ADVERTISEMENT

ഒരു കുഞ്ഞിന് ജന്മം നൽകുന്നതിനൊപ്പം ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങളും സംഭവിക്കും. വൈകാരികവും സാമ്പത്തികവും തൊഴിൽപരവുമായ ഈ മാറ്റങ്ങളെ പറ്റി ഇന്നത്തെ തലമുറയ്ക്ക് കൃത്യമായ അവബോധമുണ്ട്. രണ്ടോ അതിലധികമോ കുട്ടികൾ അടങ്ങുന്ന കുടുംബം എന്ന കാഴ്ചപ്പാട് തന്നെ ഇതോടെ മാറിമറിയുകയും ചെയ്തിട്ടുണ്ട്. ഒരു കുഞ്ഞു ജനിക്കുന്നതോടെ കുടുംബം പൂർണമായി എന്ന് തീരുമാനിക്കുന്നവരാണ് ഇന്നത്തെ മാതാപിതാക്കളിൽ ഏറെയും. എന്നാൽ ഇതിനുമപ്പുറം തൊഴിൽപരമായ പുരോഗതിയും സാമ്പത്തിക ഭദ്രതയും നഷ്ടപ്പെടുന്നു എന്ന കാരണംകൊണ്ട് കുട്ടികളെ വേണ്ട എന്ന് തീരുമാനിക്കുകയാണ് ദക്ഷിണ കൊറിയയിലെ ഭൂരിഭാഗം സ്ത്രീകളും. ഇതോടെ ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ള രാജ്യമായി ദക്ഷിണ കൊറിയ മാറിക്കഴിഞ്ഞു.

2023ലും ജനന നിരക്ക് കുത്തനെ താഴ്ന്ന നിലയിലായതോടെ ഇതേക്കുറിച്ച് നിരവധി സർവേകളും നടന്നിരുന്നു. കരിയറിലെ പുരോഗതിയെയും കുട്ടികളെ വളർത്തുന്നതിനുള്ള സാമ്പത്തിക ചെലവിനെയും കുറിച്ചുള്ള ഉത്കണ്ഠ മൂലമാണ് പ്രസവം വൈകിപ്പിക്കാനോ കുഞ്ഞുങ്ങൾ വേണ്ടെന്ന് വയ്ക്കാനോ ദക്ഷിണ കൊറിയയിലെ യുവതികളും സ്ത്രീകളും തീരുമാനിക്കുന്നതെന്ന് സർവേകൾ വെളിപ്പെടുത്തുന്നു. ഒരു ദക്ഷിണ കൊറിയൻ സ്ത്രീക്ക് പ്രത്യുൽപാദന ജീവിതത്തിൽ ജനിക്കാവുന്ന ശരാശരി കുഞ്ഞുങ്ങളുടെ എണ്ണം നിലവിൽ 0.72 ആണെന്നാണ് 2023ലെ പഠനങ്ങൾ വ്യക്തമാക്കുന്നത്. 2022 ഇത് 0.78 ആയിരുന്നു.

south-korea-woman-2
Image Credit: B.Zhou/ Shutterstock

രാജ്യത്തിന്റെ ജനസംഖ്യാ നിരക്ക് ക്രമമായി നിലനിർത്തണമെങ്കിൽ ഈ കണക്കുകൾ 2.1ൽ എത്തണം എന്നത് അവസ്ഥയുടെ ഭീകരത വെളിവാക്കുന്നു.  കഴിഞ്ഞവർഷം 2,30,000 കുട്ടികൾ മാത്രമാണ് രാജ്യത്ത് ജനിച്ചത്. കണക്കുകൾ ഇതേ നിലയിൽ തുടർന്നാൽ 2100 എത്തുന്നതോടെ ദക്ഷിണ കൊറിയയുടെ മൊത്തം ജനസംഖ്യ 26 ദശലക്ഷമായി കുറയും. നിലവിലെ ജനസംഖ്യയുടെ നേർപകുതിയാണിത്. പൊതുവെ പുരുഷന്മാർക്ക് ആധിപത്യം കൂടുതലുള്ള സമൂഹമായതിനാൽ ദക്ഷിണ കൊറിയയിൽ തൊഴിൽ മേഖലയിൽ വിജയം കൈവരിക്കാനാവുന്ന സ്ത്രീകൾ ഒരു കാരണംകൊണ്ടും അത് വിട്ടുകളയാൻ തയാറല്ല. എന്നാൽ ഇതിനുമപ്പുറം മറ്റു ചില കാരണങ്ങൾ കൂടി കുട്ടികൾ വേണ്ട എന്ന തീരുമാനത്തിന് പിന്നിലുണ്ട്.

