ADVERTISEMENT

കോവിഡ് കാല ലോക്ക് ഡൗണ്‍ നേരിടാന്‍ നൂതന മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്ന തിരക്കിലാണ് എല്ലാവരും. കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുകയറുന്ന അമേരിക്കയിലാണ് പുതിയ മാര്‍ഗങ്ങളും പിറവിയെടുക്കുന്നത്. ക്ലാസ്സിക്കല്‍ ഡാന്‍സ് ക്ലാസ്സുകളും ടിക് ടോക് വിഡിയോകളുമെല്ലാം മടുത്തതോടെയാണ് പുതിയ മാര്‍ഗങ്ങള്‍ക്കുവേണ്ടി ജനങ്ങളും ആവശ്യപ്പെട്ടുതുടങ്ങിയിരിക്കുന്നത്. ഇവയിലൊന്നാണ് ബെഡ് ടൈം സ്റ്റോറീസ്. 

 

കഥ കേട്ട് ഉറങ്ങാന്‍ കൊതിക്കുന്നവര്‍ കുട്ടികള്‍ മാത്രമല്ല, എല്ലാവരുമാണ്. ഏതു പ്രായത്തിലുള്ളവരും. ഒരു പാട്ടോ കഥയോ കേട്ട് ഉറങ്ങുക. അങ്ങനെയുള്ളവര്‍ക്കുവേണ്ടി സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ കഥ പറയുന്ന തിരക്കിലാണിപ്പോള്‍. അങ്ങനെ കുറച്ചു സമയം സജീവമായി ഇരിക്കുന്നതിനൊപ്പം മനസ്സിനു സന്തോഷവും അതുവഴി ശാരീരിക ആരോഗ്യവും ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഒപ്പം അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ രൂപമെടുക്കുകയും ചെയ്യും. 

 

ഹോളിവുഡ് നടീ നടന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ബെഡ് ടൈം കഥകളുടെ ലോകത്തുണ്ട്. ഇഷ്ടപ്പെട്ട താരത്തിന്റെ കഥ കേട്ട് ഉറങ്ങാം. ഉണരാം. വിശ്രമവേളകള്‍ ആനന്ദകരമാക്കാം. ചില ഗ്രൂപ്പുകളില്‍ കഥ കേള്‍ക്കാന്‍ പണം കൊടുക്കണം. ഈ പണം കുട്ടികളെ രോഗങ്ങളില്‍ നിന്നു സംരക്ഷിക്കുന്ന  പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ചെലവാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അഥവാ പണം കൊടുത്താലും അതു രോഗപ്രതിരോധത്തിനുതന്നെയാണെന്ന് ഉറപ്പുവരുത്തുകയാണ് സംഘാടകര്‍. 

 

നതാലി പോര്‍ട്മാന്‍, ലുപിറ്റ ന്യോഗോ, റീസ് വിതര്‍സ്പൂണ്‍ എന്നിവരൊക്കെ ഇന്‍സ്റ്റഗ്രാം ലൈവ് ഇനിഷ്യേറ്റീവ് എന്ന ഗ്രൂപ്പില്‍ അംഗങ്ങളായി കഥകള്‍ പറയുന്നവരില്‍ ചിലരാണ്. ആമി ആഡംസ്, ജെന്നിഫര്‍ ഗാര്‍നര്‍ എന്നീ സഹതാരങ്ങളും ഇവര്‍ക്കൊപ്പമുണ്ട്. ഗ്രൂപ്പില്‍ അംഗങ്ങളാകുന്നവരോട് ഈ താരങ്ങള്‍ മനോഹരമായ കഥകള്‍ പറയും. ഒപ്പം കുട്ടികളെ രോഗങ്ങളില്‍നിന്നു സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പണം സംഭാവന ചെയ്യാന്‍ അഭ്യര്‍ഥിക്കുകയും ചെയ്യും. സ്കൂള്‍ ഭക്ഷണത്തെ ആശ്രയിച്ചുകഴിയുന്ന അമേരിക്കന്‍ കുട്ടികളെ സഹായിക്കാന്‍ വേണ്ടിയായിരിക്കും ഇവരുടെ ഗ്രൂപ്പില്‍ ലഭിക്കുന്ന പണം ഉപയോഗിക്കുക എന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. 1,20,000 പേര്‍ ഇപ്പോള്‍ തന്നെ ഗ്രൂപ്പില്‍ അംഗങ്ങളാണ്. കോവിഡ് കാലത്ത് ഇവരുടെ എണ്ണം നാള്‍ക്കു നാള്‍ കൂടുകയുമാണ്. 

 

ഇക്കഴിഞ്ഞ ദിവസം ഡോളി പാര്‍ടന്‍, ദ് ലിറ്റിന്‍ എന്‍ഡിന്‍ ദാറ്റ് കുഡ് എന്ന കഥയാണ് പറഞ്ഞത്. ഈ കഥാവായനയും കേള്‍വിയും പുസ്തകവായനയിലേക്ക് കുട്ടികളെ നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൊബൈലിന്റെയും ടെലിവിഷന്റെയുമൊക്കെ ലോകത്തുനിന്ന് കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് തിരിച്ചെത്തിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്. പാര്‍ടന്റെ ഇമാജിനേഷന്‍ ലൈബ്രറി എന്ന ചാരിറ്റി സ്ഥാപനം ഇതിനോടകം നൂറിലധികം കഥാ പുസ്തകങ്ങള്‍ക്ക് ഇ- ലോകത്ത് കുട്ടികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് ലോക്ഡൗണ്‍ കാലം കഴിയുമ്പോഴേക്കും പുസ്തകങ്ങളെ സ്നേഹിക്കുന്ന, അക്ഷരങ്ങളെ സ്വപ്നം കാണുന്ന, ഭാവനയുടെ ലോകത്ത് ചിറകടിച്ചു പറക്കുന്ന കൂടുതല്‍ കുട്ടികള്‍. അതൊരു അസാധ്യമായ സ്വപ്നമല്ലെന്നാണ് ഇപ്പോഴത്തെ ട്രെന്‍ഡുകള്‍ നല്‍കുന്ന സൂചന. 

 

English Summary : Bed time stories By Favorite Stars During Lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com