ADVERTISEMENT

ക്വിസ് എന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്നതെന്താണ് ? ചോദ്യകർത്താവ് ചോദ്യം ചോദിക്കുന്നു, അറിയുന്നവർ പറയുന്നു, അറിയാത്തവർ മിണ്ടാതിരിക്കുന്നു. ജയിക്കുന്നവർ സമ്മാനം വാങ്ങിപ്പോകുന്നു. എന്നാൽ ഇതു മാത്രമാണോ ഇന്നത്തെ ക്വിസ്. അല്ലേയല്ല ! പങ്കെടുക്കുന്നവരുടെ അറിവു മാത്രം പരിശോധിക്കുന്ന മത്സരമല്ല ഇന്നു ക്വിസ്. സ്‌കിൽസ് അഥവാ നൈപുണ്യങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള വലിയ അവസരം കൂടിയാണു തുറന്നുകിട്ടുന്നത്. ക്വിസിങ്ങിലൂടെ ആർജിച്ചെടുത്ത ഇത്തരം നൈപുണ്യങ്ങൾ കരിയറിലും ജീവിതത്തിലും നന്നായി ഉപയോഗപ്പെടുത്തിയവർ നമ്മുടെ കൺമുന്നിൽ തന്നെയുണ്ട്.

ക്വിസ് പാർലമെന്റ്
ക്വിസിങ്ങിൽ മിന്നിത്തിളങ്ങിയ രണ്ടുപേർ ഇപ്പോൾ ഇന്ത്യൻ പാർലമെന്റിലുണ്ട്. ആദ്യത്തെയാൾ തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാ എംപി ഡെറക് ഒബ്രയൻ. രാഷ്ട്രീയത്തിലിറങ്ങുംമുൻപ് ഇന്ത്യയിലെ പ്രശസ്ത ടെലിവിഷൻ ക്വിസ് മാസ്റ്റർ എന്നതായിരുന്നു കൊൽക്കത്തക്കാരനായ ഒബ്രയന്റെ മേൽവിലാസം. പ്രശസ്തമായ ബോൺവിറ്റ ക്വിസ് കോണ്ടസ്റ്റ് ഉൾപ്പെടെയുള്ളവയുടെ അവതാരകൻ. ഇന്ത്യൻ ക്വിസിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്ന നീൽ ഒബ്രയന്റെ മകൻ.

എന്നാൽ ഇന്ത്യയിലെ ആദ്യത്തെ കോളജ് ക്വിസ് ക്ലബ് സ്ഥാപിച്ചതാര് എന്ന ചോദ്യത്തിന്റെ ഉത്തരം ഒരു മലയാളി പേരാണ്. തിരുവനന്തപുരം എംപി ശശി തരൂർ. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ 1974ലാണ് തരൂരിന്റെ നേതൃത്വത്തിൽ ക്വിസ് ക്ലബ് തുടങ്ങിയത്. ഇവരിൽ ഒതുങ്ങുന്നില്ല ഇന്ത്യൻ ക്വിസിങ്ങിന്റെ പെരുമ. റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ, മുൻ എം.പി രാജീവ് ഗൗഡ തുടങ്ങിയവർ പങ്കെടുത്ത ടിവി ക്വിസ് മത്സരങ്ങളുടെ വിഡിയോ യൂട്യൂബിലുണ്ട്. കഴിഞ്ഞമാസം കേരള ചീഫ് സെക്രട്ടറിയായി വിരമിച്ച ഡോ.വി.വേണുവും കോളജ് പഠനകാലത്ത് ഒന്നാന്തരം ക്വിസറായിരുന്നു.

