ADVERTISEMENT

ലണ്ടൻ/ തിരുവനന്തപുരം ∙ ലോകത്തെ 103 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികൾ പങ്കെടുത്ത ലോക കേരളസഭ സമ്മേളനത്തിലെ പ്രസംഗങ്ങളിൽ പലതും ഇപ്പോൾ വൈറലാണ്. അതിൽ ഏറെ ശ്രദ്ധേയമായത് യുകെയിൽ നിന്നും പങ്കെടുത്ത ലോക കേരളസഭ അംഗം സി.എ. ജോസഫിന്റെ പ്രസംഗമാണ്. മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ലോക കേരളസഭയുടെ യൂറോപ്പ് മേഖലാ സമ്മേളനത്തിൽ പങ്കെടുത്തവരിൽ മിക്കവരും ഇരട്ട പൗരത്വത്തിന്റെ ആവശ്യകത ശക്തമായി ഉന്നയിച്ചിരുന്നു.

പ്രവാസി സംഘടനകളുടെ നിവേദനങ്ങളെ തുടർന്ന് 2005 ലാണ് സിറ്റിസൺഷിപ്പ് ആക്ട് അമൻഡ് ചെയ്ത് ഒസിഐ സ്കീം കൊണ്ടുവന്നത്. ഒസിഐ കാർഡ് ഉടമകൾക്ക്‌ അനുവദിച്ചിരുന്ന ചില ആനുകൂല്യങ്ങൾക്ക്‌ 2024 മാർച്ച് നാലിന് പുറത്തിറക്കിയ ഒരു സർക്കുലറിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇത്തരത്തിലുള്ള പല നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോൾ മറ്റു രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ചിട്ടുള്ള ഇന്ത്യക്കാർ ഇന്ത്യയിൽ ഇൻവെസ്റ്റ് ചെയ്യുവാനും ബിസിനസ്‌ സംരംഭങ്ങൾ ആരംഭിക്കുവാനും മടിക്കുമെന്നും ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് ഗണ്യമായ കുറവ് സംഭവിക്കുമെന്നും അത് ഇന്ത്യക്ക് മൊത്തത്തിലും പ്രത്യേകിച്ച് കേരളത്തിന്റെയും സാമ്പത്തിക വളർച്ചയെയും സാരമായി ബാധിക്കുമെന്നും സി.എ. ജോസഫ് അഭിപ്രായപ്പെട്ടു. 

loka-kerala-sabha-viral-speech-ca-joseph4

ഒസിഐ കാർഡ് ഉടമകൾക്കും ഇന്ത്യൻ പൗരന്മാർക്ക് ഉള്ളതുപോലെയുള്ള അവകാശങ്ങൾ നൽകണമെന്നും ഇപ്പോൾ കൊണ്ടുവന്നിട്ടുള്ള നിയന്ത്രണങ്ങൾ പുനപരിശോധിക്കുവാനായി കേരള ഗവൺമെന്റ് ഇടപെടണമെന്നും സി.എ. ജോസഫ് യൂറോപ്പ് സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ അയൽ രാജ്യങ്ങളുൾപ്പെടെ 130തിലധികം രാജ്യങ്ങളിൽ ഇരട്ട പൗരത്വം അനുവദിച്ചിട്ടുള്ളതാണെന്നും ഇന്ത്യയിലും ഇത് കൊണ്ടുവരികയാണെങ്കിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദേശ ഇന്ത്യക്കാർക്ക് വലിയ തോതിൽ നിക്ഷേപം നടത്തുവാനും വിവിധ മേഖലകളിൽ ഇൻവെസ്റ്റ് ചെയ്യുവാനും വിദേശ ഇന്ത്യക്കാർ കടന്നുവരുമെന്നും സി.എ. ജോസഫ് എടുത്തു പറഞ്ഞു. അതിനു വേണ്ടത് വിദേശ പൗരത്വം സ്വീകരിച്ചിട്ടുള്ളവർക്ക് വോട്ടവകാശവും തിരഞ്ഞെടുപ്പിൽ മത്സരിക്കുവാനുള്ള അവസരങ്ങളും ഉൾപ്പെടെ എല്ലാ അവകാശങ്ങളും നല്കുകയെന്നുള്ളതാണ്.

