ADVERTISEMENT

ശ്രീലങ്കയിൽ നിന്നുമെത്തി ഇന്ത്യയുടെ മനം കവർന്ന താരസുന്ദരിയാണ് ജാക്വലിൻ ഫെർണാണ്ടസ്. ബോളിവുഡ് സിനിമകളിൽ നിറസാന്നിധ്യമായ ജാക്വലിൻ സൗദി അറേബ്യയുടെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിൽ മതിമറന്നിരിക്കുകയാണ്. ചെങ്കടലിന്റെ അഭൗമമായ ഭംഗിയാണ് താരം പങ്കുവച്ച ചിത്രങ്ങളിലേറെയും. നീലക്കടലിന്റെ അതുല്യമായ ചാരുതയെ മറികടക്കുന്ന സൗന്ദര്യമാണ് തങ്ങളുടെ പ്രിയതാരത്തിനെന്നാണ് യാത്രാചിത്രങ്ങൾക്കു ആരാധകർ നൽകിയിരിക്കുന്ന കമന്റുകൾ. കടലിൽ മുങ്ങി നിവരുകയും കരയിൽ ഇരുന്നു കാഴ്ചകൾ ആസ്വദിക്കുകയുമൊക്കെ ചെയ്യുന്ന നിരവധി ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. 

Image Credit: jacquelienefernandez/instagram
Image Credit: jacquelienefernandez/instagram

അതിവിശിഷ്ടമായ കാഴ്ചകളും വിസ്മരിക്കാൻ കഴിയാത്ത തരത്തിലുള്ള അനുഭവങ്ങളും സമ്മാനിക്കാൻ കഴിയുന്ന ഒരിടമാണ് സൗദി അറേബ്യയിലെ ചെങ്കടലിന്റെ തീരം. ലോക നിലവാരത്തിലുള്ള താമസ സൗകര്യങ്ങളും ആസ്വദിക്കാനായി ധാരാളം വിനോദങ്ങളും ഹൃദയം കവരുന്ന കാഴ്ചകളും ഒരുക്കിയാണ് സൗദിയിലെ ഈ കടൽത്തീരം സഞ്ചാരികളെ കാത്തിരിക്കുന്നത്. സൗദി അറേബ്യയുടെ പടിഞ്ഞാറൻ ഭാഗത്താണ് ചെങ്കടൽ. ജിദ്ദയിൽ നിന്നും 500 കിലോമീറ്റർ വടക്കാണിത്. ദ്വീപുകൾ, പർവതങ്ങൾ, കണ്ടൽക്കാടുകൾ...എല്ലാമിവിടെ ഒരുമിച്ചു ചേരുന്നു. അതിമനോഹരമായ ഭൂപ്രകൃതിക്ക് പേരുകേട്ടയിടം. കടലാമകൾ, നീരാളികൾ, അപൂർവ മത്സ്യങ്ങൾ എന്നിവയെ കാണാനും സ്നോർക്കലിങ്, സ്കൂബ ഡൈവിങ്, കയാക്കിങ്, യാചിങ് എന്നിവയുൾപ്പെടെയുള്ള ജലകേളികൾ ആസ്വദിക്കാനും സഞ്ചാരികൾക്ക് സൗകര്യമുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഹൃദയഹാരിയാണ് ചെങ്കടലിലെ സൂര്യാസ്തമയം.

Image Credit: jacquelienefernandez/instagram
Image Credit: jacquelienefernandez/instagram

വർഷത്തിലെ ഏതുസമയത്തും സന്ദർശിക്കാം എന്നതാണ് ഈ കടൽത്തീരത്തിന്റെ പ്രത്യേകത. ശരാശരി താപനില 32 ഡിഗ്രി ആണ്. പവിഴപ്പുറ്റുകളുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ആസ്വദിക്കാമെന്നതിനപ്പുറത്തു കയാക്കിങ്, കാനോയിങ്, ഫോയിലിങ്, കൈറ്റ് സർഫിങ് തുടങ്ങി ധാരാളം വിനോദങ്ങളിൽ സഞ്ചാരികൾക്കു ഏർപ്പെടാവുന്നതാണ്. കടലിന്റെ അടിത്തട്ടിലെ കാഴ്ചകളാണ് പ്രിയമെങ്കിൽ പവിഴപ്പുറ്റുകളുടെ മാസ്മരിക സൗന്ദര്യവും കടൽ സ്വന്തമാക്കിയ ജീവനുകൾ അടിത്തട്ടിൽ നീന്തി തുടിക്കുന്നതു കാണുവാനായി ഡൈവ് ചെയ്യാം. സ്കൂബ ഡൈവിങ്, സ്‌നോർക്കലിങ്, ഹെറിറ്റേജ് ഡൈവിങ്, പാഡി ഡൈവ് കോഴ്സ്, ഡൈവ് എക്സ്കർഷനുകൾ എന്നിവയുമുണ്ട്.

