ADVERTISEMENT

കൊല്ലം ∙ ആത്മീയ വിശുദ്ധിയുടെ വ്രതനാളുകൾക്ക് തുടക്കം. മനസ്സും ശരീരവും പാകപ്പെടുത്തി റമസാൻ മാസത്തെ വരവേൽക്കുകയാണ് വിശ്വാസി സമൂഹം. പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനാൽ റമസാൻ വ്രതം ഇന്ന്  ആരംഭിക്കുമെന്നു കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അറിയിച്ചു.

കടുത്ത ചൂടിലും ഹൃദയത്തിൽ വിശുദ്ധിയുടെ കുളിർമ കാത്തുക്കൊണ്ടാണ് ഓരോ വിശ്വാസിയും റമസാനിലെ ആദ്യ നോമ്പിലേക്ക് കടക്കുന്നത്. പകൽ മുഴുവൻ ഉപവാസവും രാത്രി ഉപാസനയുമായി വിശ്വാസി മനസ്സുകളിൽ ഇനി ആത്മീയ ചൈതന്യം നിറയും. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ വെടിഞ്ഞും പ്രാർഥനകൾ വർധിപ്പിച്ചും ഖുർആൻ പാരായണത്തിൽ മുഴുകിയും ദാനധർമങ്ങൾ ചെയ്തും വിശ്വാസി സമൂഹം റമസാൻ മാസം ആഘോഷമാക്കും.  കഴിഞ്ഞ ഒരു മാസത്തോളമായി വീടുകളും പള്ളികളും പുണ്യ മാസത്തെ വരവേൽക്കാനുള്ള തയാറെടുപ്പുകളിലായിരുന്നു.

വീടും പരിസരവും പള്ളിയുമെല്ലാം ശുചീകരിക്കുക എന്നതാണ് അതിൽ പ്രധാനം. നോമ്പു തുറയ്ക്കും അത്താഴത്തിനുമായി വിഭവങ്ങൾ ശേഖരിക്കുകയാണ് മറ്റൊരു തയാറെടുപ്പ്. കാരുണ്യത്തിന്റെയും നന്മയുടേയും മാസമായതിനാൽ വിശ്വാസികൾ ജീവ കാരുണ്യ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്ന മാസം കൂടിയാണ് ഇത്. ആത്മീയ സംഗമങ്ങളും ഉദ്ബോധന പ്രഭാഷണങ്ങളും ഈ സമയത്ത് നടക്കും. മതസൗഹാർദവും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്ന സമൂഹ നോമ്പ് തുറകളും ഇഫ്ത്താർ മീറ്റുകളും ഇനി സജീവമാകും.  ഇസ്‌ലാമിന്റെ 5 അടിസ്ഥാന കാര്യങ്ങളിൽ‍‌ ഒന്നാണ് റമസാൻ വ്രതാനുഷ്ഠാനം.

നന്മകൾ അധികരിപ്പിക്കുന്നതിനൊപ്പം ചെയ്തു പോയ തെറ്റുകൾക്കു പ്രായശ്ചിത്തം ചെയ്യാനും വരും കാലത്തേക്കുള്ള മാനസിക മുന്നൊരുക്കം നടത്താനും കൂടിയുള്ള സമയമാണ് ഇത്. റമസാനിലെ ആദ്യത്തെ 10 ദിനങ്ങൾ കാരുണ്യത്തിന്റെയും രണ്ടാമത്തെ 10 ദിവസങ്ങൾ പാപമോചനത്തിന്റെയും അവസാന 10 ദിനങ്ങൾ നരക മോചനത്തിന്റേതുമായാണ് കണക്കാക്കുന്നത്. ഓരോ പത്തിനും പ്രത്യേക പ്രാർഥനകളുമുണ്ട്. രാത്രി നടക്കുന്ന തറാവീഹ് നമസ്കാരമാണ് റമസാനിലെ പ്രത്യേകമായ പ്രധാന നമസ്കാരം. ആയിരം മാസങ്ങളെക്കാൾ പുണ്യമുണ്ടെന്ന് വിശ്വസിക്കുന്ന ലൈലത്തുൽ ഖദ്ർ രാവും റമസാൻ മാസത്തിലാണ്. 

ഖുർആൻ അവതരിപ്പിക്കപ്പെട്ടതും ഈ മാസത്തിൽ തന്നെ. പള്ളികൾ ഇനി വിശ്വാസികളുടെ ഖുർആൻ പാരായണം കൊണ്ടും നമസ്കാരങ്ങൾ കൊണ്ടും മുഖരിതമാവും. വ്രതാനുഷ്ഠാനത്തിന്റെ പുണ്യ നാളുകളെ പ്രാർഥനകൾ കൊണ്ടു നിറച്ചു സൃഷ്ടാവിലേക്ക് അടുക്കാൻ ഒരുങ്ങുകയാണ് ഓരോ വിശ്വാസിയും.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com