ADVERTISEMENT

"തേരെ ആനേ കീ ജബ് 

ഖബർ മെഹകീ,

തെരി ഖുശ്ബൂ സെ 

സാരാ ഘർ മെഹകീ"

ജഗ്ജീത് സിംഗിന്റെ പാട്ട് കേട്ട്, പുറത്തെ ചാറ്റൽ മഴ നോക്കിയിരിക്കവേ.. അമൻ.... അവന്റെ മണം അവിടെങ്ങും പരക്കുന്നതായി വൈദേഹിക്കു തോന്നി. അടുത്ത നിമിഷം ആ ചിന്തയെ തല്ലിക്കെടുത്തി വന്ന ഫോൺകോൾ ആരാണെന്ന് നോക്കാൻ പോലും അവൾക്കു തോന്നിയില്ല. "ആരായിരുന്നു തനിക്ക് അമൻ?" "എന്തിനാണവൻ തന്റെ ജീവിതത്തിലേക്ക് എത്തി നോക്കിയത്?" ഓണത്തുമ്പികളെ പോലെ ചിലർ വന്ന് വസന്തം വിടർത്തി അതേ വേഗത്തിൽ അവസാനിച്ചു നമ്മെ വിട്ടകലുന്നു. അവയുടെ മനോഹാരിത നമ്മൾ ആസ്വദിച്ചു കഴിയും മുമ്പേ അതിന്റെ കാലയളവും അവസാനിക്കുന്നു, ചിലർ ഒഴിഞ്ഞു പോകുന്നയിടങ്ങളിലെ വിടവ് നികത്താൻ എങ്ങിനെയാണു കഴിയുക... ചിന്തകൾ കാടുകയറവേ, ചില്ലുഭരണിക്കുള്ളിലെ വെള്ളത്തിൽ നീന്തിത്തുടിക്കുന്ന മീനുകളെ കണ്ട് അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. "വൈദേഹീ, ആ മീനുകളെ കണ്ടോ, അതിനെ പുറത്തെടുത്താൽ അതു ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കും. നിന്റെ ഓർമ്മകളെന്നിൽ ഇല്ലാതെയാകുന്ന നിമിഷം ഞാനും പിടഞ്ഞു മരിക്കും." ഒരിക്കൽ ഇതേയിടത്തിരുന്ന് അത്രയേറെ ഇഷ്ടത്തോടെ അമൻ പറഞ്ഞ വാക്കുകൾ. അന്ന് കീമോ കഴിഞ്ഞ വേദനയിലായിരുന്നിട്ടും, ഉള്ളിലൊരു തണുപ്പറിഞ്ഞിരുന്നല്ലോ എന്നവളോർത്തു.

അമൻ, വെളുപ്പിന്റെ സൗന്ദര്യസങ്കൽപങ്ങളെ പൊളിച്ചെറിഞ്ഞ് കറുപ്പിന്റെ ഏഴഴകിൽ, അഴകുള്ള ചിരിവിടർത്തി, ക്യാൻസർ വാർഡിൽ നിന്നും കൂടെ കൂടിയവൻ. യാത്രകളെ സ്നേഹിക്കുന്ന, പുസ്തകങ്ങളെ ആഴത്തിൽ വായിക്കുന്ന, ഗസലുകൾ ഇഷ്ടപ്പെടുന്ന, ഞങ്ങൾ രണ്ടു പേർക്കും സംസാരിക്കാൻ വിഷയങ്ങൾക്ക് കുറവുണ്ടായിരുന്നില്ല. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുമ്പോഴും അവന്റെ തമാശകൾ ആസ്വദിക്കാറുണ്ട്. സഹതാപ വാക്കുകളേയും നോട്ടങ്ങളെയും അതിജീവിക്കാൻ പഠിച്ചത് അവനിലൂടെയാണ്. ക്യാൻസർ രോഗിയോടു തോന്നുന്ന സിമ്പതിയല്ലേ നിനക്കെന്നോട്…? എന്ന് ചോദിക്കുമ്പോൾ, നെറ്റിയിൽ ചുണ്ടു ചേർത്തവൻ പറയാറുണ്ട്... "നിന്റെ രോഗം കാരണമല്ലേ നമ്മൾ കണ്ടുമുട്ടിയത്. ചിലതൊക്കെ നമ്മുടെ ഭ്രാന്തുകളാണു പെണ്ണേ". കീമോയ്ക്കു ശേഷം പൊഴിഞ്ഞു പോയ മുടിയോർത്ത് സങ്കടപ്പെട്ടപ്പോൾ, "മുടി പോയെങ്കിലെന്താ, നിനക്കെന്നെ കിട്ടിയില്ലേ". എന്നൊരു കള്ളച്ചിരിയോടെ അമൻ പറഞ്ഞു. ചില നഷ്ടങ്ങൾക്ക് പിന്നിൽ അൽപം നേട്ടങ്ങൾ... ക്യാൻസർ ബാധിച്ച അമ്മയെ പൊന്നുപോലെ നോക്കുന്ന മകനോട് തോന്നിയ ഇഷ്ടം, പ്രണയമാകും എന്നു ചിന്തിച്ചതേയില്ല. അടുത്തപ്പോഴും ഓർമ്മിപ്പിച്ചു.. "ഈയ്യാംപാറ്റയാണു ഞാൻ. ആയുസ്സധികമില്ല". അപ്പോഴവൻ ചിരിച്ചുകൊണ്ടു പറഞ്ഞു "എല്ലാവരും അങ്ങനെ തന്നെയാണ്. ആഞ്ഞൊരു വലിയിൽ നിലയ്ക്കുന്ന ശ്വാസമുള്ളവർ. നിനക്കതറിയില്ലേ പെണ്ണേ". "പ്രിയപ്പെട്ട അമൻ നീയെവിടെയാണ്?"

