താജ്മഹലിന്റെ ഫോട്ടോ പകർത്തി മലയാളി യുവാവ് നേടിയത് 23 ലക്ഷം രൂപ; യുഎഇയിൽ താരമായി തൃശൂർക്കാരൻ

Mail This Article
ഫൊട്ടോഗ്രഫി പഠിപ്പിക്കാന്‍ പറ്റില്ല, പക്ഷെ പഠിക്കാന്‍ പറ്റും, നല്ല അസ്സലായി ഫോട്ടോയെടുത്താല്‍ ഏത് മത്സരത്തിലും ഒന്നാമനായി വിജയിക്കാനും പറ്റും. അതുകൊണ്ടുതന്നെയാണ് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുളളവർ മാറ്റുരച്ച യുഎഇയിലെ 'സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി' മത്സരത്തിലെ പ്രധാന വിഭാഗമായ 'മോസ്ക്സ് ആൻഡ് മസ്ജിദിലെ' പുരസ്കാരം, മലയാളിയുടെ, ഒരു തൃശൂർക്കാരന്റെ കയ്യിലേക്കെത്തിയത്.
അതും ഇന്ത്യയുടെ സ്വന്തം താജ്മഹലിന്റെ ചിത്രം പകർത്തിയാണ് അന്‍വർ സാദത്ത് ടി എ, 'സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി' പുരസ്കാരം നേടിയത്. ഫലകവും 1,00,000 ദിർഹവുമാണ് (ഏകദേശം 23 ലക്ഷം ഇന്ത്യന്‍ രൂപയിലധികം) സമ്മാനം.
യുഎഇ ആരോഗ്യപ്രതിരോധമന്ത്രിയും ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്റർ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ അബ്ദുൽ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസില്‍ നിന്നാണ് അന്‍വർ പുരസ്കാരം ഏറ്റുവാങ്ങിയത്. ലോകമെമ്പാടുമുളള സംസ്കാരങ്ങളും സമൂഹങ്ങളും ആഴത്തില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന സാർവ്വത്രിക ഭാഷയാണ് ഫൊട്ടോഗ്രഫി. ഈ സന്ദേശം നല്‍കിയാണ് അബുദാബി ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്ററിന്റ ആഭിമുഖ്യത്തില്‍ 'സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി' മത്സരം നടത്തുന്നത്.
സമാധാനം എന്ന പ്രമേയത്തിലാണ് പുരസ്കാരത്തിന്റെ എട്ടാം പതിപ്പ് നടന്നത്. നാല് വിഭാഗങ്ങളിലായി ആകെ 8,50,000 ദിർഹം സമ്മാനത്തുകയാണ് നല്‍കിയത്. 'മോസ്ക്സ് ആൻഡ് മസ്ജിദ്' എന്നതാണ് പ്രധാന വിഭാഗം. ഫലകവും 1,00,000 ദിർഹവുമാണ് വിജയിക്ക് സമ്മാനം. കൂടാതെ ടെക്സിനിക്കല്‍ ആൻഡ് ജനറല്‍ ഫൊട്ടോഗ്രഫി, ഡിജിറ്റല്‍ ആർട്ട്, ലൈഫ് അറ്റ് ദ മോസ്ക് എന്നതാണ് മറ്റ് മൂന്ന് വിഭാഗങ്ങള്‍. 'ലൈഫ് അറ്റ് ദ മോസ്ക്' വിഭാഗത്തില്‍ 3 ഉപവിഭാഗങ്ങളിലും സമ്മാനമുണ്ട്. ഒന്നാം സമ്മാനം 70,000 ദിർഹവും രണ്ടാം സമ്മാനം 50,000 ദിർഹവും മൂന്നാം സമ്മാനം 30,000 ദിർഹവുമാണ്. യുഎഇ, ഈജിപ്ത്, പലസ്തീന്‍, സുഡാന്‍, സ്ലോവേനിയ, മോള്‍ഡോവ, കെനിയ, ഫിലിപ്പീന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുളളവരാണ് അവസാന റൗണ്ടിലെത്തിയത്. 60 രാജ്യങ്ങളില്‍ നിന്നായി 2000 പേരുടെ 3070 ഓളം ചിത്രങ്ങള്‍ മത്സരത്തില്‍ മാറ്റുരച്ചു.