സാമ്പത്തിക പ്രശ്നങ്ങൾ തന്നെയാണ് അതിൽ പ്രധാനം. പ്രസവവുമായി ബന്ധപ്പെട്ടു സ്ത്രീകൾക്ക് പിന്തുണ നൽകാൻ പല നയങ്ങളും രൂപീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇവയൊന്നും കൃത്യമായ രീതിയിൽ പ്രാവർത്തികമാകുന്നില്ല. പ്രസവാവധിയുടെ കാര്യമെടുത്താൽ കുഞ്ഞുങ്ങളുടെ ജനനശേഷം അച്ഛനമ്മമാർക്ക് ഒരേപോലെ അവധിയെടുക്കാൻ രാജ്യത്ത് അനുവാദമുണ്ട്. എന്നാൽ ദക്ഷിണ കൊറിയയിലെ പുരുഷന്മാരിൽ 1.3 ശതമാനം മാത്രമാണ് ഈ അവധി വിനിയോഗിക്കുന്നത്. അതായത് പ്രസവശേഷം കുഞ്ഞിന്റെ പരിചരണം പൂർണമായി ഏറ്റെടുത്ത് പ്രസവാവധി കൂടുതലായി ഉപയോഗിക്കുന്നതു സ്ത്രീകൾ തന്നെയാണ്. ഇതുമൂലം യുവതികളെ ജോലിക്കെടുക്കുന്നതിനു പല കമ്പനികളും വിമുഖത പ്രകടിപ്പിക്കുന്നു. ജോലിയിൽ പ്രവേശിച്ച് പരിശീലനം നേടിയ ശേഷം ഗർഭിണികളാകുന്ന സ്ത്രീകൾ കുഞ്ഞുങ്ങളുടെ കാര്യത്തിൽ മാത്രം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും മുഴുവൻ സമയ ജോലി ചെയ്യുന്നതിൽ നിന്നും പിന്തിരിയുകയും ചെയ്യുന്നതിനാലാണിത്.

ശിശു സംരക്ഷണത്തിന്റെ എല്ലാ വശങ്ങളും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്ന ഒരു സംസ്ക്കാരം ഇപ്പോഴും ദക്ഷിണ കൊറിയയിൽ  നിലനിൽക്കുന്നുണ്ട്. പ്രസവവും കുട്ടികളുടെ സംരക്ഷണവും ജോലിയും ഒരേസമയം കൈകാര്യം ചെയ്യുക എന്നത് വലിയ വെല്ലുവിളി ആയതിനാലാണ് ഇന്നത്തെ തലമുറയിലെ പല സ്ത്രീകളും കുഞ്ഞുങ്ങൾ വേണ്ട എന്ന ഉറച്ച തീരുമാനമെടുക്കുന്നത്. തൊഴിൽ സ്ഥിരത നേടാൻ ഇത് സഹായിക്കുമെന്നും ഇവർ കരുതുന്നു. 

