ADVERTISEMENT

‘നിങ്ങൾ ഒരു ഫുട്ബോൾ ക്ലബ്ബിനെ ഇഷ്ടപ്പെടുന്നതു വിജയങ്ങളും കിരീടങ്ങളും കൊണ്ടുമാത്രമല്ല, നിങ്ങളെത്തന്നെ അതിൽ കാണുന്നതു കൊണ്ടാണ്’ – ഡെനിസ് ബെർഗ്കാംപിന്റേതാണ് ഈ വാക്കുകൾ. ഡച്ച് ഫുട്ബോളറുടെ ആ വാക്കുകളുമായി ഏറ്റവും ചേർന്നുനിൽക്കുന്നൊരു ക്ലബ്ബാണു കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളിലെ കിരീടക്കൂട്ടത്തിൽ ഒറ്റയാനാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ്. പക്ഷേ, മഞ്ഞയിൽ നീലവർണത്തിന്റെ വരകൾ തുടിച്ചുനിൽക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ പുതിയ കുപ്പായത്തിൽ സ്വന്തം ഹൃദയമിടിപ്പ് തിരിച്ചറിയുന്ന ആരാധകലക്ഷങ്ങളുടേതാണീ ക്ലബ്. അതു തിരിച്ചറിഞ്ഞിട്ടാണു കിരീടമെന്ന ഒരേയൊരു ലക്ഷ്യം മുൻനിർത്തി ഈ സീസണിലേക്കായി ബ്ലാസ്റ്റേഴ്സ് നടത്തിയ അഴിച്ചുപണികൾ.

ടീമിന്റെ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയുള്ള കാലം കണക്കിലെടുക്കാതെയാണു മൂന്നുവർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള പരിശീലകമാറ്റം. തുടർച്ചയായ മൂന്നു സീസണുകളിൽ പ്ലേഓഫിലേക്ക് ഇരമ്പിക്കയറിയിട്ടും കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനത്ത് അഴിച്ചുപണി നടത്തിയതിനു പിന്നിൽ ഒരേയൊരു ലക്ഷ്യമേയുള്ളൂ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ കിരീടമെന്ന പരമമായ ലക്ഷ്യം. ടീമിന്റെ മുഖമുദ്ര തന്നെയായി മാറിയ സെർബിയൻ പരിശീലകൻ ഇവാൻ വുക്കോമനോവിച്ചിനു പകരക്കാരനായി സ്വീഡിഷ് കോച്ച് മികായേൽ സ്റ്റാറെയ്ക്കു വഴിതുറന്നതും കോച്ചിങ് കരിയറിലെ കിരീടത്തിളക്കം തന്നെ. ഇവാന്റെ പിൻഗാമിയായി പരിചയസമ്പന്നനായ സ്റ്റോറെ എത്തുമ്പോൾ അടിമുടി മാറ്റങ്ങളുടെ കുത്തൊഴുക്കുകളാണുകളത്തിലും പുറത്തും ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്.

∙ ഇവാൻ മാറി സ്റ്റാറെ എത്തുമ്പോൾ

ഇവാൻ വുക്കൊമനോവിച്ചിനെപ്പോലെ ഫുട്ബോളർ എന്ന റോളിൽ നിന്നു പരിശീലകനായി മാറിയ ഒരാളല്ല മികായേൽ സ്റ്റാറെ. ഫുട്ബോളറാകുക എന്ന സ്വപ്നം പരുക്കിനെത്തുടർന്നു കുട്ടിക്കാലത്തുതന്നെ അവസാനിപ്പിച്ചാണു സ്റ്റാറെ കളത്തിനരികിലേക്കു മാറിയത്. എന്നാൽ പരിശീലകൻ എന്ന റോളിൽ ഇവാനെക്കാൾ പരിചയസമ്പന്നനാണ് സ്റ്റാറെ. മുപ്പതാം വയസ്സിൽ സ്വീഡിഷ് ക്ലബ്ബിന്റെ ചുമതലയേറ്റ സ്റ്റാറെ താരങ്ങളുമായി അടുത്തിടപഴകുന്ന പരിശീലകരിലൊരാളാണ്. പക്ഷേ, മോട്ടിവേഷനൽ സ്പീക്കറായി കളത്തിനു പുറത്തും പേരെടുത്ത ഇവാനെപ്പോലെയല്ല സ്റ്റാറെയുടെ ഇടപെടൽ. കൗമാരപ്രായം തൊട്ടേ പ്ലെയർ ഡവലപ്മെന്റുമായി ബന്ധപ്പെട്ടു സജീവമായതിന്റെ അനുഭവസമ്പത്ത് പരിശീലക ദൗത്യത്തിൽ ഫലപ്രദമായി കോർത്തിണക്കുന്നതിൽ വിജയിച്ചിട്ടുമുണ്ട് ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്.

