ADVERTISEMENT

ശ്രദ്ധേയമായ ഒരു കണ്ടെത്തലിലാണ് ലോകം. മുൻ ധാരണകളെയെല്ലാം തിരുത്തുകയാണ് ശാസ്ത്രലോകം ജനിതക മേഖലയിൽ നടത്തുന്ന ഗവേഷണങ്ങൾ, സ്പെയിനിലെ സെവിയ്യയിൽ കണ്ടെത്തിയ ഡിഎൻഎയിൽ 20 വർഷം നീണ്ട ഗവേഷണം നടത്തിയ ശാസ്ത്രജ്ഞർ ഒടുവിൽ അതു ക്രിസ്റ്റഫർ കൊളംബസിന്റേതാണെന്ന് ഉറപ്പിച്ചു. ഒപ്പം മറ്റൊരു വെളിപ്പെടുത്തലും:

കൊളംബസ് ഇതുവരെ കരുതിയിരുന്നതുപോലെ ഇറ്റലിക്കാരനല്ലത്രേ. മറിച്ച് സ്പെയിനിൽ നിന്നുള്ള ജൂതവംശജനാണ്. ഗ്രനഡ സർവകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് പുതിയ പഠനം നടന്നിരിക്കുന്നത്. കൊളംബസിന്റെ ബന്ധുക്കളുടേതുൾപ്പെടെ ഡിഎൻഎ പഠനത്തിൽ ഉപയോഗിച്ചു.ഇറ്റലിയിലെ ജെനോയിൽ 1451ലാണു കൊളംബസ് ജനിച്ചതെന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. എന്നാൽ സ്പെയിനിലെ വലൻസിയയിലാകാം കൊളംബസ് ശരിക്കും ജനിച്ചതെന്നും പുതിയ ഗവേഷണം പറയുന്നു.‌ചെറുപ്പത്തിൽ തന്നെ കപ്പൽയാത്ര കൊളംബസിനു ഹരമായിരുന്നു.26ാം വയസ്സിൽ തന്നെ ഐസ്‌ലൻഡിലേക്ക് അദ്ദേഹം സാഹസിക യാത്ര നടത്തിയിരുന്നു.

അക്കാലത്ത് യൂറോപ്പിൽ ഏഷ്യയെക്കുറിച്ച് നിറം പിടിപ്പിച്ച കഥകളാണ്.ഈ കഥകളിൽ കൊളംബസും ആകർഷിക്കപ്പെട്ടു.ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ എണ്ണിയാലൊടുങ്ങാത്ത സമ്പത്ത്, സ്വർണവും സുഗന്ധദ്രവ്യങ്ങളും കുന്നുകൂടി കിടക്കുന്ന മറ്റ് ഏഷ്യൻ ദ്വീപുകൾ.

Representative image.. Fer Gregory/ Shutterstock.com
Representative image.. Fer Gregory/ Shutterstock.com

ഏഷ്യയെന്നു കരുതി വടക്കനമേരിക്കയിൽ

ക്രിസ്റ്റഫർ കൊളംബസെന്ന സാഹസികനെ യാത്രയ്ക്കു പ്രേരിപ്പിക്കാൻ ഈ ലക്ഷ്യങ്ങൾ ധാരാളമായിരുന്നു.അക്കാലത്ത് തെക്കനേഷ്യയിലേക്കുള്ള കടൽമാർഗം യൂറോപ്യൻമാർക്കറിയുമായിരുന്നില്ല.ഇതിനായി കൊളംബസ് കണക്കുകൂട്ടലുകൾ നടത്തി.പക്ഷേ ആ കണക്കുകൾ തെറ്റി.ഏഷ്യയെന്ന് അദ്ദേഹം ഗണിച്ച സ്ഥലം ഇന്നത്തെ വടക്കനമേരിക്കയായിരുന്നു.തന്റെ പദ്ധതിയുമായി കൊളംബസ് പോർച്ചുഗലിന്റെ രാജാവിനെക്കണ്ട് സംസാരിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല.

നിരാശനാകാതെ സ്പെയിനിലെത്തിയ അദ്ദേഹം അവിടത്തെ രാജാവായ ഫെർഡിനാൻഡിനെയും റാണി ഇസബെല്ലയെയും കാര്യം ധരിപ്പിച്ചു.ആദ്യം ഇത്തരമൊരു ഉദ്യമത്തിന് സമ്മതം നൽകിയില്ലെങ്കിലും പിന്നീട് രാജാവ് സമ്മതം മൂളി.കൊളംബസിന്റെ യാത്രയുടെ ചെലവ് സ്പെയിൻ വഹിക്കാമെന്ന് കരാറായി.മുന്നിൽ കിടക്കുന്നത് അതിസാഹസികമായ യാത്രയാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എങ്കിലും അതു കഴിഞ്ഞാൽ കിട്ടുന്ന പണം,പദവി തുടങ്ങിയ നേട്ടങ്ങൾ കൊളംബസിനു ശക്തി പകർന്നു.

