കെ വൈ സി എത്ര കൊടുത്താലും മതിയാകാതെ ബാങ്കുകൾ, ഇത് നിർത്താനുള്ള സംവിധാനം വരുന്നു

Mail This Article
കെ വൈ സി പുതുക്കണം എന്ന അറിയിപ്പ് ബാങ്കുകളിൽ നിന്നും കിട്ടാത്തവരായി ആരും ഇല്ല. ഒരു പ്രാവശ്യം പുതുക്കിയ കെവൈ സി വീണ്ടും പുതുക്കണോ എന്ന സംശയം ഇടപാടുകാർക്ക് എല്ലാവർക്കും ഉണ്ട്.
മോഷണം, വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ തടയുന്നതിനായി ധനകാര്യ സ്ഥാപനങ്ങൾ അവരുടെ ഉപഭോക്താക്കള തിരിച്ചറിയാൻ ഉപയോഗിക്കുന്ന നോ യുവർ കസ്റ്റമർ (കെവൈസി) നിങ്ങൾക്ക് തലവേദന ഉണ്ടാക്കാറുണ്ടോ? ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്തൃ തിരിച്ചറിയലിനായി കെവൈസി നയം നിർബന്ധമായും നടപ്പിലാക്കുന്നുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമാണ് കെ വൈ സി ആദ്യം നടപ്പിലാക്കി തുടങ്ങിയത്.

ചില ബാങ്കുകൾ ഉപഭോക്താക്കളോട് KYC രേഖകൾ സമർപ്പിക്കാൻ ആവർത്തിച്ച് ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? റിസർവ് ബാങ്ക് ഗവർണറുടെ അഭിപ്രായത്തിൽ മിക്ക ബാങ്കുകളും ബാങ്കിങ് ഇതര ധനകാര്യ കമ്പനികളും സാമ്പത്തിക മേഖലയിലെ KYC രേഖകൾക്കായുള്ള കേന്ദ്രീകൃത ശേഖരമായ സെൻട്രൽ നോ യുവർ കസ്റ്റമർ റെക്കോർഡ് റജിസ്ട്രി (CKYCR) പ്രാപ്തമാക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്.
ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ വകുപ്പിന്റെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽ) നിയമങ്ങളും ആർബിഐയുടെ കെവൈസി മാൻഡേറ്റിനെക്കുറിച്ചുള്ള മാസ്റ്റർ നിർദ്ദേശങ്ങളും അനുസരിച്ച്, ബാങ്കുകളും എൻബിഎഫ്‌സികളും പോലുള്ള സ്ഥാപനങ്ങൾ അക്കൗണ്ട് തുറക്കുന്നതിന് വേണ്ട കെവൈസി രേഖകൾ തേടുന്നതിന് മുമ്പ് സികെവൈസിആർ സംവിധാനം പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
"മിക്ക ബാങ്കുകളും എൻബിഎഫ്‌സികളും അവരുടെ ശാഖകളിലും, ബിസിനസ് ഔട്ട്‌ലെറ്റുകളിലും ഇത് ചെയ്യുന്നില്ല. അത് കൊണ്ടാണ് ബാങ്കുകൾ വീണ്ടും വീണ്ടും ഉപഭോക്താക്കളോട് കെ വൈ സി സമർപ്പിക്കാൻ നിർദേശിക്കുന്നത്", റിസർവ് ബാങ്ക് ഗവർണർ പറയുന്നു. ഈ സംവിധാനം നിലവിൽ വന്നാൽ പല പ്രാവശ്യം കെ വൈ സി കൊടുക്കേണ്ട ഗതികേട് ഉപഭോക്താക്കൾക്ക് വരില്ല.