south-korea-woman-3
Image credit∙ hapelinium

കുഞ്ഞുങ്ങളുടെ കാര്യത്തിൽ മാത്രമല്ല ഇത്തരം അനന്തരഫലങ്ങൾ മുന്നിൽകണ്ട് വിവാഹമേ വേണ്ടെന്ന് വയ്ക്കുന്ന സ്ത്രീകളുടെ എണ്ണവും ദക്ഷിണകൊറിയയിൽ പെരുകുന്നുണ്ട് എന്നാണ് സർവേ ഫലം. ജീവിത ചെലവ് കുത്തനെ ഉയരുന്നു എന്നതാണ് വിവാഹങ്ങളിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നത്. എന്നാൽ മുൻപ് കുഞ്ഞുങ്ങളുമൊത്തുള്ള ജീവിതം സ്വപ്നം കണ്ടിരുന്നവർ തന്നെയാണ് ജീവിതസുരക്ഷ കണക്കിലെടുത്ത് വിവാഹമോ കുഞ്ഞുങ്ങളോ വേണ്ട എന്ന തീരുമാനത്തിലേയ്ക്ക് എത്തിയതെന്നും സർവേകൾ ചൂണ്ടിക്കാട്ടുന്നു. 

ഒരു കുഞ്ഞിന്റെ ജനനം മുതൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകുന്ന ഘട്ടം വരെയുള്ള ശരാശരി ചെലവ് 1,89,335.34 ഡോളർ ആണെന്നാണ് കണക്കാക്കിയിരിക്കുന്നത്. മികച്ച വിദ്യാഭ്യാസവും ജീവിത സാഹചര്യവും നൽകി കുഞ്ഞുങ്ങളെ വളർത്തുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന അവസ്ഥയാണ്. ഈ അധിക ബാധ്യതകളും തൊഴിൽ രംഗത്ത് ഉണ്ടായേക്കാവുന്ന പ്രതിസന്ധികളും ഏറ്റെടുക്കുന്നതിലും ഭേദം കുഞ്ഞുങ്ങളില്ലാതെ സ്വസ്ഥമായ ജീവിതമാണെന്ന് ഭൂരിഭാഗം ആളുകളും കരുതുന്നു.

ജനസംഖ്യയിൽ കുത്തനെ ഉണ്ടാകുന്ന ഈ ഇടിവിന് പരിഹാരം കണ്ട് ജനന നിരക്ക് ഉയർത്താനായി ഭരണകൂടം ഊർജിത ശ്രമങ്ങൾ നടത്തുന്നുണ്ട്. ഒന്നിലധികം കുട്ടികളുള്ള കുടുംബങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നതും കുട്ടികളെ തനിയേ വളർത്തേണ്ടിവരുന്ന അച്ഛന്മാർക്കും അമ്മമാർക്കും പിന്തുണ നൽകുന്നതും എല്ലാം ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഈ നടപടികളൊന്നും ഇതുവരെ വേണ്ടത്ര ഫലം കണ്ടിട്ടില്ല. രാജ്യത്തിന്റെ നിലവിലെ സാഹചര്യം മനസ്സിലാക്കി ചില സ്വകാര്യ കമ്പനികളും പ്രത്യേക നയങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. കുട്ടികളുള്ള ജീവനക്കാർക്ക് ഒരു കുട്ടിക്ക് 75,000 ഡോളർ എന്ന നിലയിൽ വാർഷിക ബോണസ്  നൽകുന്ന കമ്പനികൾക്കും ഇക്കൂട്ടത്തിൽ ഉണ്ട്.

ദക്ഷിണ കൊറിയ മാത്രമല്ല ജപ്പാനിലും ഏതാണ്ട് ഇതേ സാഹചര്യം തന്നെയാണ് നിലനിൽക്കുന്നത്.  2023ൽ ജപ്പാനിൽ തുടർച്ചയായ എട്ടാം വർഷവും ജനന നിരക്കിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. വിവാഹങ്ങളുടെ എണ്ണത്തിനും കാര്യമായ കുറവ് സംഭവിക്കുന്നുണ്ട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

English Summary:

South Korea's Baby Bust: Why Women Are Choosing Careers Over Motherhood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com