ADVERTISEMENT

കാരണമില്ലാതെ കുറ്റം ചാർത്തപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തവർക്കാണ് ഏറ്റവും സൗന്ദര്യം എന്നു സാഹിത്യത്തിൽ പറയുന്നുണ്ട്. തിരുവിതാംകൂർ ചരിത്രത്തിൽ ഈ ഗണത്തിൽപ്പെടുന്നവരിൽ ചിലർ യക്ഷിമാരാണ്. ജീവിതത്തിൽ നിന്നു മറഞ്ഞശേഷം ദേവതകളായി 'ഉയിർപ്പു' കൊണ്ട് അവർ ഇവിടത്തെ സാമൂഹിക, ധാർമിക ജീവിതങ്ങളെത്തന്നെ നിയന്ത്രിച്ചു.

കന്യാകുമാരിക്ക് ഇപ്പുറം തക്കലയ്ക്കടുത്ത് വേളിമല. (വേളിമലയിലെ കാറ്റു വന്നു... എന്ന ഗാനത്തിൽ പറയുന്ന അതേ വേളിമല). കുമരൻ (സുബ്രഹ്മണ്യൻ) വള്ളിയെ തിരുമണം ചെയ്തത് ഇവിടെ വച്ചാണ് എന്നാണ് ഐതിഹ്യം. അതിനാൽ തന്നെ വേളിമലയുടെ കാറ്റേറ്റ് അടുത്തുതന്നെയുണ്ട് കുമാരകോവിൽ. വേളിമലയുടെ താഴ്‌വാരത്തിലാണ് അഞ്ച് യക്ഷിമാരുടെ കുടിയിരിപ്. അടുത്തടുത്ത രണ്ടു ഗ്രാമങ്ങളിൽ മേലാങ്കോടും കള്ളിയങ്കാടും. മേലാങ്കോട്ട് രണ്ട് യക്ഷിമാരാണ് മൂർത്തികൾ: ഇളയയക്ഷിയും മൂത്തയക്ഷിയും. ഇളയയക്ഷിയാണ് 'രാഷ്ട്രീയ' സാന്നിധ്യം.

മരുമക്കത്തായ സമ്പ്രദായത്തിൽ രാജാവായ ശേഷം മാർത്താണ്ഡവർമ കലാപകാരികളെയും അവരുടെ കുടുംബങ്ങളെയും മുച്ചൂടും മുടിച്ചു. തനിക്കെതിരെ ഗൂഢാലോചന നടത്തിയ നാട്ടു പ്രഭുക്കളായ എട്ടുവീട്ടിൽ പിള്ളമാരെയും അമ്മാവനായ മുൻരാജാവിന്റെ മക്കളായ രണ്ടു തമ്പിമാരെയും വകവരുത്തി. ഈ രണ്ട് തമ്പിമാരുടെയും പെങ്ങൾ ഉമ്മിണിത്തങ്ക നാവു മുറിച്ച് ആത്മഹത്യ ചെയ്തു എന്നാണ് കഥ.

ആ രാഷ്ട്രീയ ഇരയാണ് പിന്നീട് മേലാങ്കോട്ടെ ഇളയ യക്ഷിയായി ഉയിർപ്പുകൊണ്ടത്. അവർക്കും മുൻപുള്ള, മറ്റൊരു സാമൂഹിക ഇരയായ വനിതയാണ് മേലാങ്കോട്ടെ മൂത്തയക്ഷി. ശിവാലയ ഓട്ടത്തിലെ 12 ശിവക്ഷേത്രങ്ങളിൽ ഒന്നായ മേലാങ്കോടിന് സമീപമാണ് രണ്ട് യക്ഷിമാരുടെയും കുടിയിരിപ്പ്. ഇളയയക്ഷിക്കു മിശ്ര ഭക്ഷണമാണ് നൈവേദ്യം. മൂത്തയക്ഷിക്ക് സസ്യാഹാരവും!

