ADVERTISEMENT

വേദനയുടെ ആദ്യഘട്ടങ്ങളിൽ ഒരാളിൽ നിന്നു മറ്റൊരാളിലേക്കാണു മനുഷ്യൻ ചായുന്നതെങ്കിൽ, തീവ്രവേദനയിൽ ആരും ആർക്കും ആശ്രയമാവുന്നില്ല. അങ്ങനെയും ഒരു ഘട്ടം നേരിടേണ്ടിവരുന്നവരുണ്ട്. പ്രതീക്ഷ നഷ്ടപ്പെടുന്ന, ആശയറ്റ, ആലംബമറ്റ നിമിഷങ്ങൾ. ജീവിതത്തിലെ വിശ്വാസം തന്നെ നഷ്ടപ്പെടുന്ന നിമിഷങ്ങളും സാഹചര്യങ്ങളും. മരണം അപ്പോഴും ഒരു സാധ്യതയല്ലെങ്കിൽ, പ്രകൃതിയാണു പിന്നീട് ആശ്രയമരുളുക. അത്തരമൊരവസ്ഥയെ തീവ്ര വേദനയോടെ ചിത്രീകരിച്ചിട്ടുണ്ട് ബുക്കർ സമ്മാനം നേടിയ വെജിറ്റേറിയൻ എന്ന നോവലിൽ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്. ഭ്രാന്താശുപത്രിയിൽ നിന്നു രക്ഷപ്പെടുന്ന യോങ് ഹൈ അഭയം തേടുന്നത് വനത്തിലാണ്. എന്നാൽ അത് കാനനഛായയല്ല. ഭയപ്പെടുത്തുന്ന കാടാണ്. ഇരുട്ടാണ് അവിടെ സഹവസിക്കുന്നത്. വന്യമൃഗങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും പേടിപ്പിക്കുന്ന അനുഭവമാണ് ആ കാട്. എന്നാൽ, അതേ കാട്ടിൽ അഭയം കണ്ടെത്തുകയാണ് യോങ് ഹൈ. അലയുകയല്ല, തിരയുകയല്ല, ഉൾക്കാട്ടിലേക്ക് ഊളിയിടുകയല്ല. ചെടികളും മരങ്ങളുമായി താദാത്മ്യം പ്രാപിക്കുകയാണ്. ഐക്യദാർഡ്യപ്പെടുകയാണ്. തൻമയീഭവിക്കുകയാണ്. കൈയ്യോ കാലോ പോലെ കാടിന്റെ ഭാഗമാവുകയാണ്. ജൈവമനുഷ്യൻ എന്നും പറയാം. 

അപ്പോൾ മഴ പെയ്യുന്നുണ്ട്. കാത്തിരുന്ന ദാഹജലം ലഭിക്കുമ്പോൾ ഇളകിയാടുന്ന, ആടിയുലയുന്ന, ആലോല നടനമാടുന്ന ഗോപികയാകുന്നു കാട്. ചെടികളും മരങ്ങളും. കാത്തിരിപ്പിന്റെ വേദന മനുഷ്യനേക്കാൾ അറിയുന്നത് കാടിനാകും. കാത്തിരുന്ന്, കാത്തിരുന്നല്ലേ മരങ്ങൾ നിന്നിടത്തു തന്നെ ഉറച്ചുപോയത്. അനന്തമായി, അവിരാമമായി കാത്തിരുന്നാൽ മനുഷ്യരും മരങ്ങളാവുമോ. യോങ് ഹൈ മരമാവുന്നുണ്ട്. മഴയിലെ മരം. മഴ കൊള്ളുന്ന മരം. ജീവിതത്തിൽ നിന്ന് പൂർണമായും വേറിട്ട്. അകറ്റി നട്ടിട്ടും മറ്റു വേരുകളെ കെട്ടിപ്പിടിക്കുന്നുണ്ട്. 