ആദ്യമായ് കണ്ടപ്പോൾ താൻ നൽകിയ വരണ്ട ചിരിക്കു പകരം തെളിഞ്ഞചിരി സമ്മാനിച്ചവൻ, കൈ തന്നു പരിചയപ്പെട്ടപ്പോൾ എത്രയോ കാലങ്ങളായി പരിചിതരായിരുന്നവരെപ്പോലെ തോന്നി. "ഞാൻ മാത്രമായിരുന്നു അമന്റെ ലോകം. അവിടേക്കാണ് വൈദേഹിയേം അവൻ കൂടെ കൂട്ടിയതെന്ന്" അമ്മ ഇടയ്ക്ക് പറഞ്ഞിരുന്നു. ഒരു പാവം അമ്മ. ഐശ്വര്യമുള്ള മുഖം. സ്വന്തം വേദനക്കിടയിലും തന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു. തന്റെ കൈകൾ ചേർത്തുപിടിച്ചപ്പോൾ അനുഭവിച്ച തണുപ്പും നേർത്ത ഒരു ചന്ദനഗന്ധവും ഒക്കെ അപ്പോൾ വൈദേഹിക്കോർമ്മ വന്നു. വളരെ പെട്ടന്നാണ് തന്റെ ഒപ്പം കൂട്ടായി നിന്ന ഏടത്തിക്ക് അവൻ കൂടപ്പിറപ്പിനെപോലെ ആയത്. ദൂരത്തിരുന്ന ഏട്ടന്റെ ആശ്വാസ വാക്കുകളായി മാറിയത്. ചികിത്സക്കൊപ്പം ഫലിക്കാൻ തുടങ്ങിയ മരുന്നായി മാറി തനിക്കാ പ്രണയം. ജീവിക്കാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലുമൊന്ന് ഉണ്ടായാൽ ഏതു കഠിനരോഗത്തിൽ നിന്നും രക്ഷപ്പെടാൻ മനസ്സും ശരീരവും തയാറാകും. അതുവരെ രോഗാധിക്യത്താൽ കരഞ്ഞും പരിതപിച്ചുമിരുന്ന തനിക്ക് മരുന്നു പോലും അത്ഭുതം കാണിച്ചു തുടങ്ങിയത് അമൻ വന്ന ശേഷമായിരുന്നു. പരിക്ഷീണിതമായ നാളുകളിൽ നിന്നും മോചനം നേടിയ ശേഷം.. ഒരു നാൾ അമനൊപ്പം കടൽക്കരയിലെത്തി സൂര്യാസ്തമയം ആസ്വദിച്ചു നിൽക്കവേ, അതായിരുന്നു ഒരുപാട് നാളുകൾക്കു ശേഷം ജീവിതത്തിലെ ഏറ്റവും ഭംഗിയുള്ള നിമിഷം.