ഇവാനെപ്പോലെ മനോവികാരങ്ങൾ അടക്കിവയ്ക്കുന്ന പ്രകൃതക്കാരനുമല്ല, പൊട്ടിത്തെറിക്കുന്ന ഫുട്ബോളർ സ്‌ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ നാട്ടുകാരൻകൂടിയായ മികായേൽ ലെനാർട്ട് ടേജ് ‘മികേ’ സ്റ്റാറെ. ഒരു വെള്ളക്കുപ്പായത്തിൽ ഉള്ളിലുള്ള വികാരങ്ങളെല്ലാം പുറത്തുകാട്ടാതെ സ്വതവേ ശാന്തനായി കാണപ്പെട്ട ഇവാനിൽ നിന്ന് അജഗജാന്തരം അകലമുണ്ട് സ്റ്റാറെയുടെ ശരീരഭാഷയ്ക്കും ശീലങ്ങൾക്കും. സ്വന്തം കളിക്കാരെ പ്രോത്സാഹിപ്പിച്ചും ശകാരിച്ചും പൊട്ടിത്തെറിച്ചുമെല്ലാം കളത്തിനരികിൽ ‘ആവേശം’ ചൊരിയുന്നയാളാണ് ഈ നാൽപ്പത്തിയൊൻപതുകാരൻ. ലോങ് വിസിലിനു പിന്നാലെ ഇവാന്റെ നേതൃത്വത്തിലുള്ള വൈക്കിങ് ക്ലാപ്പ് കണ്ടുശീലിച്ച ആരാധകർ ഇനി മൈതാനമധ്യത്തിൽ സ്റ്റോറെയുടെ ‘ടീം മീറ്റ്’ കാണേണ്ടിവരും. മത്സരത്തിന്റെ ഫലം അനുകൂലമായാലും പ്രതികൂലമായാലും ടീമംഗങ്ങളോടു പറയാനുള്ളതു കളത്തിൽതന്നെ പറഞ്ഞാണു സ്റ്റാറെയ്ക്കു ശീലം.

∙ ഇവാനിസം മാഞ്ഞു സ്റ്റാറെക്കാലം തെളിയുമ്പോൾ

‌സെർബിയൻ ഫുട്ബോളിൽ നിന്നു സ്വീഡിഷ് ഫുട്ബോളിലേക്കുള്ള അകലം പോലെതന്നെ വ്യത്യസ്തമാകും ഇനി ബ്ലാസ്റ്റേഴ്സിന്റെ കേളീശൈലിയും. ആക്രമണ ഫുട്ബോളിന്റെ കാറ്റഴിച്ചുവിട്ട ഇവാനിസക്കാലത്തിൽ നിന്നേറെ വ്യത്യസ്തമാണു സ്റ്റാറെയുടെ നയം. ഹൈപ്രസ്സിങ്ങും ഗഗൻപ്രസ്സിങ്ങുമെല്ലാം പയറ്റി ആക്രമണ ഫുട്ബോളിന്റെ വക്താവായി മാറിയ ഇവാന്റെ ഗെയിം പ്ലാനിൽ നിന്നേറെ വിഭിന്നമാണു സ്വീഡിഷ് കോച്ച് പിന്തുടർന്നു വന്ന തന്ത്രങ്ങൾ. അടിമുടി ആക്രമണം എന്നതാണു ശൈലിയെങ്കിലും പ്രതിരോധത്തിന്റെയും ആക്രമണത്തിന്റെയും മിശ്രണമാകണം ഗെയിമെന്ന പക്ഷക്കാരനാണു സ്റ്റാറെ.

പ്രതിരോധത്തിനു മുൻഗണന നൽകുന്ന, പന്തടക്കത്തിനും പാസിങ്ങിനും പ്രാമുഖ്യം നൽകുന്ന പരിശീലകനാണു കക്ഷി. സ്വീഡിഷ് ലീഗിൽ ഏറ്റവും കുറച്ചു ഗോളുകൾ വഴങ്ങിയ കളിക്കണക്കുകളുമായിട്ടായിരുന്നു സ്റ്റോറെ പരിശീലിപ്പിച്ച ടീമുകൾ സീസൺ പൂർത്തിയാക്കി മടങ്ങിയത്. ഗോൾ വഴങ്ങുന്നതിലെ വീഴ്ചകളിലായിരുന്നു മുൻ ഐഎസ്എൽ സീസണിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലായത്. പ്രതിരോധത്തിനു മുൻഗണന നൽകുന്ന മികായേൽ സ്റ്റാറെയ്ക്കു വിളി ചെന്നതും ആ കാരണത്താലാണ്. 

