ADVERTISEMENT

നാട്ടുകാർ മുഴുവൻ പനിക്കിടക്കയിലാണ്. പനി പലതുണ്ട്. വൈറൽപ്പനി, ഡെങ്കിപ്പനി, എലിപ്പനി, പകർച്ചപ്പനി, എച്ച്1എൻ 1... അങ്ങനെ പലത്. ഇതിനു പുറമേ മഞ്ഞപ്പിത്തവും വയറിളക്കവും തുടങ്ങിയ ജലജന്യ രോഗങ്ങളും. ഡെങ്കിപ്പനിയും എലിപ്പനിയുമാണു മഴക്കാല പനികളിൽ ഭീകരർ. ഇടവിട്ടു പെയ്യുന്ന മഴയിൽ കൊതുകുകൾ മുട്ടയിട്ടു പെരുകുന്നതോടെ ഡെങ്കിപ്പനി വ്യാപകമാകും. ഡെങ്കിപ്പനിയും എച്ച്1എൻ1 പനിയും ബാധിച്ചു മരണവും ജില്ലയിലുണ്ടായിട്ടുണ്ട്. വേനലിലെ ജലജന്യ രോഗങ്ങൾ ഇത്തവണ പിടിവിട്ടു. വേങ്ങൂരിൽ മാത്രം 253 പേർക്കാണു മഞ്ഞപ്പിത്തം ബാധിച്ചത്. 4 പേർ മരിച്ചു. ചികിത്സയ്ക്കു വേണ്ടി മാത്രം പലർക്കും ലക്ഷങ്ങൾ ചെലവായി. സർക്കാരോ ആരോഗ്യവകുപ്പോ കാര്യമായ ഇടപെടൽ നടത്തിയില്ലെന്ന ആക്ഷേപവുമുണ്ട്. മഞ്ഞപ്പിത്തത്തിന്റെ പിടിയിൽ നിന്ന് ഒരുവിധം രക്ഷപ്പെട്ടു വരുമ്പോഴാണു പനിക്കാലം പിടിമുറുക്കുന്നത്. വൈറൽ പനിയുമുണ്ട്. പനി കൂടി വായിലും മറ്റും അണുബാധയിലേക്കും നയിക്കും. ചിലർ സ്ഥലകാല ബോധമില്ലാതെ സംസാരിക്കും. മസ്തിഷ്കത്തിന്റെ സാധാരണ താപനിലയിൽ പനി മാറ്റം വരുത്തുന്നതാണ് ഇതിനു കാരണം. ‘ഫീവർ ഡ്രീംസ്’ എന്നാണ് ഇതറിയപ്പെടുന്നത്.

ചെറിയ ജീവിയല്ല കൊതുക് !
എറണാകുളം ജില്ലയിലെ പനിക്കേസുകളിലെ ഒന്നാം നമ്പർ പ്രതിയാണു കൊതുക്. കൊതുക് അത്രത്തോളം വലിയ ഭീകര ജീവിയായി മാറിക്കഴിഞ്ഞു.

ജൂൺ പകുതിയായപ്പോഴേക്കും ജില്ലയിലെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ആയിരം കടന്നു. ക്യൂലെക്സ്, ഈഡിസ് ഈജിപ്തി, അനോഫെലസ് തുടങ്ങി കൊതുക് ഇനങ്ങൾ പലതുണ്ടെങ്കിലും കൊച്ചിയിലെ ഭീകരൻ ഡെങ്കി കൊതുക് എന്ന പേരിൽ അറിയപ്പെടുന്ന ഈഡിസ് ഈജിപ്തിയാണ്. കാലിലും കൊമ്പിലും ഉടലിലും വെളുത്തവരയുള്ളവരാണ് ഈഡിസ് ഈജിപ്തി ഇനത്തിലുള്ള കൊതുകുകൾ. ശുദ്ധജലത്തിലാണു മുട്ടയിടാറുള്ളത്. ശുദ്ധജലമെന്നു പറയുമ്പോൾ ഉപ്പുരസമില്ലാത്ത വെള്ളമെന്നു കരുതിയാൽ മതി. നഗരത്തിൽ പതിവായി വെള്ളം കെട്ടിക്കിടക്കുന്ന കാനകളിൽ ഈഡിസ് ഈജിപ്തി മുട്ടയിട്ടു പെരുകാറില്ലെന്നൊക്കെ അധികൃതർ വാദിക്കും. എന്നാൽ ആ വിശ്വാസം തെറ്റാണെന്ന് ആധുനിക പഠനങ്ങൾ തെളിയിക്കുന്നു. കൊതുക് നശീകരണ പ്രവർത്തനത്തിനായി ലക്ഷക്കണക്കിനു രൂപയാണു തദ്ദേശ സ്ഥാപനങ്ങൾ ഓരോ വർഷവും ചെലവഴിക്കുന്നത്. എന്നിട്ടു കൊതുകിനു വല്ല കുറവുമുണ്ടോ? ഓരോ വർഷവും ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുകയല്ലാതെ കുറയുന്നില്ല. 

