ജോർദാൻ രാജാവുമായി ചർച്ച നടത്തി യുഎഇ പ്രസിഡന്റ്

Mail This Article
അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈനുമായി ചർച്ച നടത്തി. ഇരു രാജ്യങ്ങളുടെയും ശക്തമായ സാഹോദര്യ ബന്ധങ്ങളെയും സഹകരണത്തെയും കുറിച്ചും പരസ്പര പ്രയോജനത്തിനായി എല്ലാ തലങ്ങളിലുമുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും അബുദാബിയിലെ ഖസർ അൽ ബത്തീനിൽ നടന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
അബ്ദുല്ല രാജാവ് യുഎഇയിലേക്ക് നടത്തിയ സൗഹൃദ സന്ദർശന വേളയിലായിരുന്നു കൂടിക്കാഴ്ച. യുഎഇയും ജോർദാനും തമ്മിലുള്ള ആഴമേറിയതും ചരിത്രപരവുമായ ബന്ധങ്ങളെയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന രീതിയിൽ സഹകരണം വികസിപ്പിക്കാനുള്ള സംയുക്ത ലക്ഷ്യത്തെയും പ്രകീർത്തിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇഫ്താറും ഉണ്ടായിരുന്നു.
വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രിസഡൻഷ്യൽ കോർട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഭരണാധികാരിയുടെ അൽഐൻ പ്രവിശ്യയിലെ പ്രതിനിധി ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ എന്നിവരടക്കം ഒട്ടേറെ പ്രമുഖരും ജോർദാൻ രാവാവിനെ അനുഗമിച്ച പ്രധാനമന്ത്രി ഡോ.ജാഫർ ഹസ്സൻ, ഉപ പ്രധാനമന്ത്രിയും വിദേശ കാര്യ, പ്രവാസി മന്ത്രിയുമായ അയ് മൻ അൽ സഫാദി, മറ്റു ഉന്നതോദ്യഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു. തുടർന്ന് ജോർദാനിലേയ്ക്ക് മടങ്ങിയ അബ്ദുല്ല രാജാവിനെ അൽ ബതീൻ വിമാനത്താവളത്തിൽ ഷെയ്ഖ് മുഹമ്മദും മറ്റു ഷെയ്ഖുമാരും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് യാത്രയയച്ചു.