ADVERTISEMENT

മനുഷ്യർ സമയത്തോളം വില നൽകുന്ന മറ്റൊന്നില്ല. ഓരോ നിമിഷത്തിന്റെയും വില ഓർമിപ്പിച്ചുകൊണ്ട് വാച്ചുകൾ മനുഷ്യന്റെ ചങ്ങാതിയായി ഒപ്പം കൂടിയിട്ട് കാലമേറെയായി.  കാലഘട്ടങ്ങൾ മാറുന്നതനുസരിച്ച് വാച്ചുകളിലും ഒട്ടേറെ മാറ്റങ്ങൾ വന്നെങ്കിലും ഇന്നും എല്ലാത്തരം വാച്ചുകൾക്കും ആരാധകരുണ്ട് എന്നതാണ് പ്രത്യേകത. ഇത്തരത്തിൽ കേരളത്തിലെ വാച്ച് പ്രേമികളെ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ടൈംഗ്രാഫേഴ്സ് എന്ന കളക്ടീവ്. റിസ്റ്റ് വാച്ചുകളോടുള്ള അതിയായ സ്നേഹം കാത്തുസൂക്ഷിക്കുന്നവരുടെ ഈ സംഘം 2019 ലാണ് രൂപംകൊണ്ടത്.

സമയം അറിയാനുള്ള ഉപാധി എന്നതിനപ്പുറം വാച്ച് നിർമാണം നൂറ്റാണ്ടുകൾ പഴക്കം ചെന്ന ഒരു കലയായാണ് ടൈം ഗ്രാഫേഴ്സ് കണക്കാക്കുന്നത്.  സാങ്കേതികവിദ്യകൾ വികസിക്കുന്നതിനു മുൻപ് തന്നെ ബാറ്ററിയുടെയോ ഡിജിറ്റൽ ഡിസ്പ്ലേയുടെയോ സഹായമില്ലാതെ സമയവും ചാന്ദ്ര ചക്രവും അടക്കമുള്ള സങ്കീർണതകൾ ഉൾപ്പെടുത്തി വാച്ചുകൾ പുറത്തിറങ്ങിയിരുന്നു. അത്തരത്തിൽ മൈന്യൂട്ട് എൻജിനീയറിങ്ങിന് സമാനതകളില്ലാത്ത പ്രാധാന്യം നൽകുന്ന വ്യവസായമാണ് വാച്ച് നിർമ്മാണം. ഈ വ്യവസായത്തിന് പിന്തുണ നൽകുന്നതിനും വാച്ച് നിർമാണത്തെക്കുറിച്ചുള്ള അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് കളക്ടീവ് ആരംഭിച്ചത്.

ഹയർസെക്കണ്ടറി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥിക്ക് വാച്ച് സമ്മാനമായി നൽകുന്നു
ഹയർസെക്കണ്ടറി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥിക്ക് വാച്ച് സമ്മാനമായി നൽകുന്നു

സ്മാർട്ട് വാച്ചുകൾ വിപണി കയ്യടക്കിയ ഇക്കാലത്തും പഴയകാല ടൈം പീസുകളെ ഹൃദയത്തിൽ ചേർത്തുവയ്ക്കുകയാണ് ഈ സംഘം.  ഇന്ത്യയിൽ വാച്ച് പ്രേമികളുടെ ധാരാളം കമ്മ്യൂണിറ്റികൾ ഉണ്ടെങ്കിലും കേരളത്തിൽ അത്തരത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഒന്നില്ല എന്ന തിരിച്ചറിവിലാണ് ടൈം ഗ്രാഫേഴ്സ് ആരംഭിച്ചത്. പ്രായഭേദമന്യേ വാച്ചുകളോട് പ്രത്യേക ഇഷ്ടം കാത്തുസൂക്ഷിക്കുന്നവർ സംഘത്തിലെ അംഗങ്ങളാണ്. എന്നാൽ വാച്ചുകളെ കുറിച്ചുള്ള ചർച്ചകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നത് അല്ല ടൈം ഗ്രാഫേഴ്സിന്റെ പ്രവർത്തനങ്ങൾ. കളക്ടീവ് ആരംഭിച്ച് ഒരു വർഷത്തിനിപ്പുറം നാഴിക എന്ന പേരിൽ ലിമിറ്റഡ് എഡിഷൻ വാച്ചും ടൈം ഗ്രാഫേഴ്സ് പുറത്തിറക്കി. കേരളത്തോടുള്ള ആദരസൂചകമായി    ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം മലയാള അക്കങ്ങളിൽ അടയാളപ്പെടുത്തിയ പ്രത്യേക ഡയലാണ് നാഴികയ്ക്ക് നൽകിയത്.  

