ഭാവിയാണു പ്രധാനം, മുംബൈ ഇന്ത്യൻസ് ഒരു ടീം മാത്രമല്ല: പാക്ക് ബോർഡിനോട് വിശദീകരിച്ച് കോർബിൻ ബോഷ്

Mail This Article
മുംബൈ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽനിന്ന് പിൻമാറാനുള്ള കാരണങ്ങൾ വിശദീകരിച്ച് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ കോർബിൻ ബോഷ്. പിഎസ്എലിന്റെ പത്താം എഡിഷനിൽ ഡയമണ്ട് വിഭാഗത്തില്‍ പെഷവാർ സൽമിയാണ് ബോഷിനെ ടീമിലെടുത്തത്. പെഷവാറിനായി താരം തകർപ്പൻ പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ബോഷിന്റെ പിൻമാറ്റം. പരുക്കേറ്റ ലിസാഡ് വില്യംസിന്റെ പകരക്കാരനായി ബോഷ് മുംബൈ ഇന്ത്യൻസിൽ ചേരുകയും ചെയ്തു.
കരാർ ലംഘനത്തിന് കോർബിൻ ബോഷിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. തുടർന്നാണ് ദക്ഷിണാഫ്രിക്കൻ താരം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ വിശദീകരണം അറിയിച്ചത്. പാക്കിസ്ഥാന്‍ സൂപ്പർ ലീഗിനോട് ബഹുമാനക്കുറവുള്ളതുകൊണ്ടല്ല പിൻമാറ്റമെന്നു കോർബിൻ ബോഷ് അറിയിച്ചതായി ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു.
‘‘ഭാവിക്കു പ്രാധാന്യം നൽകിയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. മുംബൈ ഇന്ത്യൻസ് ഐപിഎല്ലിലെ കരുത്തുറ്റ ഒരു ടീം മാത്രമല്ല. കുറേയേറെ ലീഗുകളിൽ മത്സരിക്കുന്ന ഫ്രാഞ്ചൈസിയാണ്. അത് എന്റെ കരിയറിൽ നിര്‍ണായകമാണ്.’’– കോർബിന്‍ ബോഷ് വ്യക്തമാക്കി. ബോഷിന്റെ വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് താരത്തിനെതിരെ നടപടിയെടുക്കുക.
ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിൽ എംഐ കേപ്ടൗൺ ടീമിന്റെ താരമായിരുന്നു ബോഷ്. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽനിന്ന് താരങ്ങൾ പിൻമാറുന്നത് ആവർത്തിക്കാതിരിക്കാൻ ബോഷിനെതിരെ നടപടി വേണമെന്നാണ് പിസിബി പ്രതിനിധികളുടെ നിലപാട്. താരത്തെ ടൂർണമെന്റിൽനിന്നു വിലക്കാൻ സാധ്യതയുണ്ട്. അതേസമയം കോർബിൻ ബോഷിനു വലിയ ശിക്ഷ നൽകിയാൽ, വിദേശ താരങ്ങൾ ഭാവിയിൽ പാക്കിസ്ഥാന്‍ ലീഗിൽ കളിക്കാൻ വരുന്നതിനെയും അതു ബാധിച്ചേക്കും.