രാജ്യാന്തര വിമാനത്താവള വിപുലീകരണം ഷാർജ കിരീടാവകാശി വിലയിരുത്തി

Mail This Article
ഷാർജ ∙ ഷാർജ രാജ്യാന്തര വിമാനത്താവള വിപുലീകരണം കിരീടാവകാശിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി വിലയിരുത്തി. പദ്ധതിയുടെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും അവലോകനം ചെയ്തു.
പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളത്തിന്റെ ശേഷി വർധിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. പൊതു സേവന കെട്ടിടം, പുതിയ വിമാന പാർക്കിങ് സ്റ്റാൻഡുകൾ, റോഡ് നെറ്റ്‌വർക്ക് ഡിസൈൻ, വാഹന പാർക്കിങ് ഏരിയകൾ എന്നിവയുൾപ്പെടെ പൂർത്തിയായ പദ്ധതികൾ കിരീടാവകാശി വിലയിരുത്തി . 2027 നകം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന 2.4 ബില്യൻ ദിർഹം വികസന സംരംഭത്തിന്റെ ഭാഗമാണ് ഈ വിപുലീകരണം.
ലോജിസ്റ്റിക് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി രൂപകൽപന ചെയ്ത ഒട്ടേറെ പദ്ധതികൾ ഷാർജ വിമാനത്താവള അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. പാരിസ്ഥിതിക സുസ്ഥിരതാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ, കെട്ടിടങ്ങൾ, സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
കാർബൺ ഉദ്വമനം കുറയ്ക്കുന്നതിനൊപ്പം സേവന നിലവാരവും പ്രവർത്തന കാര്യക്ഷമതയും വർധിപ്പിക്കുന്നതിലും പ്രധാന സംരംഭങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യാത്രാനുഭവത്തിനും ഉപയോക്തൃ സേവനത്തിനും പേരുകേട്ട മികച്ച അഞ്ച് പ്രാദേശിക വിമാനത്താവളങ്ങളിൽ സ്ഥാനം നേടിക്കൊണ്ട് വിമാനത്താവളത്തിന്റെ നില മെച്ചപ്പെടുത്തുക എന്നതാണ് അതോറിറ്റിയുടെ തന്ത്രം.
യോഗത്തിൽ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ ഇസാം അൽ ഖാസിമി, ഷാർജ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ ഇസാം അൽ ഖാസിമി, ഷാർജ ഇന്റർനാഷനൽ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സലേം അൽ മദ്ഫ എന്നിവരും ഒട്ടേറെ പ്രോജക്ട് എൻജിനീയർമാരും പങ്കെടുത്തു.