ADVERTISEMENT

വാണിജ്യ പഴവർഗക്കൃഷിയിൽ വലിയ ഭാവി കാണുന്ന കൃഷിക്കാരുടെ സംഘമാണ് കാഞ്ഞിരപ്പള്ളിയിലെ ലൈഫ് എക്സോട്ടിക്സ്. വിദേശ പഴവർഗങ്ങളിലെ നിക്ഷേപസാധ്യത ഗൗരവത്തോടെ പഠിക്കുകയും പുതിയ പഴങ്ങളുടെ പരീക്ഷണക്കൃഷി നടത്തുകയും ചെയ്യുന്നതിനൊപ്പം വിപണനവും ഇവർ സംഘാടിസ്ഥാനത്തിൽ നടത്തുന്നു. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലയിലെ കർഷകരായ ജോജോ ജോർജ്, തോമസ് ചെറിയാൻ, ബോബി ടോം, വർക്കി ജോർജ്, രാജീവ് സ്കറിയ എന്നിവരാണ് ഈ ഗ്രൂപ്പിലുള്ളത്.

അഞ്ചു പേരും കൂടി 50 ഏക്കറോളം സ്ഥലം കൃഷി ചെയ്യുന്നു. എല്ലാം മുന്‍പ് റബർതോട്ടങ്ങളായിരുന്നു. കൂടുതൽ തോട്ടങ്ങൾ പഴവർഗക്കൃഷിയിലേക്കു കൊണ്ടുവരണമെന്നുണ്ടെങ്കിലും കേരളത്തിൽ നിയമപരമായ തടസ്സങ്ങളുള്ളതിനാൽ സാധ്യമായില്ല.  ഈ രംഗത്തെ വമ്പൻസാധ്യതകൾ മുതലെടുക്കാന്‍ ഇവിടെ വിപുലമായ ഉൽപാദനം നടക്കണ്ടതുണ്ടെന്ന് തോമസ് ചൂണ്ടിക്കാട്ടി. ‘‘മൂലൃവർധിത ഉൽപ്പന്നങ്ങൾ വിപണിയിലെത്തണം. അതുവഴി പ്രത്യക്ഷമായും പരോക്ഷമായും തൊഴിവസരങ്ങളുണ്ടാകും. ഗ്രേഡിങ് സ്റ്റേഷൻ, ലേലകേന്ദ്രങ്ങൾ, കോൾഡ് ചെയിൻ, ലോജിസ്റ്റിക്സ്, സംസ്കരണ കേന്ദ്രങ്ങൾ തുടങ്ങിയ മേഖലകളിൽ പുതിയ നിക്ഷേപം വരും’’– അദ്ദേഹം പറഞ്ഞു

varkey-6

കാഞ്ഞിരപ്പള്ളി കൂട്ടിക്കൽ നിന്നു പാലായ്ക്കു സമീപം പൈകവരെയുള്ള താഴ്‌വാരങ്ങളിലാണ് ഇവരിലേറെപ്പേരുടെയും കൃഷിയിടങ്ങൾ. സംസ്ഥാനത്തിനു പുറത്തും ചില ഇനങ്ങൾ കൃഷി ചെയ്യുന്നു. റംബുട്ടാൻ, മാങ്കോസ്റ്റിൻ, അവ്ക്കാഡോ, ലോംഗൻ,  മെയർ ലെമൺ, ഗ്രേപ് ഫ്രൂട്ട്, സീഡ്‌ലെസ് മുന്തിരി എന്നിങ്ങനെ വ്യത്യസ്ത പഴവർഗങ്ങൾ ഇവരുടെ തോട്ടങ്ങളിലുണ്ട്. പല ഇനങ്ങളുടെയും പരീക്ഷണക്കൃഷിയും നടത്തുന്നു.  ഈയിനങ്ങള്‍ വിജയകരമെന്നു കണ്ടാൽ വിപുലമാക്കും.

വർഷത്തിൽ ഏറ്റവും കുടുതൽ വേനൽ മഴദിനങ്ങൾ കിട്ടുന്ന ചോറ്റിവാലിയുടെ ഭാഗമാണ് ഇവിടമെന്നു തോമസ് പറഞ്ഞു. റംബുട്ടാനും മറ്റും ഏറ്റവും മികച്ച വിളവാണ് ഇവിടെ കിട്ടുക. കാലാവസ്ഥമാറ്റം മൂലം പൊതുവേ റംബുട്ടാൻ ഉൽപാദനം കുറവുള്ള ഈ വർഷം പോലും തന്റെ തോട്ടത്തിൽ മികച്ച ഉൽപാദനമാണു കിട്ടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 5 വർഷം പ്രായമുള്ള ഒരു മരത്തിൽനിന്നു ശരാശരി 70 കിലോ വിളവു കിട്ടുന്നുണ്ട്. കിലോയ്ക്ക് 130 രൂപ നിരക്കി ചെങ്കോട്ടയിലെ രണ്ടു കച്ചവടക്കാർക്ക് ഈ വർഷത്തെ വിളവ് കച്ചവടം ചെയ്തു.

