ADVERTISEMENT

“ഇതേതായീ കൊച്ച്‌?” വല്യ കാർന്നോരുടെ പുറകേ കൊപ്രകളപ്പുരയിലേക്കു നടന്നു പോകുന്ന അഞ്ചോ, ആറോ വയസ്സു പ്രായം തോന്നുന്ന അസ്ഥിപഞ്ജരം പോലെയുള്ള പെൺകുട്ടിയെ നോക്കി പണിക്കാർ പരസ്പരം ചോദിച്ചു. ഉത്തരം കിട്ടാതായപ്പോൾ പതിവു നിസംഗതയോടെ അവർ അവരുടെ പണികളിലേക്ക്‌ ശ്രദ്ധയൂന്നി. ദിവസങ്ങൾ കഴിയവേ എവിടെ നിന്നോ വന്നു കേറിയ അനാഥകൊച്ചാണെന്നും, പുഴക്കരയിലെ കളപ്പുരയുടെ കാവൽക്കാരിയായി അവളോട്‌ നിന്നോളാൻ കാർന്നോരു പറഞ്ഞിട്ടുണ്ടെന്നും എല്ലാവർക്കും ഒരേകദേശ ധാരണ കിട്ടി. ഓടുമേഞ്ഞ ഒറ്റമുറി കളപ്പുരയിലെ കുമ്മായം തേച്ചത്‌ പലയിടത്തും അടർന്നു പോയി ചെങ്കല്ലു തെളിഞ്ഞു കാണുന്ന കൊച്ചു വരാന്തയിൽ വിരിച്ച കീറച്ചാക്ക്, അവിടെ‌ അവളുടെ സ്ഥാനം ഉറപ്പിച്ചു. “കർമ്പീ” എന്ന ഒറ്റവിളിക്കപ്പുറം അവളുണ്ടെന്നത്‌ എല്ലാവർക്കും ഒരു സഹായമായിത്തുടങ്ങി. അനാഥക്കൊച്ചിനു അഭയം നൽകിയ കാർന്നോരിനുള്ളിലെ ‘വിശാല ഹൃദയം’ അങ്ങനെയാണ് എല്ലാവരുടേയും ശ്രദ്ധയിൽപ്പെട്ടത്‌. 

രാവിലെ തേങ്ങ വെട്ടാൻ വരുന്ന ബാലൻ ചേട്ടൻ പോയാൽ പിന്നെ ആ കൊപ്രാക്കളത്തിൽ അവൾ തനിച്ചാകും തേങ്ങാമുറികൾ വെയിലത്ത്‌ നിരത്തലും, അത്‌ കൊത്തിയെടുക്കാൻ വരുന്ന കാക്കകളേയും കിളികളേയും ഓടിച്ചും അവൾ തളരും, എങ്കിലും ഉച്ചയാകുമ്പോഴേക്കും തറവാട്ടിൽ നിന്നും കൊടുത്തു വിടുന്ന കഞ്ഞിയും , ചമ്മന്തിയുമായി തങ്കേച്ചി വരാതിരിക്കില്ല എന്ന പ്രതീക്ഷ അവൾക്ക്‌ ഊർജ്ജമേകും. ഇഞ്ചിപ്പുല്ലു കൈയ്യിലിട്ട്‌ ഞെരടി പുഴയിലേക്ക്‌ കണ്ണുകളയച്ച്‌ ഇടയ്ക്ക്‌ ദിവാസ്വപ്നം കാണുന്നതു മാത്രമായിരുന്നു അവൾക്ക്‌ ആകെയുള്ള വിനോദം. ഉച്ചവെയിലേറുകയും, പുഴയിൽ നിന്നു വീശുന്ന കാറ്റുമാകുമ്പോൾ ഉറക്കം കണ്ണുകളിൽ പന്തലു കെട്ടിത്തുടങ്ങും എങ്കിലും ഉറങ്ങാതെ കുത്തിയിരിക്കും, കണ്ണൊന്നു തെറ്റിയാൽ തേങ്ങമുറികൾ കാക്ക റാഞ്ചിപ്പറക്കും. ഒരു തേങ്ങാമുറിയുടെ നഷ്ടം അന്നത്തെ ഉച്ചക്കഞ്ഞിയാണെന്ന് അവൾക്ക് ഇതിനകം മനസ്സിലായി കഴിഞ്ഞിരുന്നു. പിന്നെ വിശപ്പടക്കാൻ തേങ്ങാവെള്ളവും, ഉള്ളിൽ മുളപൊട്ടിയതറിയാത്ത തേങ്ങകൾ ഉടക്കുമ്പോൾ കിട്ടുന്ന പൊങ്ങുകളും മാത്രം.