മൾട്ടിസ്കിൽസ് പാക്കേജ്
എന്തൊക്കെയാണ് ക്വിസ് മത്സരങ്ങളിലൂടെ ആർജിച്ചെടുക്കാവുന്ന സ്കിൽസ് ? നിരീക്ഷണ പാടവം (observation), വിശകലനശേഷി (analytical skills), യുക്തിവിചാരം (logical reasoning) എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. ഏതു പ്രായത്തിലുള്ള സ്‌കൂൾ വിദ്യാർഥികൾക്കും, ഏതു കോഴ്സ് പഠിക്കുന്ന കോളജ് വിദ്യാർഥികൾക്കും, ഏതു മേഖലയിൽ ജോലി ചെയ്യുന്ന പ്രഫഷനലുകൾക്കും ഇവയെല്ലാം ആവശ്യമാണല്ലോ. ഇതോടൊപ്പം lateral thinking, decision making, time management, risk management, teamwork തുടങ്ങിയ നൈപുണ്യങ്ങളുംകൂടി ചേരുന്നതാണ് ക്വിസിങ്. ഇത്തരം നൈപുണ്യങ്ങളുടെ ആകെത്തുകയാണ് ഒരു വ്യക്തിയുടെ പ്രശ്നപരിഹാരശേഷി (problem solving skills). ക്വിസിലെ ഓരോ ചോദ്യത്തിലും ഓരോ റൗണ്ടിലും ഓരോ മത്സരത്തിലും വിജയവും തോൽവിയുമുണ്ട്. അവ മാറിമറിഞ്ഞു വരും. അതുകൊണ്ടുതന്നെ അറിവിനും നൈപുണ്യങ്ങൾക്കുമൊപ്പം സമീപനം (attitude) മെച്ചപ്പെടുത്താനും ക്വിസ് എന്ന മൈൻഡ്ഗെയിമിനെ ഉപയോഗപ്പെടുത്താം.

ക്വിസ് സാധ്യതകൾ
പതിനായിരം രൂപ മുതൽ ലക്ഷങ്ങൾ വരെ സമ്മാനത്തുകയുള്ള ക്വിസ് മത്സരങ്ങൾ ഇന്ത്യയിലുണ്ട്. ഇതിനുപുറമേ വിദേശയാത്രകളും സ്കോളർഷിപ്പുകളുമെല്ലാം സമ്മാനമായി ലഭിക്കുന്നവയും. വിജയികൾക്കു ലഭിക്കുന്ന അംഗീകാരം ഏറെ ആത്മവിശ്വാസം പകരുന്നതാണ്. എന്നാൽ ഒളിംപിക്സിനെക്കുറിച്ചു പറയുന്നതുപോലെ ക്വിസ് മത്സരങ്ങളിലെ പങ്കാളിത്തം തന്നെ എത്രയോ ഗുണകരമാണ്. പതിനായിരത്തോളം കരിയർ മേഖലകളെക്കുറിച്ചറിയാനും അവയിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികളെ അറിയാനും അവർ നേരിട്ട വെല്ലുവിളികളും അവയെ അതിജീവിച്ച മാർഗങ്ങളുമറിയാനും യോജിച്ച കരിയർ തിരഞ്ഞെടുക്കാനുമൊക്കെ ക്വിസിങ് ഉപയോഗപ്പെടുത്താം.

ഐക്യുഎ: ക്വിസിങ്ങിലെ ഫിഡെ
ചെസിന് ഫിഡെ എന്നതിനു സമാനമായി ക്വിസിങ്ങിലെ ആഗോള സംഘടനയാണ് ഇന്റർനാഷനൽ ക്വിസിങ് അസോസിയേഷൻ (ഐക്യുഎ). ലോക ക്വിസ് ചാംപ്യൻഷിപ് ഉൾപ്പെടെയുള്ളവ നടത്തുന്നത് ഐക്യുഎ ആണ്. ഐക്യുഎ ഏഷ്യ ചാപ്റ്ററിനു കീഴിൽ കേരളത്തിലും ക്വിസിങ് പ്രവർത്തനങ്ങൾ സജീവമാണ്. സ്കൂളുകളിൽ ക്വിസ് ക്ലബുകൾ സ്ഥാപിച്ച് ക്വിസർമാരെ വളർത്തിക്കൊണ്ടു വരിക എന്നതാണ് ഐക്യുഎയുടെ പ്രാഥമിക ലക്ഷ്യം. ഇവരെ പ്രഫഷനൽ ക്വിസ് താരങ്ങളാക്കി മാറ്റുക എന്നതാണ് അടുത്തപടി. തുടർന്ന് റജിസ്റ്റേഡ് ക്വിസ് താരങ്ങൾ മത്സരിക്കുന്ന ഐക്യുഎ റേറ്റഡ് ചാംപ്യൻഷിപ്പുകളും ലീഗുകളും നടത്തും. ഇതിൽ പങ്കെടുന്നവർക്കായി റാങ്കിങ് സംവിധാനവുമുണ്ട്. ഇത്രയേറെ അവസരങ്ങളുണ്ടെങ്കിലും കേരളത്തിൽ വളരെക്കുറച്ചു സ്‌കൂളുകളും കോളജുകളും മാത്രമേ ഇവ തിരിച്ചറിഞ്ഞ് ക്വിസിങ്ങിനെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുന്നുള്ളൂവെന്നു പറയുന്നു ഐക്യുഎ ഗുഡ്‌വിൽ അംബാസഡറായ കോഴിക്കോട് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അരുൺ കെ. പവിത്രൻ.