loka-kerala-sabha-viral-speech-ca-joseph3

യുകെ, അമേരിക്ക, കാനഡ, ജർമനി, സ്വിറ്റ്സർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക്കും കുടിയേറിയ ഇന്ത്യക്കാരിൽ ബഹുഭൂരിപക്ഷവും അത്തരം രാജ്യങ്ങളിലെ പൗരത്വം എടുത്തിട്ടുള്ളവരാണ്. ഇപ്പോൾ താമസിക്കുന്ന രാജ്യത്ത് കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങൾക്കും വീട് വാങ്ങുന്നതിനും മറ്റു രാജ്യങ്ങളിലേക്കുള്ള യാത്ര സൗകര്യങ്ങളുമൊക്കെ മുൻനിർത്തിയാണ് വിദേശരാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ വിദേശ പൗരത്വം സ്വീകരിച്ചിട്ടുള്ളത്. 

loka-kerala-sabha-viral-speech-ca-joseph5

2022 ജനുവരി 31 ന് പുറത്തുവന്ന കണക്കനുസരിച്ച് 40,68,000 ഇന്ത്യക്കാര്‍ക്ക് ഒസിഐ കാർഡ് ലഭ്യമായിട്ടുണ്ട് . ഇപ്പോൾ അത് പതിൻമടങ്ങായി വർധിച്ചിരിക്കുകയാണ്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇപ്പോൾ ഉള്ളതിന്റെ ഇരട്ടിയിലധികം ആകുവാനുള്ള സാധ്യതയാണ് കണ്ടുവരുന്നത്. അതുകൊണ്ട് ശാശ്വത പരിഹാരം ഡ്യൂവൽ സിറ്റിസൺഷിപ്പ് അനുവദിക്കുക എന്നുള്ളതാണ്. ഇത്തവണത്തെ ലോക കേരളസഭ സമ്മേളനത്തിന്റെ സമാപന ദിവസം  നടന്ന സമ്മേളനത്തിൽ അമേരിക്കയിൽ നിന്നുമെത്തിയ ഡോ. അനിരുദ്ധനും ഇതേ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ആറു മില്യനോളം ഇന്ത്യക്കാർ അമേരിക്കൻ പൗരത്വം എടുത്തിട്ടുള്ളവരാണെന്നും അത്തരം ആളുകൾക്കും ഇന്ത്യയിൽ വോട്ടവകാശം ഉൾപ്പെടെയുള്ള അവകാശങ്ങൾ നൽകണമെന്നും ഡോ. അനിരുദ്ധനും ആവശ്യപ്പെടുകയുണ്ടായി. 

എന്നാൽ തുടർന്ന് പ്രസംഗിച്ച രാജ്യസഭാംഗവും കൈരളി ടിവി മാനേജിങ് ഡയറക്ടറുമായ ജോൺ ബ്രിട്ടാസ് തന്റെ പ്രസംഗത്തിൽ ഡോ. അനുരുദ്ധനുമായുള്ള  ബന്ധത്തെ മുൻനിർത്തി പറഞ്ഞത് ഇപ്രകാരമായിരുന്നു. ‘അനിരുദ്ധൻ ചേട്ടനെപ്പോലെയുള്ളവർ പ്രായമാകുമ്പോൾ ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിൽ വന്ന് നല്ല റിട്ടയർമെന്റ് ഹോം നിർമിച്ച് കേരളത്തിൽ താമസിക്കണം' എന്നാണ്. ജോൺ ബ്രിട്ടാസിന്റെ ഈ അഭിപ്രായത്തിന് മറുപടിയായിട്ട് സി.എ. ജോസഫ് തന്റെ പ്രസംഗത്തിൽ പറഞ്ഞത് മമ്മൂട്ടിയുടെ പ്രായവും ദുൽഖർ സൽമാന്റെ മനസ്സുമായി തിരിച്ചു വരുന്ന പ്രവാസികളായ ഞങ്ങൾ വ്യത്യസ്ത മേഖലകളിൽ നിന്നും ആർജിച്ചെടുത്ത അനുഭവങ്ങളും അറിവുകളും കേരളത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കുവാനുള്ള അവസരം ഉണ്ടാക്കിത്തരണമെന്നുമാണ്.

