ADVERTISEMENT

മുംബൈ∙ ടീമിൽനിന്ന് തഴഞ്ഞതിൽ കുപിതനായി പിസ്റ്റളുമായി ക്യാപ്റ്റൻ കപിൽ ദേവിന്റെ വീട്ടിൽ ചെന്നുവെന്ന മുൻ ഇന്ത്യൻ താരം യോഗ്‌രാജ് സിങ്ങിന്റെ വെളിപ്പെടുത്തലിൽ, തണുത്ത പ്രതികരണവുമായി കപിൽ. സംഭവത്തെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട്, ‘ഏതു യോഗ്‌രാജ് സിങ്ങിനെക്കുറിച്ചാണ് നിങ്ങൾ ചോദിക്കുന്നത്’ എന്നായിരുന്നു കപിലിന്റെ മറുചോദ്യം. യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‍രാജ് സിങ്ങിനെക്കുറിച്ചാണെന്ന് മാധ്യമപ്രവർത്തകർ വിശദീകരിച്ചപ്പോൾ, ‘ശരി, വേറെ എന്തെങ്കിലും ചോദിക്കാനുണ്ടോ’ എന്നും കപിൽ പ്രതികരിച്ചു.

ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ്, യോഗ്‌രാജിന്റെ വിവാദ വെളിപ്പെടുത്തലിൽ മാധ്യമങ്ങൾ കപിലിന്റെ പ്രതികരണം തേടിയത്. ചടങ്ങിനെത്തിയ കപിൽ വേദിയിലേക്കു കയറും മുൻപാണ് മാധ്യമങ്ങൾ ചോദ്യങ്ങളുമായി വളഞ്ഞത്. ‘‘ആരാണ്? ആരാണത്? ആരെക്കുറിച്ചാണ് നിങ്ങൾ പറയുന്നത്’ – ഇതായിരുന്നു കപിൽ ദേവിന്റെ ആദ്യ പ്രതികരണം. 

‘യോഗ്‌രാജ് സിങ്, യുവരാജ് സിങ്ങിന്റെ പിതാവ്’ – എന്ന് ഒരു മാധ്യമപ്രവർത്തകൻ വിശദീകരിച്ചപ്പോൾ, ‘ശരി, വേറെ എന്തെങ്കിലും’ എന്നായിരുന്നു താൽപര്യമില്ലാത്ത മട്ടിൽ കപിലിന്റെ മറുപടി. 

∙ യോഗ്‌രാജ് സിങ് പറഞ്ഞത്...

ഇന്ത്യൻ ടീമിന്റെ നായകനായിരുന്ന കപിൽ തന്നെ ടീമിനു പുറത്താക്കിയതിന്റെ വൈരാഗ്യത്തിൽ ഒരു പിസ്റ്റളുമായി അദ്ദേഹത്തിന്റെ വീട്ടിലേക്കു ചെന്നുവെന്നായിരുന്നു യോഗ്‌രാജ് സിങ്ങിന്റെ വെളിപ്പെടുത്തൽ. ഭാര്യ ഷബ്നവും തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് യോഗ്‍രാജ് വ്യക്തമാക്കിയിരുന്നു. മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ പിതാവായ യോഗ്‌രാജ്, ഇന്ത്യയ്ക്കായി ഒരു ടെസ്റ്റും ആറ് ഏകദിനങ്ങളും കളിച്ചിട്ടുമുണ്ട്.

‘‘കപിൽ ദേവ് ഇന്ത്യയുടെയും നോർത്ത് സോണിന്റെയും ഹരിയാനയുടെയും ക്യാപ്റ്റനായിരുന്ന സമയത്ത്, ഒരു കാരണവും കൂടാതെ എന്നെ തഴഞ്ഞു. ഇതേക്കുറിച്ച് കപിലിനോടു നേരിട്ടു ചോദിക്കണമെന്ന് എന്റെ ഭാര്യയ്ക്ക് (യുവരാജ് സിങ്ങിന്റെ അമ്മ) നിർബന്ധം. ആ നീചനെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഞാൻ അവളോടു പറഞ്ഞു.’’