രാഷ്ട്രീയ–സാമൂഹിക ചരിത്രം മാറിമറിഞ്ഞു കൊണ്ടിരുന്ന അക്കാലം, ജനങ്ങളുടെയും ഭരണാധികാരികളുടെയും ധാര്‍മിക ജീവിതങ്ങളെ നിയന്ത്രിക്കുന്നതിൽ രണ്ട് യക്ഷിമാർക്കും പങ്കുണ്ട്. ഒരേസമയം ഭീതിയും കരുണയും ധർമാധർമ ചിന്തകളും വിതച്ച് അവർ നാടിന്റെ സങ്കൽപങ്ങളെ 'ഭരിച്ചു'. കള്ളിയങ്കാട്ട് നീലിയും ഈ ജനുസ്സിൽ തന്നെ. 'വിവാഹവാഗ്ദാനം' ചെയ്തു ഗർഭിണിയാക്കപ്പെട്ട നീലിയെ പ്രതിയായ ബ്രാഹ്മണൻ അപമൃത്യുവിനിരയാക്കി.

സാക്ഷികൾ ആരുമില്ലാത്ത 'ക്രൈം സീൻ'. മരിക്കും മുമ്പ് ചുറ്റുമുള്ള കാട്ടിലെ കള്ളിമുള്ളുകളെ നോക്കി നീലി വിലപിച്ചു: 'കള്ളിയേ, നീയേ സാക്ഷി'. നീലി ചരിത്രത്തിൽ ഉയർപ്പുകൊണ്ടത് കള്ളിയങ്കാട്ട് നീലിയായിട്ടാണ്. സമൂഹജീവിതത്തിലും പിൽക്കാല സാഹിത്യത്തിലും നീലി ഇരയുടെ പ്രതികാരത്തിന്റെയും ചോദ്യങ്ങളുടെയും പ്രതീകമായി.

യക്ഷികളും യക്ഷൻമാരും പലയിടത്തും പല ഭാവത്തിലാണ് അവതാരം കൊള്ളുന്നത്. പലരുടെയും ഇതിഹാസത്തിനു പിന്നിൽ 'രാഷ്ട്രീയം' ഉണ്ട്. മാർത്താണ്ഡവർമയ്ക്കും ഒരു നൂറ്റാണ്ട് മുമ്പ് ഫ്രാൻസിലെ രാജസദസ്സിൽ രക്ഷസ്സുകളുടെ വിളയാട്ടം നടന്നെന്നും പലരും ദുരൂഹമായി കൊല്ലപ്പെട്ടെന്നും കഥയുണ്ട്. കിഴക്കൻ യൂറോപ്പ് ഇത്തരം കഥാപാത്രങ്ങളുടെ വിളയാട്ട് ഭൂമിയായിരുന്നു. ബ്രാം സ്റ്റോക്കറുടെ 'ഡ്രാക്കുള' നോവൽ ഇറങ്ങിയതോടെ, വേളിമല പോലെ മറ്റൊരു മലയായ കാർപാത്തിയൻ മല നിരകളും ഡ്രാക്കുള പ്രഭുവും മായാത്ത കഥാപാത്രങ്ങളായി.

വേളിമലയ്ക്ക് അടുത്തുതന്നെയാണ് ചിതറാൽ ജൈന ക്ഷേത്രം. അവിടെയുണ്ട് രണ്ട് യക്ഷിമാർ: പത്മാവതിയും അംബികയും. ഇവർക്ക് പക്ഷേ ഇരകളുടെ ചരിത്രമില്ല. ജൈന തീർഥങ്കരന്മാരുടെ പരിചാരകരായിരുന്നു ഇവർ.

ഇരകൾക്ക് 'അമ്മ' സ്ഥാനമാണ് പിൽക്കാലം നമ്മൾ ചാർത്തി നൽകിയത്. തെക്കു നിന്ന് തലസ്ഥാനത്തേക്കു വന്ന് കുടിവച്ച ചെറുസമൂഹങ്ങൾ ഒപ്പം കൂട്ടിയത് 'യക്ഷിയമ്മ'യെ കൂടിയാണ്. തിരുവനന്തപുരത്തിന്റെ പല കോണിലുമുള്ള മേലാങ്കോട് ദേവീക്ഷേത്രങ്ങൾ ഈ കുടിവയ്പുകളാണ്. വീണ്ടും തെക്കോട്ട്, ഉൾതമിഴ്നാട്ടിലേക്ക് നീങ്ങിയവർക്ക് യക്ഷി 'ഇശക്കി' ആകുന്നു. ഇശക്കിയമ്മൻ അവിടത്തെയും ഇവിടത്തെയും രക്ഷാമൂർത്തിയുമാകുന്നു.

അങ്ങനെ, യക്ഷിമാരും രാഷ്ട്രീയ ജീവികൾ ആയിരുന്നു!

English Summary:

Article by B. M urali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com