loka-kerala-sabha-viral-speech-ca-joseph1

മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടി സിനിമയിൽ ഈ പ്രായത്തിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് ആളുകളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു. അനേക വർഷങ്ങൾ പ്രവാസിയായി ജീവിച്ച് തിരിച്ചു വരുന്നവരിൽ കാര്യമായ സമ്പാദ്യമൊന്നും ഇല്ലാത്തവരും തുടർന്നും ജീവിക്കാനുള്ള ചെറിയ സമ്പാദ്യമുള്ളവരും ഉണ്ടാകാം. തിരിച്ചുവരുന്ന എല്ലാ പ്രവാസികൾക്കും പ്രചോദനമാകുവാൻ വേണ്ടി മമ്മൂട്ടിയെയും ദുൽഖർ സൽമാനെയും കൂട്ടുപിടിച്ച് സി.എ. ജോസഫ് നടത്തിയ പ്രസംഗം സ്പീക്കർ ഉൾപ്പെടെ വേദിയിലിരുന്ന എല്ലാവരെയും ചിരിപ്പിച്ചു. നിറഞ്ഞ കയ്യടിയോടെ സദസും ഏറ്റെടുത്തു.

loka-kerala-sabha-viral-speech-ca-joseph6

 സമ്മേളനത്തിനു ശേഷം സി.എ. ജോസഫ് ജോൺ ബ്രിട്ടാസ് എംപിയെ നേരിൽ കാണുകയും ഒസിഐ കാർഡ് ഉടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി രാജ്യസഭയിൽ ശബ്ദമുയർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തന്റെ ഫോൺ നമ്പർ സി.എ. ജോസഫിന് നൽകി കൂടുതൽ വിശദാംശങ്ങൾ നൽകുവാൻ ആവശ്യപ്പെട്ട ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ വിഷയം ഉന്നയിക്കുവാൻ പരിശ്രമിക്കുന്നതാണെന്ന് ഉറപ്പുനൽക്കുകയും ചെയ്തു.

loka-kerala-sabha-viral-speech-ca-joseph

പതിനെട്ട് വർഷം സൗദി അറേബ്യയിലും ഇപ്പോൾ പതിനേഴ് വർഷത്തോളമായി യുകെയിലും ജീവിക്കുന്ന സി.എ. ജോസഫിന് ഗൾഫ് ജീവിതത്തിന്റെയും യുകെ ജീവിതത്ത്തിന്റെയും വ്യത്യസ്തതയാർന്ന പല വിഷയങ്ങളും ലോക കേരളസഭയിൽ അവതരിപ്പിക്കുവാൻ കഴിഞ്ഞു. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും പ്രവാസി കേരള കോൺഗ്രസ് (എം) യുകെ സീനിയർ ജനറൽ സെക്രട്ടറിയും ഗ്ലോബൽ പ്രതിനിധിയും യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും കഴിഞ്ഞ ഒക്ടോബറിൽ ലണ്ടനിൽ നടന്ന ലോക കേരളസഭ യുകെ -യൂറോപ്പ് മേഖലാ സമ്മേളനത്തിന്റെ ജോയിന്റ് കോർഡിനേറ്ററുമായിരുന്നു സി.എ. ജോസഫ്.

English Summary:

Loka Kerala Sabha Viral Speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com