‘‘അന്ന് ഞാൻ പിസ്റ്റളുമെടുത്ത് ഭാര്യയെയും കൂട്ടി സെക്ടർ 9ലുള്ള കപിലിന്റെ വീട്ടിൽച്ചെന്നു. അമ്മയോടൊപ്പമാണ് കപിൽ വീടിനു പുറത്തേക്കുവന്നത്. ഞാൻ എന്റെ വായിൽ വന്ന ചീത്തയെല്ലാം കപിലിനെ വിളിച്ചു. താങ്കൾ കാരണം എനിക്ക് നല്ലൊരു സുഹൃത്തിനെ നഷ്ടമായെന്ന് ഞാൻ കപിലിനോടു പറഞ്ഞു. ഈ ചെയ്തതിനെല്ലാം വിലകൊടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പു നൽകി. ഈ പിസ്റ്റളിലെ തിരകൾ താങ്കളുടെ തല തുളയ്ക്കുന്നത് എനിക്കു കാണണമെന്നുണ്ട്. പക്ഷേ, ഈ പാവപ്പെട്ട അമ്മയെ ഓർത്ത് ഞാൻ അതു ചെയ്യുന്നില്ല. അതും പറഞ്ഞ് ഷബ്നത്തെയും കൂട്ടി ഞാൻ മടങ്ങി. അന്നാണ് ഇനി ക്രിക്കറ്റ് കളിക്കില്ലെന്ന് ഞാൻ തീരുമാനിച്ചത്. ഇനി യുവി കളിക്കട്ടെ എന്നും തീരുമാനിച്ചു.’’

‘‘ബിഷൻ സിങ് ബേദി ഉൾപ്പെടെയുള്ളവരാണ് എനിക്കെതിരെ ഗൂഢാലോചന നടത്തിയത്. അദ്ദേഹം മരിച്ചു. ടീമിൽനിന്ന് പുറത്തായ സമയത്ത് ഞാൻ സിലക്ടറായ രവീന്ദ്ര ഛന്ദയുമായി സംസാരിച്ചിരുന്നു. ചീഫ് സിലക്ടറായിരുന്ന ബിഷൻ സിങ് ബേദിയാണ് എന്നെ ടീമിലെടുക്കാതിരിക്കാൻ വാദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ മുംബൈയിൽ കളിക്കുന്നതിനാൽ സുനിൽ ഗാവസ്കറിന്റെ ആളായിരിക്കുമെന്ന് കരുതിയാണ് തഴഞ്ഞതെന്നും പറഞ്ഞു.’ – യോഗ്‌രാജ് സിങ് വെളിപ്പെടുത്തി.

ടീമിനു പുറത്തായശേഷം കപിൽ ദേവുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും യോഗ്‌രാജ് സിങ് പറഞ്ഞു. 2011ൽ ഇന്ത്യ ലോകകപ്പ് ജയിച്ചപ്പോൾ കപിൽ ദേവ് കരഞ്ഞു. എന്റെ മകൻ താങ്കളേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നു ചൂണ്ടിക്കാട്ടി ഞാൻ കപിലിന് സന്ദേശമയച്ചു. അതോടെ കപിൽ എന്നോട് ക്ഷമാപണം നടത്തി. ‘‘അടുത്ത ജൻമത്തിൽ നമുക്ക് സഹോദരൻമാരായി ജനിക്കാമെന്ന് കപിൽ വാട്സാപ്പിൽ മറുപടി നൽകി. ഒരേ അമ്മയ്ക്കു പിറക്കുന്ന സഹോദൻമാരായിരിക്കാമെന്നും അദ്ദേഹം കുറിച്ചിരുന്നു. എന്നെ നേരിട്ടു കാണണമെന്ന ആഗ്രഹവും അദ്ദേഹം പങ്കുവച്ചു. പക്ഷേ, എനിക്കിപ്പോഴും കടുത്ത നിരാശയാണ് തോന്നുന്നത്’ – യോഗ്‍രാജ് സിങ് പറഞ്ഞു.

English Summary:

Kapil Dev's savage response to Yograj Singh's ‘took my pistol out’ remark

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com