'മോസ്ക്സ് ആൻഡ് മസ്ജിദ്' വിഭാഗത്തില്‍ അന്‍വർ സാദത്ത് ടി.എ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഈജിപ്തിലെ വേല്‍ അന്‍സിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 'ലൈഫ് അറ്റ് ദ മോസ്ക്' കാറ്റഗറിയിലെ 'നരേറ്റീവ് തീമി'ല്‍ ഇന്ത്യയില്‍ നിന്നുളള ആരോണ്‍ തരകന്‍ രണ്ടാം സ്ഥാനത്തെത്തി. വിഡിയോ ഫിലിംസ് വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുളള സലാവുദ്ദീന്‍ അയ്യൂബ് മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്.

2024 ല്‍ ഈദ് ദിനത്തിലാണ് പുരസ്കാരത്തിന് അർഹമായ'ട്രാന്‍ക്വിലിറ്റി ഓഫ് താജ്മഹല്‍' എന്ന ചിത്രം അന്‍വർ പകർത്തിയത്. ഫോട്ടോയെടുക്കാനായിത്തന്നെയാണ് അവിടെ പോയത്. ഇതിന് മുന്‍പ് 2019 ലും 'സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി' മത്സരത്തില്‍ അന്‍വർ പങ്കെടുത്തിരുന്നു. പിതാവ് അബ്ദുള്‍ ജബ്ബാർ യുഎഇ പ്രവാസിയാണ്. അതുകൊണ്ടുതന്നെ തൃശൂരില്‍ നിന്ന് ഇടയ്ക്ക് ഇവിടേക്ക് വരാറുണ്ട്. 2019 ല്‍ അത്തരത്തിലൊരു സന്ദർശന സമയത്ത് ഗ്രാന്‍ഡ് മോസ്കിലെത്തി. മോസ്കിനെ കുറിച്ചുളള കാര്യങ്ങള്‍ അന്വേഷിക്കാനായി ചെന്നപ്പോള്‍, അവിടെയുളളവർ തെറ്റിധരിച്ച് 'സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി'യെ കുറിച്ചുളള വിവരങ്ങളാണ് അന്ന് അന്‍വറിനോട് പറഞ്ഞത്.

മത്സരത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ പങ്കെടുക്കാന്‍ ആഗ്രഹമായി. ഗ്രാന്‍ഡ് മോസ്കിന്റെ നിരവധി ചിത്രങ്ങള്‍ പകർത്തി. 'സഹിഷ്ണുത' എന്നതായിരുന്നു അന്നത്തെ പ്രമേയം. അയച്ചുകൊടുത്തു. അന്നും പുരസ്കാരപ്രഖ്യാപന സമയത്ത് ക്ഷണം ലഭിച്ചിരുന്നു. പക്ഷെ അന്ന് പുരസ്കാരം പ്രഖ്യാപിച്ചപ്പോഴാണ് മത്സരത്തെ കുറിച്ചുളള കൂടുതല്‍ കാര്യങ്ങള്‍ മനസിലായത്. ഇനിയും മത്സരിക്കുമെന്ന് അന്നുതന്നെ മനസിലുറപ്പിച്ചിരുന്നു.

