വിമാനങ്ങളുടെ എണ്ണത്തിൽ സെഞ്ചറി തികച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ശ്രദ്ധേയമായി ചുവര്‍ചിത്ര കല

Mail This Article
കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഉടമസ്ഥതയിലുള്ള വിമാനങ്ങളുടെ എണ്ണം നൂറു കടന്നു. 100-ാം വിമാനത്തിന്റെ ഫ്ളാഗ് ഓഫ് ബെംഗളൂരുവിൽ എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അലോക് സിങ് നിര്‍വഹിച്ചു. ഈ മാസം ആദ്യം എയര്‍ ഇന്ത്യ എക്സ്പ്രസ് പുതുതായി വിമാന സര്‍വീസ് ആരംഭിച്ച ഹിന്‍ഡന്‍ വിമാനത്താവളത്തിലേക്കാണ് ഫ്ളാഗ് ഓഫിന് ശേഷം 100-ാം വിമാനം സര്‍വീസ് നടത്തിയത്.
രാജ്യ തലസ്ഥാനത്ത് ഡല്‍ഹി, ഹിന്‍ഡന്‍ എന്നീ രണ്ട് വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന ഏക വിമാന കമ്പനി എയര്‍ ഇന്ത്യ എക്സ്പ്രസാണ്. ആഴ്ചയില്‍ 445ലധികം വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രധാന കേന്ദ്രമാണ് ബെംഗളൂരു. 100-ാം വിമാനത്തില്‍ കര്‍ണാടകയുടെ പരമ്പരാഗത ചുവര്‍ചിത്ര കലയായ ചിത്താര ടെയില്‍ ആര്‍ട്ടാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

100-ാം വിമാനത്തിന്റെ വരവ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വളര്‍ച്ചയുടെയും മാറ്റത്തിന്റെയും സുപ്രധാന നാഴികകല്ലാണെന്ന് അലോക് സിങ് പറഞ്ഞു. 2022 ജനുവരിയില്‍ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തത് മുതല്‍ അതിവേഗ വളര്‍ച്ചയും നവീകരണവുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസിലുണ്ടായതെന്ന് കമ്പനി ചൂണ്ടിക്കാട്ടി. 26 ബോയിംഗ് 737എന്‍ജി, 28 എ320 വിമാനങ്ങളില്‍ നിന്ന് ഇന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ എണ്ണം 100 ആയി ഉയര്‍ന്നു.
അതിവേഗ വിപുലീകരണത്തിന്റെ ഭാഗമായി ബാങ്കോക്ക്, ദിബ്രുഗഢ്, ദിമാപൂര്‍, ഹിന്‍ഡണ്‍, ജമ്മു, പാട്ന, ഫുക്കറ്റ്, പോര്‍ട്ട് ബ്ലെയര്‍ (ശ്രീ വിജയപുരം) എന്നിവിടങ്ങളിലേക്കും വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.