5000 ൽ അധികം അംഗങ്ങളുള്ള ഇൻസ്റ്റഗ്രാം പേജിലൂടെയും വാട്സാപ്പ് ഗ്രൂപ്പിലൂടെയും വാച്ചുകളെ  സ്നേഹിക്കുന്നവർക്കിടയിൽ സജീവ സാന്നിധ്യമാണ് ടൈംഗ്രാഫേഴ്സ്.  വ്യത്യസ്തതരം വാച്ചുകൾ, അവയുടെ ചരിത്രം, പുതിയ കണ്ടെത്തലുകൾ, വാച്ചുകൾക്ക് പിന്നിലെ സാങ്കേതികവിദ്യകൾ, വാച്ച് നിർമാണ കല തുടങ്ങി വാച്ചുകളുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളിലൂടെയാണ് ടൈം ഗ്രാഫേഴ്സ് കൂടുതൽ ആളുകളിലേക്ക് എത്തുന്നത്.  വാച്ച് നിർമാണ മേഖലയിലെ കണ്ടെത്തലുകളും ഡിസൈനുകളിൽ വന്ന മാറ്റങ്ങളും ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. ശേഖരിക്കപ്പെട്ട വാച്ചുകളുടെ എണ്ണമോ വിലമതിപ്പോ കണക്കിലെടുക്കാതെ വാച്ചുകളോട് സ്നേഹമുള്ളവരെയെല്ലാം ടൈം ഗ്രാഫേഴ്സ് ഉൾക്കൊള്ളിക്കുന്നു. ഓട്ടോമാറ്റിക് എച്ച്എംടി വാച്ചുകൾ, ഡിജിറ്റൽ കാസിയോ ജി ഷോക്സ് വാച്ചുകൾ തുടങ്ങി ലക്ഷങ്ങൾ വിലമതിക്കുന്ന ലക്ഷ്വറി വാച്ചുകൾ വരെ ശേഖരിക്കുന്നവർ സംഘത്തിലെ അംഗങ്ങളാണ്.

watchteam-new

ഒരു കളക്ടീവ് എന്ന നിലയിൽ സമൂഹത്തോടുള്ള പ്രതിബദ്ധതയ്ക്കും ടൈംഗ്രാഫേഴ്സ് ഊന്നൽ നൽകുന്നുണ്ട്. അതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അർഹരായ വിദ്യാർഥികളെ കണ്ടെത്തി പുരസ്കാരങ്ങൾ സമ്മാനിച്ചിരുന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കാണ് ടൈം ഗ്രാഫേഴ്സ് പുരസ്കാരങ്ങൾ കൈമാറിയത്. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളെ അതിജീവിച്ച് കഠിന പ്രയത്നത്തിലൂടെ പഠനത്തിൽ മികവ് തെളിയിച്ച വിദ്യാർഥികളെയാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. വ്യത്യസ്ത ജില്ലകളിൽ നിന്നുള്ള സ്കൂളുകൾ തിരഞ്ഞെടുത്ത് അധ്യാപകരുടെ സഹായത്തോടെ അർഹരായവരെ കണ്ടെത്തുകയായിരുന്നു. 5000 രൂപ വിലമതിക്കുന്ന വാച്ചും 5000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 

പ്ലസ് ടു പഠനം അവസാനിക്കുന്നതോടെ വിദ്യാർഥികൾ ജീവിതത്തിന്റെ പുതിയൊരു കാലഘട്ടത്തിലേയ്ക്ക് ചുവട് വയ്ക്കുകയാണ്. ഇതുപോലെയുള്ള ജീവിതത്തിലെ പ്രധാന വഴിത്തിരിവുകളിൽ സമ്മാനം എന്ന നിലയിൽ ഏറ്റവും അധികം കൈമാറ്റം ചെയ്യപ്പെടുന്നത് വാച്ചുകളാണ്. ഇവ ജീവിതാവസാനം വരെ നെഞ്ചോട് ചേർത്തുവയ്ക്കുന്നവരുമുണ്ട്. അത്തരത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് ചുവട് വയ്ക്കുന്ന കുട്ടികൾക്ക് എക്കാലവും ഓർമയിൽ സൂക്ഷിക്കാവുന്ന ഒന്ന് എന്ന നിലയിലാണ് വാച്ചുകൾ സമ്മാനമായി നൽകിയത്. സ്കൂൾ അധികൃതരുടെ സാന്നിധ്യത്തിൽ ടൈംഗ്രാഫേഴ്സ് സംഘാംഗങ്ങൾ വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ കൈമാറി.

English Summary:

Timegraphers: Kerala’s Premier Watch Enthusiast Community

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com