രോഗാവധികളിൽ കൃത്രിമം വേണ്ട; വ്യാജരേഖ ചമച്ചാൽ ലക്ഷങ്ങൾ പിഴ, മുന്നറിയിപ്പുമായി സൗദി ആരോഗ്യമന്ത്രാലയം

Mail This Article
റിയാദ് ∙ രോഗ അവധികളിൽ കൃത്രിമം കാണിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി ആരോഗ്യം മന്ത്രാലയം. വ്യാജ രേഖകൾ ഹാജരാക്കിയാൽ ഒരു വർഷം തടവും 100,000 സൗദി റിയാൽ വരെ പിഴയുമാണ് ശിക്ഷ.
സാമൂഹിക മാധ്യമങ്ങളിലൂടെ ക്രമരഹിതമായി അസുഖ അവധി വിതരണം പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനെതിരെയും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. തെറ്റും വ്യാജവുമായ കൃത്രിമ മെഡിക്കൽ റിപ്പോർട്ട് നൽകുന്ന എല്ലാ വ്യക്തികളും ശിക്ഷിക്കപ്പെടും. അസുഖ അവധി ലഭിക്കുന്നതിനുള്ള വ്യവസ്ഥാപിത രീതി "സെഹ്ഹാത്തി" പ്ലാറ്റ്‌ഫോം വഴിയാണെന്ന് അധികൃതർ ഓർമപ്പെടുത്തി. ഇതിലൂടെ മെഡിക്കൽ റിപ്പോർട്ടുകളുടെ വിശ്വാസ്യത ഉറപ്പാക്കുകയും ജീവനക്കാരനും ജോലിസ്ഥലവും ആരോഗ്യ സൗകര്യങ്ങളും തമ്മിലുള്ള ആശയവിനിമയത്തിന്റെ വേഗത വർധിപ്പിക്കുകയും സുതാര്യതയും ഉന്നത ഗുണനിലവാരവുമുള്ള ആരോഗ്യ സേവനങ്ങൾ നൽകാനും കഴിയുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ക്രമരഹിതമായ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വ്യാജ അക്കൗണ്ടുകൾക്കെതിരെ വ്യക്തികൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. റിപ്പോർട്ടുകളുടെ കൃത്യതയും നടപടിക്രമങ്ങളുടെ സമഗ്രതയും ഉറപ്പാക്കാൻ സെഹാത്തി പ്ലാറ്റ്‌ഫോം മാത്രമേ ഉപയോഗിക്കാവൂ.

രോഗാവധിയുടെ ലക്ഷ്യങ്ങൾ ഫലപ്രദമായി കൈവരിക്കുന്നതിനും അവയുടെ ഉചിതമായ ഉപയോഗം ഉറപ്പാക്കുന്നതിനുമായി ഡേറ്റ ശേഖരിക്കുന്നതിനും താരതമ്യം ചെയ്യുന്നതിനും പ്രാപ്തമാക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി രോഗാവധികളും ഗുണഭോക്താവിന്റെ മെഡിക്കൽ റെക്കോർഡുമായുള്ള പൊരുത്തവും താരമതമ്യതയും ഇടയ്ക്കിടെ അവലോകനം ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ, ഗുണഭോക്താവിന്റെ ആരോഗ്യസ്ഥിതി അനുസരിച്ച് അർഹരായവർക്ക് മാത്രം രോഗാവധി നൽകുന്നതിനും പ്രൊഫഷനൽ ധാർമ്മികതയും മെഡിക്കൽ ഉത്തരവാദിത്തവും പാലിക്കുന്നതിനും ആരോഗ്യ വിദഗ്ധർ പ്രതിജ്ഞാബദ്ധരാകേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഓർമപ്പെടുത്തി.