ADVERTISEMENT

കൊച്ചി ∙ അൽപം ആശങ്കയിലാണു കോച്ച് മികായേൽ സ്റ്റാറെ; കേരള ബ്ലാസ്റ്റേഴ്സിന്റെ ബുദ്ധിയും ഹൃദയവുമായ അഡ്രിയൻ ലൂണ ഇന്നും കളത്തിലിറങ്ങില്ല. മിഡ്ഫീൽഡിൽ ലൂണയുടെ അഭാവം ഈസ്റ്റ് ബംഗാളിനെതിരായ പോരാട്ടത്തിൽ സ്റ്റാറെ എങ്ങനെ മറികടക്കുമെന്നു കാത്തിരുന്നു കാണണം. ‘‘പനി മാറിയെങ്കിലും ലൂണ കളിക്കില്ല. അദ്ദേഹം ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനാണ്. പക്ഷേ, എന്തു ചെയ്യും? ഫുട്ബോളിൽ ഇത്തരം സാഹചര്യങ്ങൾ പതിവല്ലേ?’’ – സ്റ്റാറെയുടെ വാക്കുകളിൽ ആശങ്ക പ്രകടം.

ആദ്യ കളിയിലും പനി മൂലം ലൂണയ്ക്കു കളിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നു രാത്രി 7.30 നു കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ബ്ലാസ്റ്റേഴ്സ്– ഈസ്റ്റ് ബംഗാൾ മത്സരം സ്പോർട്സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും തത്സമയം.

∙ പൂട്ടണം, ദിമിയെ

ആദ്യ പോരിൽ പഞ്ചാബ് എഫ്സിയോട് അവസാന നിമിഷ ഗോളിൽ വീണെങ്കിലും ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നതു വിജയം തന്നെ. അതു പക്ഷേ എളുപ്പമല്ല, അസാധ്യവുമല്ല. ദിമിത്രി ഡയമന്റകോസും ക്ലെയ്റ്റൺ സിൽവയും ഉൾപ്പെടുന്ന ഈസ്റ്റ് ബംഗാൾ ആക്രമണ നിരയെ പൂട്ടുന്നതിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിജയിച്ചാൽ പാതി ജയിച്ചു.

പഞ്ചാബിനെതിരെ പാളിപ്പോയ മധ്യനിര – ആക്രമണ നിരകളുടെ ഏകോപനം ഫലപ്രദമാക്കുകയാണു കോച്ച് സ്റ്റാറെയുടെ വെല്ലുവിളി. പ്രതിരോധ നിര പഞ്ചാബിനെതിരെ അവസാന നിമിഷങ്ങളിൽ രണ്ടു ഗോൾ വഴങ്ങിയെങ്കിലും അദ്ദേഹം ആശങ്കപ്പെടുന്നില്ല.

∙ ടീം ഘടനയിൽ മാറ്റം വരുമോ?

പഞ്ചാബിനെതിരെ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കിയ ആദ്യ 11ൽ ഇന്നു മാറ്റമുണ്ടായേക്കും എന്നാണു സൂചന; മധ്യനിരയിൽ പ്രത്യേകിച്ചും. ഫ്രെഡിയും അലക്സാണ്ടർ കോയെഫുമാണ് ആദ്യ പകുതിയിൽ കളിച്ചത്. എന്നാൽ, പ്രതീക്ഷിച്ച ഊർജം ടീമിനു ലഭിച്ചില്ല. രണ്ടാം പകുതിയിൽ വിബിൻ മോഹനൻ എത്തിയതോടെ മിഡ്ഫീൽഡ് ചടുലമായി. നേരിയ പരുക്കിൽ നിന്നു മുക്തനായി ഇറങ്ങിയ വിബിന്റെ പ്രകടനം കോച്ച് ശ്രദ്ധിക്കുകയും ചെയ്തു.

ആദ്യ 11ൽ ഉണ്ടായിരുന്ന സ്ട്രൈക്കർ ക്വാമെ പെപ്രയും ഇന്നു പകരക്കാരനായി ഇറങ്ങാനാണു സാധ്യത. അങ്ങനെയെങ്കിൽ ആദ്യ കളിയിൽ പകരക്കാരനായിറങ്ങി ഗോളടിച്ച സ്പാനിഷ് സ്ട്രൈക്കർ ഹെസൂസ് ഹിമെനെ തുടക്കം മുതൽ കളത്തിലിറങ്ങും.

∙ ബ്ലാസ്റ്റേഴ്സിനെതിരെ ഡയമന്റകോസ്

ഗോളുകളുടെ ‘ഗ്രീക്ക് ദേവൻ’ ഇന്നു വീണ്ടും കൊച്ചിയുടെ മണ്ണിലിറങ്ങും; മാസങ്ങൾക്കു മുൻപു വരെ സ്വന്തം ടീമായിരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ വല നിറയ്ക്കാൻ! ഇന്നു രാത്രി കലൂർ സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാളിനെ നേരിടുന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ഭീഷണി ബംഗാൾ ആക്രമണം നയിക്കുന്ന ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രി ഡയമന്റകോസ് തന്നെ. കഴിഞ്ഞ രണ്ടു സീസണുകളിലും ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോററായിരുന്ന ദിമി തന്നെയാണു ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനും; 28 ഗോളുകൾ. 

‘‘ ബ്ലാസ്റ്റേഴ്സ് ഫാൻസ് ആർ അമേസിങ്. പക്ഷേ, നിങ്ങളെന്നോടു ക്ഷമിക്കുക. നാളെ എന്റെ ടീം ജയിക്കുമെന്നാണു പ്രതീക്ഷ’’ – മത്സരത്തലേന്ന് ദിമിയുടെ വാക്കുകൾ. 

English Summary:

Kerala Blasters FC Vs East Bengal FC, ISL 2024-25 Match - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com