ഇവാന്റെ കാലത്തു കണ്ടു പരിചയിച്ച 4–4–2 എന്ന വിന്യാസത്തിൽ നിന്നുള്ള മടക്കം കൂടിയാകും ബ്ലാസ്റ്റേഴ്സിനു പുതിയ സീസൺ. വിങ് ബാക്കുകൾക്കു മുന്നേറാനുള്ള ദൗത്യം കൂടി നൽകി 3 സെന്റർ ബാക്കുകളെ നിരത്തി എതിരാളികളുടെ വഴി അടയ്ക്കുന്ന ഫോർമേഷനും സ്ഥിരമാക്കിയ മികായേലിന്റെ ആവനാഴിയിൽ അസ്ത്രങ്ങളേറെ. 3–4–3, 4–2–3–1, 4–3–3 ഇങ്ങനെ നീളുന്ന ഫോർമേഷനുകളുടെ ‘സസ്പെൻസ് ത്രില്ലറു’കളാകും സ്റ്റാറെക്കാലത്ത് ആരാധകർക്കും എതിരാളികൾക്കുമായി ബ്ലാസ്റ്റേഴ്സിന്റെ കളങ്ങളിൽ കാത്തിരിക്കുന്നത്.വെർട്ടിക്കൽ ഗെയിമുൾപ്പെടെ കേളീശൈലിയിലും ഏറെ വൈവിധ്യം സമ്മാനിക്കുന്നുണ്ട് സ്റ്റാറെയുടെ സാന്നിധ്യം. ഇവാനെക്കാൾ തന്ത്രങ്ങളും അടവുകളും പരീക്ഷണങ്ങളും അമ്പരപ്പിക്കലുകളുമെല്ലാം ആയുധമായി കൈവശമുള്ളയാളാണ് ഏഴു രാജ്യങ്ങളിലായി ഒരു ഡസൻ ക്ലബ്ബുകൾക്കു കളിയൊരുക്കിയിട്ടുള്ള സ്റ്റാറെയെന്ന തന്ത്രജ്ഞൻ. 

ഇവാനുമായി മികായേൽ സ്റ്റാറെയെ ചേർത്തു നിർത്തുന്നൊരു ഘടകമുണ്ടെങ്കിൽ അതു യുവതാരങ്ങൾക്കു വഴിയൊരുക്കുന്ന കാര്യത്തിലാകും. യൂത്ത് ടീമുകളുടെ ദൗത്യമേറ്റെടുത്തു പരിശീലക രംഗത്തേയ്ക്കു കടന്നുവന്ന സ്റ്റാറെയുടെ ടീമുകളിലെല്ലാം യുവതാരങ്ങൾ നിർണായക റോളുകളിൽ ഇടം നേടിയിട്ടുണ്ട്. യുഎസിലെ മേജർ ലീഗ് സോക്കർ ക്ലബിന്റെ പരിശീലകനായ നാളുകളിൽ യുവതാരങ്ങളുടെ അതിപ്രസരമുള്ള ഇലവനുമായി കളത്തിലെത്തി ആരാധകരെപ്പോലും ഞെട്ടിച്ച (ചൊടിപ്പിക്കുകയും ചെയ്തെന്നത് വേറെ കാര്യം !) കക്ഷിയാണു സ്റ്റാറെ. ഏതായാലും, സ്വീഡിഷ് കോച്ചിനു കീഴിൽ മിന്നിത്തിളങ്ങി സീനിയർ ടീമിലേക്ക് അതിവേഗം കുതിച്ച ഒട്ടേറെ യുവതാരങ്ങളുടെ കഥകൾകൂടി പരിഗണിച്ചാകും ബ്ലാസ്റ്റേഴ്സിന്റെ കോച്ചിങ് സിലക്ഷൻ.

∙ പതിനൊന്നാം വരവിലെ ബ്ലാസ്റ്റേഴ്സ്

മുന്നേറ്റത്തിലെ മൂർച്ചയാണു സ്റ്റാറെ യുഗത്തിലേക്കു പ്രവേശിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഹൈലൈറ്റ്. ലെഫ്റ്റ് വിങ്ങിലെ നോവ സദൂയി ഐഎസ്എലിൽ ഇനി പരിചയപ്പെടുത്തൽ വേണ്ടാത്ത പ്രഹരായുധം. പരുക്കു മാറി പരിചയവും ഏറിയെത്തുന്ന ക്വാമി പെപ്രയ്ക്കൊപ്പം സെന്റർ ഫോർവേഡായി സ്പാനിഷ് താരം ഹെസൂസ് ഹിമിനെയും ഇന്ത്യൻ താരങ്ങളായ ഇഷാൻ പണ്ഡിതയും ശ്രീക്കുട്ടനും. ദിമിത്രിയോസ് ഡയമന്റകോസിനെക്കാൾ ഒരുപടി ഉയരെ നിൽക്കുന്ന പകരക്കാരനാണു നീക്കങ്ങളിലും സാങ്കേതികത്തികവിലും നിലവാരമേറെയുള്ള ഹെസൂസ്.പിന്നോട്ടിറങ്ങി കളിക്കുന്ന അധികഭാരമില്ലാതെ മുന്നേറ്റക്കാരോടു ചേർന്നു ക്യാപ്റ്റൻ അഡ്രിയൻ ലൂണയുമെത്തുന്നതോടെ ഗോളടിയിൽ സ്റ്റാറെയുടെ സംഘം ഹെവിവെയ്റ്റ്.