എന്നാൽ, അത് ദൃഢമാവും മുൻപേ, വേരുകൾ ഉറയ്ക്കും മുൻപേ, സഹോദരി യോങ് ഹൈയെ കാട്ടിൽ നിന്നു മാറ്റി ജീവിതത്തിൽ പ്രതിഷ്ഠിക്കുന്നു. വീണ്ടും വേദനിക്കാൻ. വീണ്ടും കാത്തിരിക്കാൻ. ഔഷധങ്ങളില്ലാത്ത നരവേദനയിലൂടെ വീണ്ടും കടന്നുപോകാൻ. യോങ് ഹൈയെ ഓർമിപ്പിക്കുന്നുണ്ട് നമ്മുടെ ചിന്താവിഷ്ടയായ സീത. ഹാങ് കാങ്ങിൽ കാണുന്നുണ്ട് നമ്മുടെ ആശാന്റെ വിദൂരമെങ്കിലും വ്യക്തമായ ഛായ. ഉടയാത്തളിരാണ് ആശാന്റെ സീത. വിടപങ്ങളോടൊത്ത കൈകളാണ് സീതയ്ക്ക്. ഉടയാട തളിരായും കൈകൾ ചില്ലകളായും മാറുന്നതോടെ തളിർ മൂടിയ സൗമ്യവൃക്ഷത്തിന്റെ ഛായ കൈവരുന്നു സീതയ്ക്ക്. സൗമ്യത കാഠിന്യത്തിലേക്കു ഭാവം പകരുന്നു; അനുഭവങ്ങൾ കൊണ്ട്, വേദനകൾ കൊണ്ട്. നരവേദന കൊണ്ടുതന്നെ. ആരും വേരുമുറച്ച വൃക്ഷം തന്നെയാകുന്നു. അതിചിന്ത വഹിച്ചു നിൽക്കുന്ന സീത വൃക്ഷമല്ലാതെ മറ്റെന്താണ്, ആരാണ്. എന്നാൽ, വൈരുധ്യങ്ങളെ, സംഘർഷങ്ങളെ കൂട്ടിയിണക്കുന്ന ആശാൻ പ്രത്യക്ഷത്തിൽ മാത്രമാണു സീത സ്വസ്ഥയായി ഇരിക്കുന്നതെന്നും ധ്വനിപ്പിക്കുന്നു. ആശാനിൽ ഒന്നും അനഘമോ അനപായമോ അല്ലെന്നു സ്ഥാപിക്കുന്നു സജയ് കെ. വി. (ശരി, പാവയോയിവൾ എന്ന സീതാപഠനത്തിൽ). സ്വാസ്ഥ്യത്തോടൊപ്പം അസ്വാസ്ഥ്യവും ശാന്തിയോടൊപ്പം അശാന്തിയും സഹവസിക്കുന്നുണ്ട് ആ ലോകത്ത്. അണലിപ്പാമ്പ് പോലെ പ്രണയം നിദ്രകൊള്ളുന്നുണ്ട്. (ഉണരാനല്ലെങ്കിൽ ഉറങ്ങുന്നതെന്തിന്). വിരിയാതൽപമടഞ്ഞ കണ്ണുകൾ. പരുഷാളക പംക്തി കാറ്റിലാഞ്ഞുരസിയിട്ടും ഇളക്കമില്ലാത്ത അലസാംഗി. നിവർന്നാണിരിക്കുന്നത്. കുനിഞ്ഞല്ലെന്ന് ഒന്നുകൂടി ഉറപ്പാക്കുക. മെയ്യലയാതാനത മേനി. 