alappuzha-Mosquito

ഹോമിയോപ്പതി
‘ഡെങ്കിക്കു പ്രതിരോധ മരുന്നുണ്ട്’
ഏതെങ്കിലും പ്രദേശത്തു പനി ബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിൽ അത്തരം ഹോട്സ്പോട്ടുകളിൽ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നു ജനറൽ മെഡിക്കൽ ക്യാംപുകൾ ഹോമിയോപ്പതി വകുപ്പ് നടത്തുന്നുണ്ട്. ഇത്തരം ക്യാംപുകളിൽ പനി ബാധിതർക്കുള്ള മരുന്നുകളും രോഗികളല്ലാത്തവർക്കു ഹോമിയോപ്പതി ഡെങ്കിപ്പനി പ്രതിരോധ മരുന്നുകളും നൽകും. സർക്കാർ ഹോമിയോപ്പതി ആശുപത്രികളിലും പ്രതിരോധ മരുന്നുകൾ ലഭിക്കും. ഡെങ്കി പ്രതിരോധ മരുന്നുകൾ എല്ലാവർക്കും കഴിക്കാം. അതേ സമയം നിലവിൽ ഏതെങ്കിലും രോഗങ്ങൾക്കു മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽ അതതു ഡോക്ടറുടെ അനുമതിയോടെ മാത്രമേ പ്രതിരോധ മരുന്നുകൾ കഴിക്കാവൂ. ഈ പ്രതിരോധ മരുന്നുകൾ കഴിക്കുന്നതിനൊപ്പം പരിസര ശുചീകരണമുൾപ്പെടെയുള്ള മറ്റു പ്രതിരോധ നടപടികളും സ്വീകരിക്കണം.
(വിവരങ്ങൾ: ഡോ. മേഴ്സി ഗോൺസാൽവസ്, ഹോമിയോപ്പതി ഡിഎംഒ, എറണാകുളം)

അലോപ്പതി
‘ഡെങ്കി പ്രതിരോധത്തിന് ഉറവിട നശീകരണം’
വേനൽ കഴിഞ്ഞു മഴക്കാലം തുടങ്ങുന്നതോടെ പതുങ്ങിക്കിടന്നിരുന്ന രോഗാണുക്കൾ സജീവമാകുന്നു. പനികൾ പലവിധമുണ്ടെങ്കിലും ഡെങ്കിപ്പനിയാണു പൊതുവേ കൂടുതൽ. ഡെങ്കി രണ്ടാമതും വരുമ്പോഴാണു കൂടുതൽ അപകടകാരി. ആദ്യത്തെ തവണ വന്നതു ചിലപ്പോൾ രോഗി അറിഞ്ഞിട്ടു പോലുമുണ്ടാകില്ല. ‍ഡെങ്കി ബാധിതരിൽ 40% പേർക്കു രോഗ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. പ്രമേഹം ഉൾപ്പെടെയുള്ള അനുബന്ധ രോഗങ്ങളുള്ളവരിൽ അസുഖത്തിന്റെ തീവ്രത കൂടും. കൊതുകിന്റെ ഉറവിട നശീകരണമാണു ഡെങ്കി പ്രതിരോധത്തിൽ പ്രധാനം. എല്ലാ ആഴ്ചയിലും വീടും പരിസരവും ശുചീകരിക്കാനും കൊതുകു വളരാനുള്ള സാഹചര്യം ഇല്ലാതാക്കാനും ശ്രദ്ധിക്കണം. ഡെങ്കി കൊതുകുകൾക്കു പരമാവധി 500 മീറ്ററേ സഞ്ചരിക്കാനാകൂ. അതായത് നമുക്കു ചുറ്റുമുള്ള കൊതുകു തന്നെയാണു നമ്മളെ കടിക്കുന്നത്. എന്നാൽ കൊച്ചിയിൽ എവിടെയും വെള്ളം കെട്ടിക്കിടക്കാനുള്ള സാധ്യതയുള്ളതിനാൽ ഡെങ്കി കൊതുകുകൾ എല്ലായിടത്തുമുണ്ടെന്ന് ഓർക്കണം. പനികൾ പലതുള്ളതിനാൽ രോഗം ബാധിച്ചവർ ഡോക്ടറുടെ നിർദേശാനുസരണം ചികിത്സിക്കണം. പൂർണ വിശ്രമം വേണം. പോഷണ പാനീയങ്ങൾ ധാരാളം കുടിക്കണം.

rat-leptospirosis-fever-bilal-kocabas-istock-photo-com
Representative image. Photo Credit: bilal kocabas/istockphoto.com

