സ്വർണത്തിന് പകരം സ്വർണം മാത്രം! വില ഇനിയും ഉയരുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ സി ഇ ഒ

Mail This Article
നാളുകളായി ഉയരുന്ന സ്വർണ വില ഇനിയും ഉയരുമോ എന്ന സംശയത്തിലാണ് നിക്ഷേപകർ. ആഗോള തലത്തിലെ സംഭവ വികാസങ്ങൾ കാരണം സ്വർണത്തിന്റെ മൂല്യം യഥാർത്ഥത്തിൽ ഉയരുന്നതാണോ അതോ താൽക്കാലിക പ്രതിഭാസമാണോ എന്ന സംശയവും നിക്ഷേപകർക്ക് ഉണ്ട്. ഇത്തരം സംശയങ്ങളൊന്നും തന്നെ നിക്ഷേപകർക്ക് വേണ്ട, സ്വർണത്തിന് പകരം സ്വർണം മാത്രം എന്ന ആശയം പങ്ക് വയ്ക്കുകയാണ് വേൾഡ് ഗോൾഡ് കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡേവിഡ് ടെയ്റ്റ്.
നിക്ഷേപ പോർട്ട്ഫോളിയോയിൽ ഉണ്ടായിരിക്കേണ്ട പ്രധാന ആസ്തിയാണ് സ്വർണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
"സ്വർണ വില പ്രതിവർഷം 12 ശതമാനത്തിലധികം ഉയർന്ന് റെക്കോർഡ് ഉയരത്തിലെത്തി. ആഗോള ദീർഘകാല കടങ്ങളും താരിഫുകളും പണപ്പെരുപ്പ വർദ്ധനവും കാര്യങ്ങൾ കൂടുതൽ രൂക്ഷമാക്കുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ വിശ്വസനീയ ആസ്തിയായ സ്വർണ വില ഉയരുക തന്നെ ചെയ്യും" ടെയ്റ്റ് പറഞ്ഞു.

സ്വർണ ഇ ടി എഫ്
ഇന്ത്യയിൽ മാത്രമല്ല, ചൈനയിലും ജപ്പാനിലും ഗോൾഡ് ഇടിഎഫ് (എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ട്) വിപണി വളരുകയാണ്. "ഇതുവരെ സ്വർണത്തെ ആസ്തിയായി കണക്കാക്കാത്ത നിരവധി സ്ഥാപനങ്ങൾ, അസറ്റ് മാനേജർമാർ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയെല്ലാം നല്ലൊരു സാധ്യത സ്വർണത്തിൽ കാണുന്നു. ജപ്പാനിൽ പുതിയ തലമുറ സ്വർണത്തിൽ നിക്ഷേപിക്കാൻ ഇഷ്ടപ്പെടുന്നുണ്ട്. അതുപോലെ ചൈനയിൽ ഇൻഷുറൻസ് വ്യവസായം സ്വർണത്തിൽ നിക്ഷേപിക്കാൻ തുടങ്ങുന്നുണ്ട്. ഇന്ത്യയിലാണെങ്കിൽ; കേന്ദ്ര ബാങ്ക് സ്വർണം വാങ്ങി കൂട്ടുന്നു. വില വർധിപ്പിക്കാൻ സാധ്യതയുള്ള കാര്യങ്ങളാണ് ഇവയെല്ലാം" എന്നദ്ദേഹം സൂചിപ്പിച്ചു.