ADVERTISEMENT

ഓസോൺ നശീകരണത്തിന് കാരണമാകുന്ന ഒരു വിഭാഗം രാസവസ്തുക്കളുടെ അളവ് അന്തരീക്ഷത്തിൽ വലിയ തോതിൽ കുറയുന്നതായി പുതിയ പഠനം. റഫ്രിജറേഷനിൽ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോഫ്ലൂറോ കാർബൺ (എച്ച്സിഎഫ്സി) എന്ന രാസവസ്തുവിന്റെ അളവാണ് വൻതോതിൽ കുറഞ്ഞതായി യുഎസിന്റെ നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ നടത്തിയ പഠനത്തിൽ തെളിഞ്ഞത്.

മോൺട്രിയൽ പ്രോട്ടോക്കോൾ പറഞ്ഞതു പ്രകാരം ക്ലോറോഫ്ലൂറോ കാർബണുകൾ (സിഎഫ്സി) എന്ന റഫ്രിജറേഷൻ രാസവസ്തുക്കൾക്ക് പകരമായി ഉപയോഗിച്ചുവന്ന രാസവസ്തുവായിരുന്നു എച്ച്സിഎഫ്സി. എച്ച്സിഎഫ്സിയും ഓസോണെ നശിപ്പിക്കുമെങ്കിലും അതിന്റെ തോത് സിഎഫ്സിയെ അപേക്ഷിച്ച് വളരെ കുറവാണ്. 

എങ്കിലും ഹരിതഗൃഹവാതകമായ എച്ച്സിഎഫ്സിയുടെ ഉപയോഗം സംബന്ധിച്ച് മോൺട്രിയൽ പ്രോട്ടോക്കോൾ വ്യവസ്ഥകൾ 2016ൽ പുതുക്കിയിരുന്നു. കിഗാലി അമൻഡ്‌മെന്റ് എന്നറിയപ്പെടുന്നു ഇത്. ഇതുപ്രകാരം 2020ൽ വികസിത രാജ്യങ്ങൾ ഇതിന്റെ ഉപയോഗം നിർത്തലാക്കി. മറ്റുരാജ്യങ്ങൾ ഉപയോഗം കുറച്ച് 2030ൽ ഇതു പൂർണമായും ഉപേക്ഷിക്കുമെന്ന തീരുമാനവും എടുത്തു. ഈ നടപടികളാണ് ഇപ്പോൾ എച്ച്സിഎഫ്സിയുടെ അളവ് വലിയതോതിൽ കുറച്ചിരിക്കുന്നത്.

ഭൂമിക്കു ചുറ്റും സ്ട്രാറ്റോസ്ഫിയറിൽ (30 കിലോമീറ്റർ പൊക്കത്തിൽ) സ്ഥിതി ചെയ്യുന്ന ഓസോൺ വാതകപാളി അൾട്രാവയലറ്റ് രശ്മികളെ തടുത്തുനിർത്തി ഭൂമിയിലെ മനുഷ്യരെയും മറ്റു ജീവജാലങ്ങളെയുമൊക്കെ സംരക്ഷിക്കുന്നു. ഈ രശ്മികൾ ശരീരത്തിൽ പതിച്ചാൽ കാൻസർ ഉൾപ്പെടെ ഗുരുതര രോഗങ്ങൾക്കു സാധ്യതയുണ്ട്.

ഓസോൺ പാളിയെ നശിപ്പിക്കുന്ന കാര്യങ്ങൾ കൂടുതലും മനുഷ്യ നിർമിതമാണ്. സിഎഫ്സി രാസസംയുക്തങ്ങളായിരുന്നു അതിൽ പ്രധാനം. ആ രാസസംയുക്തങ്ങളെ അപകടകരമായ തോതിലേക്കു ഉയരുന്നതിൽ നിന്നു തടയിട്ട് ഓസോൺ പാളിക്കു ജീവനും ആരോഗ്യവും കൊടുത്ത രാജ്യാന്തര ഉടമ്പടിയായിരുന്നു മോൺട്രിയൽ പ്രോട്ടോക്കോൾ. യുഎന്നിന്‌റെ നേതൃത്വത്തിലെ ഏറ്റവും വിജയകരമായ ഉടമ്പടിയെന്നാണ് ഇതു വിശേഷിപ്പിക്കപ്പെടുന്നത്.