വെയിലാറുമ്പോൾ ബാലൻ ചേട്ടനും, തങ്കേച്ചിയും വീണ്ടും വരും. ഉണങ്ങിത്തുടങ്ങിയ തേങ്ങകൾ വലിയ കുട്ടയിലാക്കി കൊണ്ടുപോയി കളപ്പുരയ്ക്കുള്ളിൽ പലകത്തട്ടിൽ കൊണ്ടുപോയി നിരത്തും താഴെ കുറേ ചിരട്ടകൾ കത്തിച്ച്‌ തീയിടും ചിരട്ടകൾ കത്തിക്കഴിഞ്ഞ്‌ ചെങ്കനലുകൾ അങ്ങനെ എരിഞ്ഞു കിടക്കും. പിറ്റേന്ന് പുലരും വരെ ആ ചൂടിൽ കളപ്പുരയും, പലകക്കട്ടിലിൽ വിരിച്ച തേങ്ങകളും ഉണക്ക കൊപ്രയുടെ ഗന്ധം കാത്തു നിൽക്കും. എരിഞ്ഞടങ്ങുന്ന കനലുകളുടെ ശബ്ദത്തിൽ മനസ്സിലെരിയുന്ന കനലടക്കി വരാന്തയിൽ അവൾ തളർന്നുറങ്ങും. ദിവസങ്ങൾ കഴിയുന്തോറും, വെയിലുകൊണ്ട്‌ അവൾ കൂടുതൽ കറുത്തെങ്കിലും തറവാട്ടിലെ പെണ്മക്കളിൽ ചിലരോടുള്ള മുഖസാമ്യം പലരും ശ്രദ്ധിക്കാതിരുന്നില്ല.

“നീ വെളുത്തേരുന്നേ രാധക്കൊച്ചിനെപ്പോലിരുന്നേനെ..” തറവാട്ടിലേ ഏറ്റോം എളേതാ രാധക്കൊച്ച്, ഇപ്പൊ ചീമേലാ.. തങ്കേച്ചി അതു പറഞ്ഞതിന്റെ മൂന്നാം നാളായിരുന്നു ആ കൊപ്രാക്കളത്തിനു തീ പിടിച്ചത്‌. അടുത്താരും ഇല്ലാതിരുന്നതിനാൽ മുഴുവൻ കത്തി വെണ്ണീറായിപ്പോയി… കഷ്ടമായിപ്പോയി… “ആ കൊച്ചെന്ത്യൊവോ…?” വർഷങ്ങൾക്കുമുൻപ് ഇതുപോലൊരു തീയ്യിൽപ്പെട്ട് തന്റെ മകൻ മരിച്ചപ്പോൾ തോന്നാത്ത ധൈര്യം ഇപ്പൊൾ അവലംബിച്ച് ബാലൻ ചേട്ടൻ മാത്രം കാർന്നോരോട്‌ ചോദിച്ചു. “തീ കണ്ട്‌ പേടിച്ച്‌ എങ്ങോട്ടെങ്കിലും ഓടിപ്പോയ്ക്കാണും…” ആ കണ്ണുകളിൽ എരിയുന്ന കനലിന്റെ തീക്ഷ്ണതയിൽ, ശരിയെന്നു ബാലൻചേട്ടൻ ഒഴികെ എല്ലാവരും തലകുലുക്കി സമ്മതിച്ചു. മനസ്സിൽ ഉരുണ്ടുകൂടിയ എന്തോ ഒന്നിന്റെ വേദനയിൽ, ഉത്തരം കിട്ടാത്ത ചോദ്യചിഹ്‌നം പോലെ ബാലൻചേട്ടൻ മാത്രം അവിടെ വളഞ്ഞു കുത്തി നിന്നു. കത്തിയെരിയാതെ ബാക്കിയായ പച്ചപ്പുല്ലിന്മേൽ വിരിഞ്ഞു നിന്ന കുഞ്ഞു വെള്ളനക്ഷത്രപ്പൂവുകളും തലയെടുപ്പോടെ തലയാട്ടി നിന്നു. 

