകളയാനും, നമ്മുടെ ചരിത്രത്തെ വളച്ചൊടിക്കാനും, നമ്മുടെ ആത്മാവിനെ തകർക്കാനും ബോധപൂർവമായ ശ്രമം നടന്നു. അധിനിവേശക്കാരെയും അടിച്ചമർത്തുന്നവരെയും എന്തിന് മഹത്വപ്പെടുത്തണം?’’ – ദത്താത്രേയ ഹൊസബാലെ തുറന്നടിച്ചു.

English Summary:

Religion-Based Reservation Not Acceptable, Was Never Part of Constitution: RSS's Hosabale

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com