rambutan-chotty-1

വലിയ / ഇടത്തരം തോട്ടങ്ങളിലെ വിളവെടുപ്പും വിപണനവും കച്ചവടക്കാരെ ഏൽപിക്കുന്നതാണ് ഉചിതമെന്നു തോമസ്. വിപണിയനുസരിച്ച് വിളവെടുപ്പു ക്രമീകരിക്കാനും പരിചയസമ്പത്തും ആൾബലവും കച്ചവട ക്കാർക്കാണുണ്ടാവുക. എന്നാൽ, വില ആവശ്യപ്പെടുമ്പോൾ ജാഗ്രത്ര വേണം.  ഓരോ വർഷത്തെയും ഡിമാൻഡും ലഭ്യതയും മുൻകൂട്ടി മനസ്സിലാക്കി വേണം ഇത് ചെയ്യാൻ. ഉൽപാദനക്ലസ്റ്ററുകളായി കൃഷി വികസിപ്പിച്ചാൽ, ചെറുകിട കൃഷിക്കാർക്കും വിപണനം ഉറപ്പാക്കാം.– അദ്ദേഹം പറഞ്ഞു.

varkey-3

വെറും ഫ്രൂട്ട് ബിസിനസല്ല ലൈഫ് എക്സോട്ടിക്സ് ലക്ഷ്യമിടുന്നത്. നൈസർഗിക സൗന്ദര്യം നഷ്ടപ്പെടുത്താതെ ചോറ്റിവാലിയെ വൈവിധ്യമാർന്ന ഉഷ്ണമേഖലാ പഴത്തോട്ടങ്ങളുടെ ഹബ് ആക്കി മാറ്റണമെന്ന ആഗ്രഹത്തിലാണ് ഇവർ ഓരോ ചുവടും വയ്ക്കുന്നത്. വടക്കൻ ജില്ലകളിൽ‍നിന്നു തേക്കടിയിലേക്കും സമീപ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും പോകുന്നവർക്ക്, ചേറ്റുതോട്ടിലെ വിദേശപഴത്തോട്ടങ്ങളിൽ ഫാം അനുഭവം നൽകാമന്നാണ് കണക്കുകൂട്ടൽ. ആ ചിന്ത ശരിവയ്ക്കും വിധമായിരുന്നു ഇത്തവണ റംബുട്ടാൻ സീസണിൽ ലൈഫ് എക്സോട്ടിക്സ് തോട്ടങ്ങളിലെ പഴങ്ങളുടെ പാതയോര വിപണനം. വിളവെടുക്കുമ്പോൾ തന്നെ ഗ്രേഡ് ചെയ്ത പഴങ്ങളിൽ ഏറ്റവും മികച്ചതു മാത്രം (എ+ ഗ്രേഡ്) 500 ഗ്രാമിലേറെയുള്ള പാക്കറ്റുകളിലാക്കിയപ്പോൾ ഒട്ടേറെ കാര്‍ യാത്രക്കാര്‍ വാങ്ങി. പാക്കറ്റിന് 200 രൂപ വില ഈടാക്കിയിട്ടും കച്ചവടം ഉഷാറായെന്നു തോമസ്. റംബുട്ടാൻ തോട്ടത്തിലൂടെ നടന്നു കൃഷി ആസ്വദിക്കാന്‍ ഒട്ടേറെ സന്ദർശകരെത്തി. വരും വർഷങ്ങളിൽലൈഫ് എക്സോട്ടിക്സ് എക്സ്പീരിയൻസ് സെന്ററിലൂടെ, ഫാം ടൂർ, ഫ്രൂട്ട് പിക്കിങ്, ഫാം സ്റ്റേ എന്നിവ ഉൾപ്പെടുത്തി കൂടുതൽ സന്ദർശകരെ ആകർഷിക്കാനാണു പദ്ധതി.

തോട്ടം, കൃഷി, ടൂറിസം എന്നിവ സംയുക്ത സംരംഭമായി (Composite Enterprise) പരിഗണിച്ചാൽ മൂല്യമേറിയ കൃഷിയിലൂടെ സമ്പദ്വ്യവസ്ഥയിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് തോമസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം 5 ടൺ പഴങ്ങളാണ് ഇവർ  മുംബൈയിലും, ബംഗളൂരിലും നേരിട്ടു വിറ്റത്. പ്രമുഖ സൂപ്പർ മാർക്കറ്റ് ബ്രാൻഡുകൾക്കാണ് ഇവ നൽകിയത്.  മുംബൈ, ഹൈദരാബാദ്, ഡൽഹി, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ വിപണനം. മറ്റു നഗരങ്ങളിൽ വിപണനം നടത്തുന്ന കർഷകരുമായി മത്സരിക്കാതെ പുതിയ വിപണികൾ വികസിപ്പിക്കുകയാണ്  തന്ത്രം.

E-mail: thomascheriank@gmail.com 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com