മുൻ സീസണുകളിലേതുപോലെ പ്രതിരോധത്തിലേക്കു ചെന്നു പന്തെടുക്കുന്ന പതിവിൽ നിന്നു വ്യത്യസ്തമായി മുന്നേറ്റത്തിലും മധ്യനിരയ്ക്കും ഇടയിലെ ‘ബിറ്റ്‌വീൻ ദ് ലൈൻസ്’ റോളിൽ ഇനി കാണാമെന്നു ലൂണതന്നെ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞതാണ്. ഇടതുവലതു പാർശ്വങ്ങളിലായി മുഹമ്മദ് ഐമനും കെ.പി.രാഹുലും അമാവിയയും ബ്രൈസ് മിറാൻഡയും പോലുള്ള യുവരക്തങ്ങളും ഇരമ്പിക്കയറുന്നതാണു ആക്രമണത്തിന്റെ അച്ചുതണ്ട്.

ഉപനായകന്റെ ദൗത്യം കൂടിയുള്ള മിലോസ് ഡ്രിൻസിച്ചാണു പ്രതിരോധ നായകൻ.ഫ്രഞ്ച് താരം അലക്സാന്ദ്രെ കോയെഫ് കൂടിയുള്ള ടീമിൽ പ്രീതം കോട്ടാലും ഹോർമിപാമും മലയാളി താരം ബിജോയിയുമാണ് സെന്റർ ബാക്ക് ഓപ്ഷനുകൾ. പ്ലേയിങ് ഇലവനിലെ സ്ഥിരസാന്നിധ്യമായ ജീക്സൺ സിങ് ടീം വിട്ടതിന്റെ അഭാവം കളത്തിൽ പ്രകടമായാൽ ഈ സീസണിൽ ഡിഫൻസീവ് മിഡ്ഫീൽഡർ റോളിലും കാണാൻ പോകുന്ന കരുത്തനാണു കോയെഫ്. മുഹമ്മദൻസിനെതിരായ പരിശീലനപോരാട്ടങ്ങളിലടക്കം മുന്നോട്ടുകയറി കളിക്കാനിറങ്ങിയ കോയെഫിന്റെ മികവും നേട്ടങ്ങളും ബ്ലാസ്റ്റേഴ്സ് കണ്ടറിഞ്ഞിട്ടുമുണ്ട്.

വിങ്ങർമാർക്ക് ഏറെ പ്രാധാന്യമുള്ള സ്റ്റാറെയുടെ ഗെയിം പ്ലാനിൽ ഐബനും സന്ദീപ് സിങ്ങും നവോച്ചയും പ്രബീർ ദാസും മലയാളി താരം മുഹമ്മദ് സഹീഫുമാണ് വിങ് ബാക്കുകൾ. വിബിൻ മോഹനൻ, ഫ്രെഡ്ഡി, യോഹെൻബ മെയ്തെയ് മുഹമ്മദ് അസ്ഹർ, ഡാനിഷ് ഫാറൂഖ്, സൗരവ് മണ്ഡൽ എന്നിവരുൾപ്പെടുന്ന മധ്യത്തിനു യുവതാരത്തിളപ്പാണു മുഖമുദ്ര. ഗോളിലും അതിനു മാറ്റമില്ല. സച്ചിൻ സുരേഷും സോം കുമാറും നാളെയുടെ താരങ്ങളാകാൻ പോന്നവർ. പൊസിഷനൽ ഗെയിമിന്റെ വക്താവായ സ്വീഡിഷ് കോച്ചിനു കീഴിൽ ഏതു റോളിലും ആൾ മാറിയെത്താമെന്നതാണു കളത്തിലേക്കായി ബ്ലാസ്റ്റേഴ്സ് കരുതിവയ്ക്കുന്ന സസ്പെൻസ്. വലതു വിങ്ങിൽ ലൂണയെത്തുന്നതും ഫാൾസ് നയൻ റോളിൽ നോവയെത്തുന്നതുമെല്ലാം കാണാൻ പോകുന്ന അടവുകളിലെ സൂചന, സൂചന, സൂചന മാത്രം.

English Summary:

How will Blasters perform under new coach Mikael Stahre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com