ADVERTISEMENT

അബുദാബി ∙ മണൽപരപ്പിൽ സ്വപ്നങ്ങൾ കെട്ടിപ്പടുത്ത് ബഹിരാകാശത്തോളം ഖ്യാതി നേടിയ യുഎഇ 53ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) അത്യാഹ്ലാദത്തോടെ ആഘോഷിച്ചു. മരുഭൂമിയും കടലും മാത്രമായിരുന്ന രാജ്യത്തെ അതേ സാധ്യതകൾ പ്രയോജനപ്പെടുത്തി കുതിച്ചുയർന്ന യുഎഇയുടെ ചരിത്രം ആഘോഷ വേദികളിൽ മിന്നിമറഞ്ഞു. മീൻപിടിത്തവും മുത്തുവാരലും ഉപജീവനമായിരുന്ന ജനത 53 വർഷംകൊണ്ട്  കൈവരിച്ച നേട്ടങ്ങൾ ഡ്രോൺ ഷോയിലൂടെ വിവരിച്ചതും ക‌ൗതുകമായി. ആയിരക്കണക്കിന് ഡ്രോണുക അബുദാബിയുടെ ആകാശത്ത് യുഎഇയുടെ വികസന നാൾവഴികൾ കുറിച്ചിടുകയായിരുന്നു. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ത്യാഗവും സമർപ്പണവും ഡ്രോൺ ഷോയിൽ വിവരിച്ചു. സ്പിരിറ്റ് ഓഫ് ദ് യൂണിയൻ’ പ്രമേയമാക്കിയായിരുന്നു ആഘോഷം.

ജബൽ ഹഫീത്ത് സാക്ഷി; മറുനാട്ടുകാരുടെയും ദിനം
ഇന്ത്യക്കാരുൾപ്പെടെ മറുനാട്ടുകാരും വർണാഭമായ ആഘോഷ പരിപാടികൾ ഒരുക്കിയിരുന്നു. ഒരു രാജ്യത്തിന്റെ ദേശീയ ദിനം ഇത്രയധികം രാജ്യങ്ങളിൽനിന്നുള്ളവർ ഒന്നിച്ച് ആഘോഷിക്കുന്നതും മറ്റെവിടെയും കാണാനാകില്ല. ദേശീയ പതാകയുടെ വർണത്തിലുള്ള വസ്ത്രമണിഞ്ഞും മുഖത്ത് ചായം പൂശിയും വാഹനങ്ങളും കെട്ടിടവുമെല്ലാം അലങ്കരിച്ചും സ്വദേശികളും വിദേശികളും ആഘോഷപൂർവം ദേശീയദിനത്തിൽ പങ്കെടുത്തു.

ജബൽ ഹഫീത്ത് മലനിരകളെ സാക്ഷിയാക്കി അൽഐനിലായിരുന്നു ഇത്തവണ പ്രധാന പരിപാടികൾ. 7 എമിറേറ്റുകളിലും ഔദ്യോഗിക പരിപാടികൾ ഒരുക്കിയിരുന്നു. വിവിധ സ്ഥലങ്ങളിൽ നടന്ന വെടിക്കെട്ട് ആയിരങ്ങൾ ആളുകൾ നേരിട്ടും ലക്ഷക്കണക്കിനുപേർ‌ ലൈവായും കണ്ടാസ്വദിച്ചു. അബുദാബിയിലും ദുബായിലും ഷാർജയിലും റാസൽഖൈമയിലുമായി ഇന്നലെ രാത്രി കരിമരുന്ന് പ്രകടനമുണ്ടായി. ദുബായിൽ ബുർജ് ഖലീഫയിലെ വെടിക്കെട്ടും ലേസർ ഷോയും കാണാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്. ഇന്നലെ പ്രത്യേക ഷോയും ഒരുക്കിയിരുന്നു.

കരുത്ത് വിളിച്ചോതി സൈനിക പരേഡ‍്
ദുബായിൽ സൈനിക പരേഡും എയർഷോയും സംഘടിപ്പിച്ചിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവർ സൈനിക പരേഡിൽ പങ്കെടുത്തു.

ആഘോഷപൂർവം അവധി, നാളെ ജോലിയിലേക്ക്
അബുദാബിയിൽ ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിൽ ഒന്നിന് ആരംഭിച്ച പ്രത്യേക പരിപാടി ഇന്നും തുടരും. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലും ആഴ്ചകളായി ദേശീയദിനാഘോഷ പരിപാടികൾ നടന്നുവരുന്നു. ശനി, ഞായർ വാരാന്ത്യം ഉൾപ്പെടെ ദേശീയ ദിനത്തിന് 4 ദിവസം അവധി ലഭിച്ചത് പ്രവാസികളും ആഘോഷമാക്കി. കാലാവസ്ഥ അനുകൂലമായതിനാൽ വിനോദ യാത്രയ്ക്കായിരുന്നു ഭൂരിഭാഗം പേരും സമയം ചെലവഴിച്ചത്. വിവിധ എമിറേറ്റുകളിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്തെത്തിയവർ ഇന്നു വൈകിട്ടോടെ താമസ സ്ഥലത്ത് തിരിച്ചെത്തും. നാളെ മുതൽ ജോലിയുടെ തിരക്കിലേക്ക്.

യഥാർഥ്യമായി ഷെയ്ഖ് സായിദിന്റെ വാക്ക്
രാജകുടുംബത്തിന്റെ ഡോക്ടറും അൽഐൻ ഡിസ്ട്രിക്ട് മുൻ മെഡിക്കൽ ഡയറക്ടറുമായ ഡോ. ജോർജ് മാത്യു പതിറ്റാണ്ടു മുൻപ് യുഎഇയിൽനിന്ന് വിദേശത്തേക്കു പോകാൻ ആഗ്രഹം ഷെയ്ഖ് സായിദിനെ അറിയിച്ചപ്പോഴുള്ള മറുപടി ഇതായിരുന്നു. ‘ഡോക്ടർ, നിങ്ങളെ ഞങ്ങൾക്ക് ഇഷ്ടമാണ്. 10 കൊല്ലത്തിനകം ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള, സൗകര്യമുള്ള, സംവിധാനങ്ങളുള്ള രാജ്യമായി യുഎഇ മാറുമ്പോൾ ഇവിടുന്നു പോയല്ലോ എന്ന ഖേദമുണ്ടാകരുത്’. ഷെയ്ഖ് സായിദ് പറഞ്ഞത് അക്ഷരം പ്രതി ശരിയായെന്നും എല്ലാ മേഖലകളിലും യുഎഇ തിളങ്ങിനിൽക്കുകയാണെന്നും ഡോ. ജോർജ് മാത്യു സാക്ഷ്യപ്പെടുത്തുന്നു.

English Summary:

UAE National Day : UAE Marks National Day with 'Spirit of the Union' Theme

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com