തൊഴിൽ ഭിക്ഷാടനം: മൂന്ന് ദിവസത്തെ സമ്പാദ്യം 3.17 ലക്ഷം രൂപ; ‘അനുകമ്പ മുതലെടുത്ത് പണം കൊയ്യുന്ന വിരുതന്മാർ’, മുന്നറിയിപ്പുമായി യുഎഇ

Mail This Article
ഷാർജ ∙ മൂന്ന് ദിവസം കൊണ്ട് 14,000 ദിർഹം (3.17 ലക്ഷം രൂപ) സമ്പാദിച്ച യാചകനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌പെഷൽ ടാസ്‌ക്‌സ് ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ഭിക്ഷാടന വിരുദ്ധ സംഘമാണ് ഇയാളെ പിടികൂടിയത്. യുഎഇയിൽ ഉടനീളം നിയമപാലകർ ഭിക്ഷാടനത്തിനതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. പള്ളിയുടെ സമീപത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞ് യാചിച്ച അറബ് വംശജനായ ഇയാളെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഷാർജ പൊലീസ് അറസ്റ്റ് ചെയുകയായിരുന്നു. അന്വേഷണത്തിൽ ഇയാൾ രാജ്യത്ത് അനധികൃതമായി താമസിക്കുകയാണെന്നും മൂന്ന് ദിവസം കൊണ്ട് ഭിക്ഷാടനത്തിലൂടെ 14,000 ദിർഹം സമ്പാദിച്ചതായും കണ്ടെത്തി.
ഭിക്ഷാടനം സുരക്ഷാ ഭീഷണികൾ ഉയർത്തുന്ന പ്രശ്നമാണെന്ന് സ്‌പെഷൽ ടാസ്‌ക്‌സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്‌ടറും ഭിക്ഷാടകരെ പിടികൂടുന്ന സംഘത്തിന്റെ തലവനുമായ ഡീൻ അൽ റകാൻ ഒമർ ഗസൽ അൽ ഷംസി പറഞ്ഞു. പെട്ടെന്ന് പണം സമ്പാദിക്കാൻ പല യാചകരും ആളുകളുടെ അനുകമ്പയെ ചൂഷണം ചെയ്യുന്നു. റമസാനിന്റെ തുടക്കത്തിൽ ആരംഭിച്ച "യാചകവൃത്തി കുറ്റകൃത്യമാണ്, നൽകുന്നത് ഉത്തരവാദിത്തമാണ്" എന്ന ബോധവൽക്കരണ ക്യാംപെയ്നിലൂടെ യാചകരെയും തെരുവു കച്ചവടക്കാരെയും അറസ്റ്റ് ചെയ്യുന്നതിനായി ഷാർജ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
ചില വ്യക്തികൾ റമസാൻ മാസത്തിൽ യാചകവൃത്തി ഒരു സീസണൽ തൊഴിലായി മാറ്റുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യാചകർക്ക് പണം നൽകരുതെന്നും എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ 80040 എന്ന ടോൾ ഫ്രീ നമ്പറിലോ 901 എന്ന കോൾ സെന്ററിലോ വിളിച്ച് അറിയിക്കണമെന്നും ഷാർജ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. ദുബായിൽ റമസാൻ മാസത്തിന്റെ ആദ്യ പകുതിയിൽ 127 യാചകരെ അറസ്റ്റ് ചെയ്യുകയും അവരുടെ പക്കൽ നിന്ന് 50,000 ദിർഹമിലധികം പിടിച്ചെടുക്കുകയും ചെയ്തു.
പൊതുസ്ഥലങ്ങളിൽ അനധികൃതമായി ഭക്ഷണസാധനങ്ങളും വ്യാജ സാധനങ്ങളും വിറ്റതിന് ദുബായ് പൊലീസ് റമദാൻ മാസത്തിന്റെ ആദ്യ പകുതിയിൽ 375 തെരുവു കച്ചവടക്കാരെയും അറസ്റ്റ് ചെയ്തു. അംഗീകൃതമല്ലാത്ത കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. അബുദാബിയിലെ പൊലീസും റമസാനിൽ യാചകരുമായി ഇടപെടുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും അംഗീകൃത മാർഗ്ഗങ്ങളിലൂടെ മാത്രം പണം സംഭാവന ചെയ്യാൻ താമസക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.