അതിഥികളായി എത്തുന്നവർക്ക് ആഡംബര പൂർണമായ താമസം ഒരുക്കുന്നതിനു സിക്സ് സെൻസെസ് സതേൺ ഡൂൺസ്, ദി സെന്റ്. റെജിസ് റെഡ് സീ റിസോർട്ട്, നുജുമ തുടങ്ങി സൗകര്യങ്ങളെല്ലാമുള്ള റിസോർട്ടുകളുണ്ട്. മലനിരകളും മണൽപ്പരപ്പുമെല്ലാം ആസ്വദിക്കാൻ തക്ക രീതിയിലാണ് താമസയിടങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ പൂളും ജക്കൂസുയുമടക്കമുള്ള സൗകര്യങ്ങളുമുണ്ട്. ഏതൊരു രാജ്യത്തു നിന്നുമെത്തുന്നയാൾക്കും അയാളുടെ ഇഷ്ടവിഭവം രുചിക്കാൻ സഹായിക്കുന്ന ഭക്ഷണശാലകളും ഈ റിസോർട്ടുകളിലെ എടുത്തു പറയേണ്ട സവിശേഷതയാണ്. 

ചെങ്കടൽ മാത്രമല്ല, വേറെയും നിരവധി കാഴ്ചകൾ സൗദി ഇവിടെയെത്തുന്ന അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട് അതിലേറെ പ്രധാനപ്പെട്ടവയാണ് ആ നാടിന്റെ ചരിത്രം പറയുന്ന ദിരിയ. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള  അൽ തുറൈഫും ബുജൈരി ടെറസുമൊക്കെ ഇവിടെയെത്തിയാൽ ആസ്വദിക്കാം. കൂടാതെ ധാരാളം റസ്റ്ററന്റുകളും കഫേകളും അതിഥികളുടെ വയറും മനസ്സു നിറയ്ക്കും.

പ്രകൃതിസ്നേഹികൾക്കും ഇക്കോടൂറിസത്തിൽ താൽപ്പര്യമുള്ളവർക്കും അനുയോജ്യമായ സ്ഥലമാണ് സൗദിയിലെ ആദ്യത്തെ ലോക പൈതൃക സൈറ്റായ ഹെഗ്ര. ആകാശത്തിനു കീഴിൽ രാത്രി ഭക്ഷണവും കുതിരസവാരിയും നടത്താം. 52 ഹെക്ടറുള്ള ഈ പ്രദേശത്ത് അമ്പരപ്പിക്കുന്ന 131 ശവകുടിരങ്ങളും എണ്ണമറ്റ ശിലാനിർമിതികളുമാണുള്ളത്. കുതിരസവാരിക്കിടയിൽ ഹെഗ്രയുടെ സന്ധ്യാസമയത്തെ ആകാശം ആസ്വദിക്കാം. പ്രാദേശിക കഥാകാരന്മാർ ഹെഗ്രയുടെ പുരാതന ചരിത്രത്തെക്കുറിച്ച് വിവരിച്ചു തരും. കുസായിലെ ലിഹ്യാൻ പുത്രന്റെ മോണോലിതിക് ശവകുടീരം മുതൽ പുരാതന വിരുന്നുഹാളുകൾ വരെയുള്ള നബാറ്റിയൻ നാഗരികതയുടെ വാസ്തുവിദ്യയും അടുത്തറിയാം.

അൽ ഹോഫുഫിൽനിന്ന് അൽ അഹ്സ നാഷനൽ പാർക്കിലേക്ക് ഏകദേശം 25 മിനിറ്റ് യാത്ര ചെയ്താൽ കിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന അൽ ഖറാഫ് ഗ്രാമത്തിലെത്താം. ഇവിടെയും പർവതക്കാഴ്ച കാത്തിരിക്കുന്നുണ്ട്. അരുവികളും ചൂളമടിക്കുന്ന കാറ്റുമൊക്കെയാണ് പ്രത്യേകത. സമുദ്രനിരപ്പിൽനിന്ന് 205 മീറ്റർ ഉയരത്തിലാണെങ്കിലും മുകളിലേക്ക് എത്താൻ ബുദ്ധിമുട്ടില്ല. പർവതത്തിന്റെ മുകളിൽ നിന്നുള്ള കാഴ്ചകൾക്കു പുറമേ ദുരൂഹത നിറഞ്ഞ ഗുഹകളും ഇവിടെ കാണാനാകും.

English Summary:

Jacqueline Fernandez's Red Sea Escape: Breathtaking Photos Ignite Travel Envy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com