 എലിപ്പനി പ്രതിരോധത്തിന്
∙ കൈകാലുകളിൽ മുറിവുള്ളപ്പോൾ വെള്ളക്കെട്ടിലും മലിനമായ മണ്ണിലും ഇറങ്ങരുത്.
∙ ജോലിക്കായി ഇറങ്ങേണ്ടി വരികയാണെങ്കിൽ മുറിവുകൾ വെള്ളം കടക്കാത്ത വിധം പൊതിഞ്ഞു സൂക്ഷിക്കുക.
∙ കയ്യുറകളും കാലുറകളും ധരിക്കുക.
∙ ഇത്തരം അന്തരീക്ഷങ്ങളിൽ പതിവായി ജോലി ചെയ്യുന്നവർ പ്രതിരോധമരുന്നായ ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണം.
∙ പനിക്കു സ്വയം ചികിത്സ വേണ്ട. ചികിത്സ തേടുക. ജോലി വിവരങ്ങൾ ഡോക്ടറോടു പറയുക.
(വിവരങ്ങൾ: ഡോ. ആർ.ഷാഹിർ ഷാ, സൂപ്രണ്ട്,ജനറൽ ആശുപത്രി, എറണാകുളം)

ആയുർവേദം
‘പ്രതിരോധശേഷിയെ കാര്യക്ഷമമാക്കണം’
നല്ല ആഹാരശീലങ്ങൾ, കൃത്യമായ സമയക്രമം പാലിച്ചുള്ള ആഹാരരീതി, ശരിയായ ഉറക്കം തുടങ്ങിയവ നമ്മുടെ ആരോഗ്യത്തിൽ വലിയ സ്വാധീനം െചലുത്തുന്നു. തണുത്തതും ദഹിക്കാൻ ബുദ്ധിമുട്ടുള്ളതും അമിതവുമായ ആഹാരശീലം പനിയെ ത്വരിതപ്പെടുത്തും. ചൂടുള്ളതും പോഷണം നൽകുന്നതും എളുപ്പം ദഹിക്കുന്നതുമായ ഭക്ഷണം, ചുക്ക് പോലെയുള്ള ഔഷധങ്ങളിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത്, ഔഷധക്കഞ്ഞി, കുരുമുളക്, ഉള്ളി തുടങ്ങിയവയിട്ട് തയാറാക്കുന്ന ചെറുപയർ സൂപ്പ്, മാംസ സൂപ്പ് എന്നിവ മഴക്കാലത്ത് നല്ലത്.

∙ ഔഷധകാപ്പി: തുളസിയില, ചുവന്നുള്ളി, ചുക്ക്, കുരുമുളക്, മഞ്ഞൾ എന്നിവ ക്രമത്തിൽ കുറഞ്ഞു കുറഞ്ഞു വരുന്ന അളവിൽ ചേർത്തു തിളപ്പിച്ച വെള്ളം അൽപം ശർക്കരയോ, കൽക്കണ്ടമോ ചേർത്തു രാവിലെയും വൈകിട്ടും ഒന്നോ, രണ്ടോ ആഴ്ച കുടിക്കുന്നതു വൈറൽ പനിക്കെതിരെ പ്രതിരോധമാണ്. പ്രമേഹ രോഗികൾ മധുരം ചേർക്കേണ്ട.

mosquito-FrankRamspott-istockphoto
Representative image. Photo Credit:FrankRamspott/istockphoto.com

∙ കൊതുകു നിയന്ത്രണം: പുകയില കഷായവും സോപ്പു ലായനിയും വേപ്പെണ്ണയും 5:3:1 എന്ന അനുപാതത്തിൽ കലക്കി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തളിക്കുക. ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ ചതച്ചു വെള്ളത്തിൽ കലക്കിയും തളിക്കാം.

∙ ഔഷധപ്പുക: അണുനാശക സ്വഭാവമുള്ള ഔഷധ ദ്രവ്യങ്ങളുണ്ട്. ഉദാഹരണത്തിന് ഗുഗ്ഗുലു, നാന്മുകപ്പുല്ല്, വയമ്പ്, അകിൽ, വേപ്പ്, എരിക്ക്, ദേവതാരം, ചെഞ്ചല്യം തുടങ്ങിയ ചേരുവകൾ അടങ്ങിയ അപരാജിത ചൂർണം പുകയ്ക്കുന്നതു നല്ലതാണ്. കർപ്പൂരം, തുളസിയില നീര്, നല്ലെണ്ണ എന്നിവയിട്ടു പുകയ്ക്കുന്നതും നല്ലതാണ്.

∙ വയറിളക്കം: പരിസരങ്ങളിൽ വയറിളക്ക ബാധയുണ്ടെങ്കിൽ ചുക്കും മുത്തങ്ങയുമിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതു രോഗപകർച്ചയെ തട‍ഞ്ഞു നിർത്തും.
(വിവരങ്ങൾ: ഡോ. എം.എസ്. നൗഷാദ്, ഗവ. ആയുർവേദ മെഡിക്കൽ ഓഫിസർ)

English Summary:

Different type of Fever and its treatments in Ayurveda and Homeopathy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com