quiz-time-retro-time-piece-book-solidcolours-istock-photo-com
Representative Image. Photo Credit : Solid Colours / iStockPhoto.com

ക്വിസിലൂടെ ഈ കരിയറുകൾ
ക്വിസ് മേഖല നേരിട്ടു ലഭ്യമാക്കുന്ന കരിയർ സാധ്യതകളും ഏറെയാണ്. ഏറ്റവും ന്യൂ ജെൻ എന്നു വിശേഷിപ്പിക്കാവുന്ന ജോലി ക്വിസ്‌ പ്രമോട്ടറുടേതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബിസിനസ് സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങിയവയ്ക്കും വ്യക്തികൾക്കും ക്വിസിങ് എന്ന ഗെയിം എങ്ങനെയൊക്കെ സഹായകരമാകുമെന്നും ഏതൊക്കെ രീതിയിൽ ഉപയോഗപ്പെടുത്താമെന്നും മനസ്സിലാക്കി ഓരോരുത്തർക്കും യോജിച്ച രീതിയിൽ പ്രോജക്ടുകൾ തയാറാക്കുകയും അവ‌യ്ക്കുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയുമാണ് ഇവരുടെ ചുമതല. മാനേജ്‌മെന്റ്, ബിസിനസ് വിദ്യാർഥികൾക്കും നല്ല കമ്യൂണിക്കേഷൻ സ്കിൽ ഉള്ളവർക്കും ധാരാളം സാധ്യതകളുണ്ട്‌.

മറ്റു കരിയർ സാധ്യതകൾ ഇവ:
ക്വിസ് അവതാരകർ: ഈ മേഖലയിലെ ഏറ്റവും പരിചിതമായ കരിയർ. ക്വിസിനെ ജനകീയമാക്കുന്നതിൽ ഏറ്റവും വലിയ പങ്കും ഇവർക്കുതന്നെ.
ക്വിസ് കോ–ഓർഡിനേറ്റർ:
ക്വിസ് അവതാകരെ കണ്ടെത്തുക, മത്സരാർഥികളെ അറിയിക്കുക, മത്സരത്തിനുപയോഗിക്കുന്ന ബസറുകൾ സജ്ജമാക്കുക തുടങ്ങിവയെല്ലാം കോ–ഓർഡിനേറ്ററുടെ ഉത്തരവാദിത്തം.
കണ്ടന്റ് ആൻഡ് റിസർച്: ക്വിസ് നടത്തുന്ന പ്രഫഷനൽ ഗ്രൂപ്പുകൾക്കു ചോദ്യങ്ങൾ തയാറാക്കി നൽകാം.
ക്വിസ് കോളമിസ്റ്റ്: വൈജ്ഞാനിക പ്രസിദ്ധീകരണങ്ങളിലും തൊഴിൽപ്രസിദ്ധീകരണങ്ങളിലും ക്വിസ് അധിഷ്ഠിത കോളമെഴുതാം.

snehaj-srinivas-director-qfactory
സ്നേഹജ് ശ്രീനിവാസ്

(‘ക്വിസ്‌ മാൻ ഓഫ്‌ കേരള’ എന്നറിയപ്പെടുന്ന സ്നേഹജ് ശ്രീനിവാസ് ക്യൂ ഫാക്ടറി സ്ഥാപകരിലൊരാളും ഐക്യുഎ ഏഷ്യയുടെ ഇന്ത്യ & ജിസിസി പ്രതിനിധിയുമാണ്. 24 വർഷങ്ങളായി ക്വിസിങ് രംഗത്തു സജീവം)

English Summary:

Beyond Trivia: How Quizzing Shapes Skills and Careers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com