എല്ലാത്തിനും സാക്ഷിയായ പുഴക്കരയിൽ നിന്നും ഇഞ്ചിപ്പുൽത്തലപ്പുകൾ ആവാഹിച്ചു കൊണ്ടുവന്ന കുളിർ കാറ്റ്‌ ആരേയോ ഏതോ കാലത്തിലേക്ക്‌ മാടി വിളിച്ചു… അവിടെ രണ്ടു പേർ ചേർന്നിരുപ്പുണ്ടായിരുന്നു. “ഞങ്ങൾ എട്ടാണ്മക്കളാ… ഞങ്ങളുടെ കുടുംബത്തിൽ ഒന്നു പോലും പെണ്ണില്ല, എന്റെ ചേട്ടന്മാർക്കും എല്ലാം ആൺകുട്ടികളാ… അതു കൊണ്ട്‌…” അവൻ പകുതിക്കു നിർത്തി. അവൻ എന്താ പറഞ്ഞുവരുന്നതെന്ന് മനസ്സിലായപ്പോൾ അവളുടെ മുഖം നാണം കൊണ്ടു തുടുത്തു. പിന്നെ ഒരു കള്ളനോട്ടത്തോടെ അവന്റെ ചുണ്ടുകൾ അവളുടെ ചെവിക്കരികിലേക്ക് വീണ്ടും വന്നു… “‌നമുക്കുണ്ടാവുന്നതും ആൺകുട്ടികളായിരിക്കും.” “ശ്ശോ പോ അവിടന്ന്” ഇക്കിളികൊണ്ടപോലെ അവൾ പിടഞ്ഞെണീറ്റു, ചേർന്നിരുന്ന അവനെ തള്ളിമാറ്റിക്കൊണ്ട്‌ അവൾ ഓടിപ്പോയി. “ഏയ്‌ രാധൂ പോവല്ലേ..” അവൻ കെഞ്ചി. ഓടി പോകുന്ന പോക്കിൽ ഒന്നു രണ്ടുവട്ടം അവളവനെ തിരിഞ്ഞു നോക്കി. കളപ്പുരയും കടന്ന് അവൾ മറയുന്നതും നോക്കി കള്ളച്ചിരിയോടെ അവനൽപ്പനേരം കൂടി ആ ഇഞ്ചിപ്പുല്ലുകൾക്കിടയിൽ ഇരുട്ടു വീഴാൻ കാത്തിരുന്നു. പിന്നെയാ രഹസ്യസമാഗമം ആരും കണ്ടില്ലെന്നു ചുറ്റും നോക്കി ഉറപ്പു വരുത്തി നിഴലിന്റെ മറപറ്റി അവനും നടന്നു മറഞ്ഞു.

ഇഞ്ചിപ്പുൽക്കൂട്ടത്തിന്നിടയിലെ അവരുടെ സമാഗമങ്ങളുടെ ബാക്കിപത്രം പോലെ ഒരു കുഞ്ഞു ജീവൻ, ഒറ്റത്തുണിയുടെ പോലും പതുപതുപ്പില്ലാത്ത കീറപ്പായയിൽ കൈകാലിട്ടടിച്ച് ചുണ്ടു പിളർന്നു കരഞ്ഞു. “പെങ്കൊച്ചാരുന്നു കറുത്തേണ്,! ഞാനൊരു നോക്കു കണ്ടാണേ!” “ഈടെ പെങ്കൊച്ച്‌ വാഴൂല്ലാന്നാ ആയമ്മ പറഞ്ഞേ!” ദിവസങ്ങൾ കഴിഞ്ഞ് പണിക്കാരികൾ അടക്കം പറഞ്ഞു. കാലങ്ങൾക്കപ്പുറവും ഇപ്പുറവും കാണാനും കേൾക്കാനും നിൽക്കാതെ എന്തൊക്കെയോ ചെയ്യാനും, അറിയാനും, പറയാനും ബാക്കിവെച്ച് പറന്നു പോയ ഒരാത്മാവു പോലെ ഒരു വെള്ളപ്പറവ ആ ചുവന്ന ആകാശത്ത്‌ എങ്ങോട്ടെന്നില്ലാതെ പറന്നകന്നു.

English Summary:

Malayalam Short Story ' Karmbi ' Written by Divyalakshmi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com