ആതുരകാലത്തും സിദ്ധൗഷധം

Mail This Article
രാമായണക്കാലമാകുമ്പോൾ കവി ആർ. കെ. ദാമോദരന്റെ ഓർമയിലേക്കു വരുന്നതു പാലക്കാട് മഞ്ഞപ്ര ഗ്രാമവും മൂന്നു നില പത്തായപ്പുരയുമാണ്. നാട്ടുചിറയിൽ മുങ്ങിക്കുളിച്ചെത്തി ഇറയത്തു തൂക്കിയിട്ട കൂവളക്കുടുക്കയിൽനിന്നു ഭസ്മമെടുത്തു തൊട്ട് അകത്തുകയറുന്ന മുത്തശ്ശി നിലവിളക്കിൽ തിരികളിട്ട് എണ്ണയൊഴിച്ചശേഷം അകത്തേക്കുപോകും. ഈ സമയം നോക്കി തീപ്പെട്ടിയെടുത്തു നിലവിളക്കുകൊളുത്തും. മുത്തശ്ശി എത്തുമ്പോഴേക്കും ഓടി രക്ഷപ്പെടും. ഒരുദിവസം വിളക്കുകത്തിച്ച് ഓടുന്നതിനിടെ കാൽതട്ടി വിളക്കു വീണതു രാമായണത്തിനു മുകളിൽ. ഗ്രന്ഥത്തിലേക്കു തീപടർന്നു. നല്ല അടി കിട്ടി. അതോടൊപ്പം മുത്തശ്ശിയുടെ പ്രായശ്ചിത്ത നിർദേശമായി - രാമായണ ശിക്ഷണം.
അന്നുതൊട്ടിന്നോളം മുടക്കിയിട്ടില്ല രാമായണ പാരായണം. അത് ആധ്യാത്മികോർജവും കാവ്യോർജവും സമ്മാനിച്ചെന്നു ദാമോദരൻ സാക്ഷ്യപ്പെടുത്തുന്നു.‘അധുനാതനം’, ‘രാഗം ശുഭപന്തുവരാളി’, ‘കഥ രാവണീയം’ തുടങ്ങിയ കവിതകൾ രാമായണ പരാമർശങ്ങളുള്ളവയാണ്. ‘ത്യാഗരാജ സംഗീതം’, ‘പമ്പാഗണപതി’ തുടങ്ങിയ ഭക്തിഗാനങ്ങളിലും രാമായണ സ്വാധീനമുണ്ട്. ആധുനികകാലത്തും ആതുരകാലത്തും രാമായണം അഭയൗഷധമാകുന്നുവെന്ന് അദ്ദേഹം പറയുന്നു. സൂര്യഗായത്രിയെന്ന മഹാമന്ത്രവും സൂര്യനമസ്‌കാരമെന്ന യോഗയും ജൈവഘടികാരാനുക്രമമായി അനുഷ്ഠിക്കുന്ന ബ്രാഹ്മമുഹൂർത്തചര്യകളുമൊക്കെ മാനസികോത്തേജക മരുന്നുകളാണ്. വെയിലുകൊള്ളൽ, പ്രകൃതിയിൽ നിന്നു വൈറ്റമിൻ - ഡി വാങ്ങിയെടുക്കലാണ്.് സൂര്യനും സൂര്യവംശജനും ഉത്തമോർജങ്ങളും. വ്യാധിയുടെ ആധിയിൽ മാനസികസംഘർഷമകറ്റാൻ രാമായണത്തിലെ ആദിത്യഹൃദയം ഉപയുക്തമാണെന്നും ആർകെ കരുതുന്നു.
English Summary : Poet R K Damodaran's memoirs about Ramayana month