ADVERTISEMENT

കുവൈത്ത് സിറ്റി∙ ലോകരാഷ്ട്രങ്ങൾ മാനവികതയുടെ നേതാവ് എന്നു വിളി‌ച്ച കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (91) അന്തരിച്ചു. 2 മാസമായി യുഎസിൽ ചികിൽസയിലായിരുന്നു.  കിരീടാവകാശിയാകാതെ ഭരണാധികാരിയായ കുവൈത്തിലെ ആദ്യ അമീറാണ്. 2006ൽ അമീർ ഷെയ്ഖ് ജാബർ അന്തരിച്ചതിനു പിന്നാലെ, കിരീടാവകാശി ഷെയ്ഖ് സഅദ് അമീറായി. എന്നാൽ, അനാരോഗ്യം വലച്ച അദ്ദേഹത്തെ 9 ദിവസത്തിനു ശേഷം പാർലമെന്റ് നീക്കി; അമീറായ ആൾ സത്യപ്രതിജ്ഞയ്ക്കു മുൻപ് ഒഴിവാക്കപ്പെടുന്നതും ആദ്യം. പിന്നീട്, ജാബറിന്റെ അർധസഹോദരനും പ്രധാനമന്ത്രിയുമായ ഷെയ്ഖ് സബാഹ്  അമീറാകുകയായിരുന്നു.

40 കൊല്ലം വിദേശകാര്യമന്ത്രിയായിരുന്ന സബാഹ്, ലോകത്ത് ഏറ്റവും കൂടുതൽ കാലം ആ സ്ഥാനം വഹിച്ച 2 പേരിൽ ഒരാളാണ്. സൗദിയുടെ സൗദ് അൽ ഫൈസലാണ് ഈ നേട്ടത്തിലെ പങ്കാളി.   1954ൽ സർക്കാർ വകുപ്പുകൾക്കായുള്ള റെഗുലേറ്റിങ് കമ്മിറ്റിയിൽ അംഗമായാണ് സബാഹ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട്, ഭരണഘടനാ നിർമാണ സമിതിയിൽ അംഗം. 1962ൽ ഇൻഫർമേഷൻ മന്ത്രി. 1963 മുതൽ 2003 വരെ വിദേശകാര്യമന്ത്രി. തുടർന്ന് ഉപപ്രധാനമന്ത്രിയുമായി. 

ജീവകാരുണ്യപ്രവർത്തനങ്ങളെ മാനിച്ച് യുഎൻ അദ്ദേഹത്തിന് ‘ഹ്യുമാനിറ്റേറിയൻ ലീഡർ’ പുരസ്കാരം സമ്മാനിച്ചു. മറ്റു രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർക്കു യു‌എസ് പ്രസിഡന്റ് നൽകാറുള്ള പരമോന്നത ബഹുമതി  ‘ദ് ലീജിയൻ ഓഫ് മെറിറ്റ്, ഡിഗ്രി ചീഫ് കമാൻഡർ’ കഴിഞ്ഞദിവസമാണു കൈമാറിയത്. 1991നു ശേഷം ഈ ബഹുമതി ആർക്കെങ്കിലും ലഭിക്കുന്നത് ആദ്യം. 

ഷെയ്ഖ് സബാഹിന്റെ അർധസഹോദരനും കിരീടാവകാശിയും ഡപ്യൂട്ടി അമീറുമായ ഷെയ്ഖ് നവാഫിനാണ് (83) നിലവിൽ ഭരണച്ചുമതല. പുതിയ അമീറിനെ പ്രഖ്യാപിച്ചിട്ടില്ല.രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ അനുശോചിച്ചു.

English Summary: Kuwait's Emir Sheikh Sabah Al-Ahmad Al-Sabah Dies At 91

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com