2019 ന് ശേഷം ഒരു ഇടവേളയ്ക്ക് ശേഷം, 2024 ലാണ് വീണ്ടും 'സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി' മത്സരം പ്രഖ്യാപിച്ചത്. ഒരു 'ക്ലിക്ക്' നോക്കാമെന്ന് ഉറപ്പിച്ചു. ഈദ് ദിനത്തില്‍ താജ് മഹലില്‍ നിന്ന് പകർത്തിയ ചിത്രമാണ് മത്സരത്തിന് അയച്ചത്. സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മത്സരത്തിനെത്തുന്ന ഫോട്ടോകളില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകള്‍ സൂഖ് അല്‍ ജാമി ഡോമിനരികില്‍ നടക്കുന്ന ഫോട്ടോ പ്രദർശനത്തില്‍ പ്രദർശിപ്പിക്കും.
ഈദ് അവധി ദിനങ്ങള്‍ വരെ ഈ പ്രദർശനമുണ്ടാകും. ഇങ്ങനെ ഫോട്ടോകള്‍ പ്രദർശിപ്പിക്കുന്നത് കണ്ട് അത്തരത്തില്‍ തന്‍റെ ഫോട്ടോയും പ്രദർശിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് വീണ്ടും മത്സരിച്ചത്. വിജയിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, അന്‍വർ പറയുന്നു. നിസ്കരിക്കാനായി നില്‍ക്കുന്ന സമയത്താണ് താജ്മഹലിന്റെ ചിത്രമെടുക്കുന്നത്. താജ്മഹലിന്റെ രണ്ട് ഭാഗത്തും പളളികളുണ്ട്. അതിലെ ഒരു പളളിയുടെ കമാനം, അതിലൂടെ നോക്കുമ്പോള്‍ കാണുന്ന താജ്മഹല്‍.
നിസ്കാരപായയില്‍ ഇരിക്കുന്നവരും കമാനത്തിലൂടെ കാണുന്ന താജ്മഹലും. അന്‍വറിന്റെ മനസില്‍ ആദ്യം പതിഞ്ഞചിത്രം, അതേപടി ക്യാമറയും പകർത്തി. ഫോട്ടോയെടുത്ത് നിസ്കരിച്ച് മടങ്ങി. പിന്നീട് മത്സരം പ്രഖ്യാപിച്ചപ്പോള്‍ അയച്ചുകൊടുത്തു. കോഴിക്കോട് മർക്കസ് നോളജ് സിറ്റി മസ്ജിദും താജ്മഹലിന്റെ തന്നെ മറ്റൊരുഫോട്ടോയും ഉള്‍പ്പടെ മൂന്ന് ഫോട്ടോകളാണ് മത്സരത്തിന് അയച്ചുകൊടുത്തത്.
കുംഭമേളയില്‍ ഫോട്ടോകള്‍ പകർത്താനുളള യാത്രയ്ക്കിടെയാണ് യുഎഇയില്‍ നിന്നും ഫോണ്‍വിളിയെത്തുന്നത്. എന്നാല്‍ ഫോണെടുക്കാന്‍ സാധിച്ചില്ല. പിന്നീട് വാട്സ്അപ്പില്‍ വിവരങ്ങള്‍ അറിയിച്ച് സന്ദേശമെത്തി. അവസാന പത്തില്‍ അന്‍വറിന്റെ ഫോട്ടോയും ഇടം നേടിയിരിക്കുന്നുവെന്നതായിരുന്നു സന്ദേശം. സന്തോഷം തോന്നിയെങ്കിലും ആരോടും ഒന്നും പറഞ്ഞില്ല. സമ്മാനദാനചടങ്ങില്‍ പിതാവിനൊപ്പമാണ് എത്തിയത്. അപ്രതീക്ഷിതമായിരുന്നു ഒന്നാം സമ്മാനം. പിതാവിന്റെ സാന്നിദ്ധ്യത്തില്‍ സമ്മാനം ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ അതിലേറെ സന്തോഷം, ഫൊട്ടോഗ്രഫി തന്നെയാണ് മുന്നിലുളള വഴി, അന്‍വർ പറയുന്നു.
അന്‍വർ ടിഎ ഫൊട്ടോഗ്രഫിയെന്ന ഇന്‍സ്റ്റ പേജിലെ ഫോട്ടോകളോരോന്നും, അന്‍വറിന്റെ ഫൊട്ടോഗ്രഫികൈയ്യൊപ്പു പതിഞ്ഞവ. പത്താം ക്ലാസിലെത്തുന്നതുവരെയും വര ഇഷ്ടമായിരുന്നു അന്‍വറിന്. എന്നാല്‍ മുതിർന്നപ്പോള്‍ ഫൊട്ടോഗ്രഫിയിലേക്ക് തിരിഞ്ഞു. ഇന്‍സ്റ്റയില്‍ പോസ്റ്റുചെയ്യുന്ന ഫോട്ടോകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 7 വർഷമായി ഇന്‍സ്റ്റയില്‍ സജീവമാണെങ്കിലും അന്‍വറിന്റെ മാസ്കിട്ട മുഖം മാത്രമെ ഇന്‍സ്റ്റയില്‍ കാണാനാകൂ, മുഖം കണ്ടല്ല, തന്റെ ഫോട്ടോകള്‍ കണ്ട് തിരിച്ചറിയട്ടെ, എന്നതാണ് അന്‍വറിന്‍റെ ആശയം. എന്തായാലും 'സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി മോസ്ക് ആന്‍റ് മസ്ജിദ്' പുരസ്കാരം കൈയ്യിലേന്തിയുളള ഫോട്ടോ ഇന്‍സ്റ്റയിലിട്ടതോടെ ഈ മുഖമൊന്നുകണ്ടതില്‍ സന്തോഷമെന്നതാണ് വരുന്ന പ്രതികരണങ്ങള്‍. ലോകമെമ്പാടുമുളള ഫൊട്ടോഗ്രഫർമാർ പകർത്തിയ 3070 ചിത്രങ്ങള്‍ മാറ്റുരച്ച മത്സരം, അതിലൊന്നാമെതെത്തി, യുഎഇ മന്ത്രിയില്‍ നിന്ന് 'സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി' പുരസ്കാരം ഏറ്റുവാങ്ങി, അഭിമാനത്തോടെ അന്‍വർ..ങ്ങള് പൊളിയാണ് ഗഡീ.