അക്ഷർധാം ക്ഷേത്രത്തിൽ ന്യൂസീലൻഡ് പ്രധാനമന്ത്രി; ഇരുരാജ്യങ്ങളും സഹകരിച്ച് മുന്നേറുമെന്ന് പ്രഖ്യാപനം

Mail This Article
ന്യൂഡൽഹി ∙ ബോച്ചെസെൻ വാസി അക്ഷർധാം പുരുഷോത്തം സ്വാമി നാരായൺ സൻസ്തയുടെ (ബിഎപിഎസ്) സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം സന്ദർശിച്ച് ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ. ഇന്ത്യ സന്ദർശനത്തിനിടെ മുതിർന്ന ഉദ്യോഗസ്ഥർ, മന്ത്രിമാർ, ബിസിനസ് തലവന്മാർ തുടങ്ങി ന്യൂസീലൻഡിൽ നിന്നുളള 110 അംഗ പ്രതിനിധി സംഘത്തോടൊപ്പമാണ് അദ്ദേഹം അക്ഷർധാമിൽ സന്ദർശനം നടത്തിയത്.
അക്ഷർധാമിന്റെ ആത്മീയ, സാംസ്കാരിക ചരിത്രം തേടി സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ലക്സൺ ഉൾപ്പെടുന്ന പ്രതിനിധി സംഘത്തിന് പരമ്പരാഗത സ്വീകരണമാണ് നൽകിയത്. ഇന്ത്യയുടെ സമ്പന്നമായ പൈതൃകം, ഭക്തി, മൂല്യങ്ങൾ എന്നിവ ചിത്രീകരിക്കുന്ന ക്ഷേത്രനിർമിതികൾ പ്രതിനിധി സംഘം കണ്ടറിഞ്ഞു. ഐക്യത്തിന്റെയും ആത്മീയതയുടെയും സാർവത്രിക സന്ദേശം പ്രതിഫലിപ്പിച്ച് സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രത്തിൽ പ്രധാനമന്ത്രി ലക്സൺ പുഷ്പദളങ്ങൾ അർപ്പിച്ചു.
ഏവർക്കും സമാധാനം, ഐക്യം, ക്ഷേമം എന്നിവ നൽകുന്നതിനായുള്ള ആചാരമായ അഭിഷേക ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. ന്യൂഡൽഹിയിലെ അക്ഷർധാമിലെ സന്ദർശനം സവിശേഷമാണെന്ന് അദ്ദേഹം സന്ദർശനവേളയിൽ പറഞ്ഞു. മനോഹരമായ ഈ ക്ഷേത്രവും അവിടുത്തെ കാഴ്ചകളും പ്രചോദനാത്മകമാണ്. ന്യൂസീലൻഡിലെ ബാപ്സ് സമൂഹത്തെയും ഈ വേളയിൽ പ്രത്യേകം ഓർമിക്കുന്നു. 2023 ൽ ഓക്‌ലാൻഡിലെ ബാപ്സ് സംഘത്തെ സന്ദർശിച്ചത് ഇപ്പോൾ ഓർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ രംഗത്തെ സഹകരണത്തിനും ഇന്ത്യ– പസിഫിക് മേഖലയിലെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനും ന്യൂസീലൻഡ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിനിടെ ധാരണയായിരുന്നു. ഇന്ത്യ സന്ദർശിക്കുന്ന ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചർച്ചയിലായിരുന്നു ഈ തീരുമാനം. ഡിജിറ്റൽ പേയ്മെന്റ് രംഗത്തെ സഹകരണം, ചരക്കുനീക്കം ലളിതമാക്കൽ എന്നിവയിലും ധാരണയായി.

കൃഷി, വിദ്യാഭ്യാസ, വനം, കായിക മേഖലയിലും സഹകരണത്തിനു ധാരണയായി. സ്വതന്ത്ര വ്യാപാരക്കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കു പുറമേ, പ്രഫഷനലുകൾ, നൈപുണ്യ ശേഷിയുള്ള തൊഴിലാളികൾ എന്നിവരുടെ കൈമാറ്റം സംബന്ധിച്ചും ചർച്ച ആരംഭിക്കും. മെഡിക്കൽ, ഐടി രംഗത്തുള്ള ഇന്ത്യക്കാർക്ക് ഇതു നേട്ടമാകുമെന്നാണ് വിലയിരുത്തൽ. കടൽ സുരക്ഷയ്ക്കുള്ള സംയോജിത മാരിടൈംസ് ഫോഴ്സസിൽ ഭാഗമാകാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ന്യൂസീലൻഡ് സ്വാഗതം ചെയ്തു.
ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന കംബൈൻഡ് ടാസ്ക് ഫോഴ്സ്–150 (സിടിഎഫ്150) എന്ന കൂട്ടായ്മയിലാണ് ഇന്ത്യയും ഭാഗമാകുന്നത്. ഇന്ത്യ– പസിഫിക് മേഖലയിൽ സ്വതന്ത്രവും സുരക്ഷിതവുമായ ഇടപെടലുകൾ അനുവദിക്കണമെന്ന ഇന്ത്യയുടെ നിലപാടിനെയും ന്യൂസീലൻഡ് പിന്തുണച്ചു. മേഖലയിൽ ചൈനീസ് ഇടപെടൽ ശക്തമായിരിക്കെയാണ് ന്യൂസീലൻഡ് പിന്തുണ പ്രഖ്യാപിച്ചത്.