അധ്യക്ഷനായി സ്ഥാനം ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ, യശ്വന്ത് വർമയ്ക്കെതിരെ നടപടി കടുപ്പിച്ച് സുപ്രീം കോടതി – വായിക്കാം പ്രധാനവാർത്തകൾ

Mail This Article
സംസ്ഥാനത്ത് ബിജെപിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായി അധികാരമേറ്റതായിരുന്നു ഇന്നത്തെ പ്രധാന വാർത്ത. സംസ്ഥാനത്ത് തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ആരാകും ബിജെപിയെ നയിക്കുക എന്നതിൽ ഏറെക്കാലമായി തുടർന്ന ചർച്ചകൾക്കു ശേഷമാണ് രാജീവ് ചന്ദ്രശേഖർ നേതൃത്വം ഏറ്റെടുക്കുന്നത്. ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥലം മാറ്റാനുള്ള സുപ്രീം കോടതി തീരുമാനം, സൂരജ് വധക്കേസിലെ വിധി എന്നിവയും ഇന്നത്തെ പ്രധാന തലക്കെട്ടുകളായിരുന്നു. വായിക്കാം പ്രധാനവാർത്തകൾ.
ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖർ അധികാരമേറ്റു. കേരളത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരളത്തിലെ ബിജെപിക്ക് വൻ വളർച്ച ഉണ്ടാക്കാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് സ്ഥാനം ഒഴിഞ്ഞ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.
മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ എളമ്പിലായി സൂരജ് (32) കൊല്ലപ്പെട്ട കേസിൽ എട്ടു പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. രണ്ടു മുതൽ 9 വരെ പ്രതികൾക്കാണ് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി.
പാർലമെന്റ് അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ശമ്പളം, ദിവസ അലവൻസ്, പെൻഷൻ, അധിക പെൻഷൻ എന്നിവ വർധിപ്പിച്ചാണ് ഉത്തരവ്‍. എംപിമാരുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷത്തിൽ നിന്ന് 1.24 ലക്ഷം രൂപയാക്കി. ദിവസ അലവൻസ് 2,000 രൂപയിൽ നിന്ന് 2,500 രൂപയായും ഉയർത്തി.
ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥലം മാറ്റാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. അലഹബാദ് ഹൈക്കോടതിയിലേക്ക് അദ്ദേഹത്തെ തിരികെ അയയ്ക്കാനാണ് കൊളീജിയം ശുപാർശ ചെയ്തത്. ജഡ്ജിയുടെ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിനിടെ അഗ്നിരക്ഷാ സേനാംഗങ്ങൾ പണം കണ്ടെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് നടപടി.
സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കണക്കാക്കാനാകില്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതി ഉത്തരവിലെ ചില വാചകങ്ങള്‍ നീക്കം ചെയ്യുകയോ, ഭേദഗതി ചെയ്യുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.