ഈ സ്ഥിതിയിൽ നിന്നുമാണ് സീതയുടെ വിമോചനം ആരംഭിക്കുന്നത്. വിമോചനത്തിനു മുമ്പാണു കാനനവാസം. യോങ് ഹൈക്കും സീതയ്ക്കും. ഹാങ് കാങ് മരത്തിന്റെ സ്ഥിരതയിൽ യോങ് ഹൈയെ ശാശ്വതവൽകരിച്ചെങ്കിൽ, ആശാൻ സീതയ്ക്കു പുതുജൻമം പകരുന്നത് പക്ഷിയാകാൻ അനുവദിച്ചുകൊണ്ടാണ്. രാഘവൻ പ്രിയൻ തന്നെയാണ്. ആർക്ക്? അപവാദത്തിന് അതീതയായ സീതയ്ക്കോ. അതോ, അപവാദത്തിന്റെ കുരുക്കെറിഞ്ഞു രാമനെ വീഴ്ത്തിയ അയോധ്യാ നിവാസികൾക്കോ. വന്ദനവും പറയുന്നു. എന്നാൽ, പ്രിയവും വന്ദനവുമെല്ലാം അടുത്ത വരികളിൽ മറ്റൊരു തലത്തിലേക്ക് ഉയരുന്നു. ഭുജശാഖി വിടുകയാണ് സീത. കാരണം ഭയമറ്റു. ഭയമുള്ളപ്പോൾ മാത്രമാണു മനുഷ്യർ ഒറ്റയ്ക്കു നിൽക്കാത്തത്. അടുത്തയാളിന്റെ തോളിൽ തല ചാരുന്നത്. ഒറ്റയ്ക്കു നിൽക്കാൻ ഭയമരുത്. പേടിയോട് വിടപറഞ്ഞ സീത (പേടമാനല്ല സീത എന്നറിയുക; ഇനിയും അറിയാത്തവരുണ്ടെങ്കിൽ) പറന്നുയരുകയാണ്. സ്വയം. ആരും പറത്തിവിടുകയല്ല. ആരോടും അനുവാദം ചോദിച്ചിട്ടല്ല. ആരെയും കാത്തുനിൽക്കുന്നുമില്ല. ആശ്രയം വിനാ, ആകാശത്തേക്കാണു സീതയുടെ യാത്ര. ഏതു സ്ത്രീയെയാണ് ആ യാത്ര മോഹിപ്പിക്കാത്തത്. പ്രലോഭിപ്പിക്കാത്തത്. ആ യാത്രയ്ക്കു വേണ്ടിയാണെങ്കിൽ ഏതൊരു വേദനയും സ്വാഗതാർഹമാണെന്നു ചിന്തിപ്പിക്കാത്തത്. ഏതൊരു വേദനയും സഹനീയമാണെന്നു തോന്നിപ്പിക്കാത്തത്. അതു തന്നെയാണ് സീതയുടെ പൈതൃകം. സ്പഷ്ടമായി പറഞ്ഞാൽ, ആശാന്റെ ചിന്താവിഷ്ടയായ സീതയുടെ സമുജ്വല പൈതൃകം. 

ഒരു നൂറ്റാണ്ടിന്റെ അകലമുണ്ട് കുമാരനാശാനും ഹാങ് കാങ്ങിനും തമ്മിൽ. ഹാങ് കാങ് ഇന്നും നിൽക്കുന്നേയുള്ളൂ. പറക്കുന്നില്ല. ആശാൻ പറക്കുന്നുണ്ട്. ഭയമറ്റ്. ആശ്രയം വിനാ. ദ്യോവിൽ. ഓർക്കുക, ബന്ധനത്തിൽ കഴിയുന്ന പക്ഷി സ്വന്തം ചിറകിന്റെ ശക്തി മറന്നുപോയേക്കാം. ബന്ധനം തുടർന്നാൽ ബന്ധിക്കപ്പെട്ടേക്കുമെന്നു തന്നെ. ചങ്ങലയും മറ്റൊരു അവയവം പോലെ തന്നെ. ആ ചങ്ങല വിടുവിക്കുമ്പോൾ പോലും എതിർത്തേക്കാം. കലഹിച്ചേക്കാം. ആ ചങ്ങലയാണു സ്നേഹമെന്നു തെറ്റിധരിച്ച് നൂറ്റാണ്ടുകളായി നമ്മുടെ സ്ത്രീകൾ അണിയുന്നതും, അഭിമാനിക്കുന്നതും ആവേശം കൊള്ളുന്നതും. ആ ചങ്ങല. അതു തന്നെ. പൊന്നു കൊണ്ട് പൊന്നിന് ഉണ്ടാക്കിയ പൊൻചങ്ങല. പൊന്നേ എന്നു വിളിച്ച് ആ ചങ്ങല കൂടുതൽ ഉറപ്പിക്കുക. മുറുക്കുക. കുരുക്കുക.

ചിരബന്ധനമാർന്ന പക്ഷിതൻ

ചിറകിൻ ശക്തി മറുന്നുപോയിടാം. 

ആശാന്റെ സീത ചിന്താവിഷ്ടയാണ്; യോങ് ഹൈയും. സീതയുടെ ചിന്ത മുന്നൊരുക്കമാണ്. പുതുജൻമപ്പിറവിക്ക്. മണ്ണിലേക്ക്. ആഴത്തിലേക്ക്. കലപ്പയാൽ ഉഴവുചാൽ തെളിയിച്ച് സീതയെ കണ്ടെടുക്കാൻ ഹാൻ കാങ് പോരാ. വെജിറ്റേറിയൻ പോരാ. കാത്തിരിക്കാം. മരമായും വേരായും പക്ഷിയായും... ഭയമറ്റ്. ആശ്രയം വിനാ... 

ശരി, പാവയോയിവൾ ! 

സജയ് കെ. വി. 

മാതൃഭൂമി ബുക്സ് 

വില : 200 രൂപ

English Summary:

Malayalam Book ' Sari Pavayoival ' Written by Sajay K. V.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com