സാന്റ മരിയ, പിന്റ, നിന എന്നീ കപ്പലുകളിൽ യാത്ര

1492 ഓഗസ്റ്റിൽ സ്പെയിനിലെ പാലോസ് തുറമുഖത്തു നിന്ന് സാന്റ മരിയ, പിന്റ, നിന എന്നീ കപ്പലുകളിലായി കൊളംബസ് യാത്ര തിരിച്ചു. സ്പെയിനു തെക്കുള്ള കാനറി ദ്വീപുകളിൽ എത്തിയ ശേഷം പടിഞ്ഞാറേക്കു യാത്ര.കടലിൽ ഒട്ടേറെ സാഹസികമുഹൂർത്തങ്ങൾ കൊളംബസിനും സംഘത്തിനും നേരിടേണ്ടി വന്നു.മാസങ്ങളോളം കര കാണാതെയുള്ള യാത്ര നാവികരെ അസ്വസ്ഥരാക്കി.ഒക്ടോബർ 10 ആയപ്പോഴേക്കും നാവികർ ഒരു സംഘർഷത്തിന്റെ വക്കിലെത്തിയിരുന്നു.പക്ഷേ കൊളംബസിന്റെ ഭാഗ്യം...

colu-mbus - 1

ന്യൂവേൾഡിലേക്ക് ഒരു യൂറോപ്പുകാരന്റെ ആദ്യ ചുവടുവയ്പ്പ്

ഒക്ടോബർ 12ന് ബഹാമസിലെ വാട്‌ലിങ് ദ്വീപിൽ എത്തിച്ചേർന്നു. പിൽക്കാലത്ത് അമേരിക്കൻ വൻകരകൾ അറിയപ്പെട്ടത് നവലോകമെന്നാണ് (ന്യൂ വേൾഡ്). ഈ ന്യൂവേൾഡിലേക്ക് ഒരു യൂറോപ്പുകാരന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു അത്.പിന്നീട് കൊളംബസ് ക്യൂബ കണ്ടെത്തി.പക്ഷേ അതു ചൈനയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം.തുടർന്ന് ഹിസ്പാനിയോളയിലെത്തിയ അദ്ദേഹം ഇതു ജപ്പാനാണെന്നും വിചാരിച്ചു.താൻ പുതിയായി കണ്ടെത്തിയ പ്രദേശങ്ങൾ ഏഷ്യയാണെന്നു തന്നെയായിരുന്നു അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ. അവിടെ നിന്നുള്ള സ്വർണവും സുഗന്ധദ്രവ്യങ്ങളും അടിമകളുമായി തിരിച്ചു യൂറോപ്പിലെത്തിയ കൊളംബസിനു വീരോചിത സ്വീകരണമാണു ലഭിച്ചത്.

പിന്നീട് നാല് തവണ കൂടി അദ്ദേഹം നവലോകത്തേക്കു കപ്പൽ യാത്ര നടത്തി.കരീബിയൻ ദ്വീപുകളും തെക്കൻ,മധ്യ അമേരിക്കൻ കരപ്രദേശവുമെല്ലാം അദ്ദേഹം ഈ യാത്രകളിൽ സന്ദർശിച്ചു.ഏഷ്യ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും വലിയ നേട്ടം യൂറോപ്പിനു കൊളംബസ് സമ്മാനിച്ചു.

അമേരിക്കൻ വൻകരയിൽ നിന്നുള്ള അളവറ്റ സ്വത്ത് പിൽക്കാലത്ത് സ്പെയിനിനെ ലോകത്തെ ഒന്നാം നമ്പർ സാമ്പത്തികശക്തിയാക്കി മാറ്റി. കൊളംബസിന്റെ യാത്രകളിൽ ആവേശഭരിതരായ ഒട്ടേറെ നാവികർ യൂറോപ്പിലെ തുറമുഖങ്ങളിൽ നിന്നു തങ്ങളുടെ കപ്പലുകൾ നീറ്റിലിറക്കി. വാസ്കോഡഗാമയും മഗല്ലനുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

English Summary:

Groundbreaking DNA research reveals Christopher Columbus's true origins, challenging long-held beliefs. Was the famed explorer not Italian, but Jewish? Discover the secrets uncovered after 20 years of scientific investigation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com