1930ൽ റഫ്രിജറേറ്ററുകളിലെ ശിതീകരണ ഉപയോഗത്തിനായാണു ക്ലോറോ ഫ്‌ളൂറോ കാർബണുകൾ അഥവാ സിഎഫ്‌സികൾ നിർമിച്ചു തുടങ്ങിയത്. എന്നാൽ ഈ രാസസംയുക്തങ്ങൾ ഓസോൺ പാളിക്കും അതു വഴി പരിസ്ഥിതിക്കും വരുത്തുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ശാസ്ത്രസമൂഹത്തിനു വലിയ അറിവുണ്ടായിരുന്നില്ല. 1970ലാണ് സിഎഫ്‌സികൾ ഓസോണിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നു ഗവേഷകർ കണ്ടെത്തിയത്.ഫ്രാങ്ക് റോലാൻഡ്, മാരിയോ മോളിന എന്നീ ശാസ്ത്രജ്ഞർ സിഎഫ്‌സിയെക്കുറിച്ചു ഒരു പഠനം നടത്തി. 

അന്തരീക്ഷത്തിലേക്കു പുറന്തള്ളപ്പെടുന്ന സിഎഫ്‌സി തന്മാത്രകൾ ഉയർന്ന് സ്ട്രാറ്റോസ്ഫിയറിലെത്തി അവിടെ അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യത്തിൽ ക്ലോറിൻ ആറ്റമുകളെ പുറത്തുവിടുമെന്നും ഇവ ഓസോൺ പാളിയുമായി പ്രവർത്തിച്ച് അതിന്‌റെ നാശത്തിനു കാരണമാകുമെന്നും പഠനം പറഞ്ഞു. ലോക പരിസ്ഥിതി രംഗത്തിന്‌റെ ഗതിയെത്തന്നെ മാറ്റിമറിച്ച ഈ പഠനത്തിനു 1995ൽ നൊബേൽ സമ്മാനം ലഭിച്ചിരുന്നു.

1985ലാണ് പിന്നീട് ഈ മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ പഠനം സംഭവിച്ചത്. ബ്രിട്ടിഷ് അന്റാർട്ടിക് സർവേ ശാസ്ത്രജ്ഞരായ ജോ ഫാർമാൻ, ബ്രയാൻ ഗാർഡ്‌നർ, ജോൺ ഷാങ്ക്‌ലിൻ എന്നിവർ അന്റാർട്ടിക്കയ്ക്കു മുകളിൽ ഓസോൺ വലിയ രീതിയിൽ കുറഞ്ഞിരിക്കുന്നെന്ന പഠനഫലം പുറത്തുവിട്ടു. ഓസോൺ ദ്വാരമെന്ന പേരിൽ ഈ പഠനം ലോകമെങ്ങും ചർച്ചയാകുകയും സാധാരണ ജനങ്ങളിൽപോലും ആശങ്കയ്ക്ക് ഇടവരുത്തുകയും ചെയ്തു. യഥാർഥത്തിൽ ഓസോൺ ദ്വാരം എന്ന പ്രയോഗം സാങ്കേതികമായി തെറ്റാണ്.ആ ഭാഗത്ത് ഓസോൺ അളവിൽ കുറവാണ് എന്നാണ് അർഥം. എന്നാൽ ദ്വാരം, വിള്ളൽ തുടങ്ങിയ പ്രയോഗങ്ങൾ കാര്യത്തിന്‌റെ ഗൗരവത്തെ ഉയർത്തിക്കാട്ടാൻ സഹായിച്ചു.

അങ്ങനെയാണ് 1989 സെപ്റ്റംബർ 16നു മോൺട്രിയൽ പ്രോട്ടോക്കോൾ നടപ്പിൽ വരുത്തിയത്. താമസിയാതെ തന്നെ ലോകരാജ്യങ്ങളെല്ലാം സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ഈ പ്രോട്ടോക്കോൾ പാലിക്കാൻ തീരുമാനമെടുത്തു. ഈ ദിനത്തിന്റെ വാർഷികമാണ് എല്ലാ വർഷവും ഓസോൺ ദിനമെന്ന പേരിൽ ആചരിച്ചു പോകുന്നത്.

English Summary:

Dramatic Decline in Ozone-Depleting Chemicals: New Study Reveals Positive Impact of Global Regulations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com