അമ്മയ്ക്ക് സീരയസ്സാണെന്നും പറഞ്ഞ് മെസ്സേജയച്ച ശേഷം, ഫോൺ സ്വിച്ചോഫ് ചെയ്തതിൽ പിന്നെ അവനത് ഓൺ ആക്കിയതേയില്ല. അമ്മ മരിച്ചത് അവന്റെയൊരു കൂട്ടുകാരനാണ് ഏടത്തിയോട് വിളിച്ചു പറഞ്ഞത്. അന്ന് തന്നെ അവിടേക്ക് കൂടെ കൊണ്ടുപോകാൻ ഏടത്തി തയാറായില്ല. "വൈദൂ… നിനക്കതു താങ്ങാനാകില്ല. നിന്നെ മറ്റൊരു ദിവസം ഏടത്തി കൊണ്ടു പോകാം". തനിക്കാ അമ്മയെ കാണണമെന്നും അവനെ ആശ്വസിപ്പിക്കണമെന്നും ഏറെ ആഗ്രഹിച്ചിരുന്നു. ആഗ്രഹമുണ്ടായിരുന്നു. പലതവണ അവനെ കേൾക്കാൻ കാതോർത്ത് ഫോൺ വിളിച്ചു നോക്കി. നിരാശയായിരുന്നു ഫലം. അങ്ങനെ ഒരു ദിവസം ഏടത്തിയോടൊപ്പം അമന്റെ വീട്ടിലെത്തിയപ്പോൾ, ആകെ തകർന്നു നിന്ന അവനെ കണ്ട് മുമ്പത്തെ അമന്റെ നിഴലു മാത്രമാണതെന്നു തോന്നിപ്പോയി. അതുകണ്ട് തന്റെ ഹൃദയം ദ്രവിച്ചുപോയതു പോലെ തോന്നി. അത്രയധികം അവൻ തകർന്നു പോയിരുന്നു. ഒരിക്കൽ ആശുപത്രിയിൽ വച്ചാണ് എം.ടി യുടെ "മഞ്ഞ് " എന്ന പുസ്തകം അവൻ സമ്മാനിച്ചത്. താനതു വായിച്ചതാണെന്നു പറഞ്ഞിട്ടും, നിനക്കായി വാങ്ങിയതു നിനക്കു തന്നെ ഇരുന്നോട്ടേ എന്നവൻ പറഞ്ഞിരുന്നു. അതിലെ വിമലയുടെ കാത്തിരിപ്പിനെ കുറിച്ച് ഒരിക്കൽ ഒരുപാട് സംസാരിച്ചിട്ടുണ്ട് രണ്ടാളും. ഇപ്പോൾ വിമലയെപ്പോലെ താനും, നിശ്വാസങ്ങൾ പോലും കൂടെ കൊണ്ടു പോയ ഒരുവനു വേണ്ടി കാത്തിരിക്കുകയാണല്ലോ എന്നവൾ ചിന്തിച്ചു.

അവസാനം കാണുമ്പോൾ അമ്മയില്ലാത്ത നാട്ടിൽ നിൽക്കാൻ കഴിയില്ലെന്നും മറ്റൊരിടത്തേക്ക് ജോലിക്കായി പോവുകയാണെന്നും പറഞ്ഞു. അന്ന് നെഞ്ചുപിടഞ്ഞു കരഞ്ഞപ്പോൾ അവന്റെ ചേർത്തു പിടിക്കലിന്റെ ആഴങ്ങളിൽ, മുറിഞ്ഞു പോയൊരുവളുടെ നെറ്റിയിൽ ചുണ്ടു ചേർത്തവൻ മന്ത്രിച്ചിരുന്നു. "മടങ്ങി വരും നിനക്കായി മാത്രം". അതേ.... പ്രണയം പൂക്കുന്ന താഴ്‌വരയിൽ നിന്നും വസന്തം വിരിയുന്ന പുലരിയിൽ ഒരോണത്തുമ്പിയെപ്പോലെ "പെണ്ണേ" എന്നു വിളിച്ചവൻ വരും.. വരാതിരിക്കാൻ അവനാകില്ലല്ലോ.

English Summary:

Malayalam Short Story ' Pranayam Pookkunna Thazhvara ' Written by Saritha Sunil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com