ADVERTISEMENT

ഒരു നൂറ്റാണ്ടു മുമ്പ് ജീവിച്ചവരും സമകാലീനരുമായ രണ്ടുമഹാകവികളെയും ശതാബ്ദി പിന്നിട്ട അവരുടെ രണ്ടു സവിശേഷ കൃതികളെയും വിലയിരുത്തി താരതമ്യം ചെയ്തു പഠിക്കുക എന്നത് വളരെ ശ്രമകരവും അപൂര്‍വവുമായ കാര്യമാണെന്നു തോന്നുന്നു. മഹത്തായ സാഹിത്യ സൃഷ്ടികള്‍ കാലാതിവര്‍ത്തിയായി നിലനില്‍ക്കുകയും മനുഷ്യരോട് എപ്പോഴും സംവദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, സാഹിത്യാസ്വാദനത്തില്‍ അവയുടെ രചനാകാലത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു മുന്നേറ്റം അനുവാചകര്‍ക്ക് ഉണ്ടായിട്ടില്ലെങ്കില്‍പ്പിന്നെ ഇങ്ങനെയൊരു ചിന്തയ്ക്ക് അടിസ്ഥാനമില്ല. അതേസമയം, സമകാലികത കൈവരിച്ചു കൊണ്ട് പുത്തന്‍ വ്യാഖ്യാനങ്ങള്‍ക്ക് അവ വിധേയമായിത്തീരുന്നു എന്നത് തീര്‍ച്ചയായും സ്വാഭാവികമാണെന്നു കരുതാം. മഹാകവി വള്ളത്തോളിന്‍റെ 'മഗ്ദലനമറിയ'വും (1921) മഹാകവി കുമാരനാശാന്‍റെ 'കരുണ'യും (1923) അത്തരത്തിലുള്ള രണ്ടുകാവ്യങ്ങളാണ്. 

കലയ്ക്കും സാഹിത്യത്തിനും വേണ്ടി സ്വജീവിതം പൂര്‍ണമായും നീക്കി വെച്ചിരുന്ന മഹാകവിയായിരുന്നു വള്ളത്തോള്‍ നാരായണമേനോന്‍ (1878-1958). കുട്ടിക്കാലം മുതല്‍ കവിതാരചനയില്‍ അദ്ദേഹം താൽപര്യവും കഴിവും പ്രകടിപ്പിച്ചിരുന്നു. കേരളകലകളുടെ സമുദ്ധാരകനായ വള്ളത്തോള്‍ കേരള കലാമണ്ഡലത്തിന്‍റെ സ്ഥാപകന്‍ കൂടിയാണ്. ഭാരതീയ പുരാണേതിഹാസങ്ങളിലെ കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും കാലാനുസൃതമായി നവീകരിച്ച്, പുത്തന്‍ കാഴ്ചപ്പാടില്‍ അവതരിപ്പിച്ചു എന്നത് വള്ളത്തോളിന്‍റെ രചനകള്‍ക്ക് പുതിയമാനം നല്‍കി. സ്വാതന്ത്ര്യസമരകാലത്ത് ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വള്ളത്തോള്‍, ദേശാഭിമാനോജ്ജ്വലമായ നിരവധി കവിതകള്‍ രചിച്ചിട്ടുണ്ട്.

കുമാരനാശാൻ
കുമാരനാശാൻ

ഉള്‍ക്കാമ്പുള്ള ചിന്തകള്‍ ഉള്‍ക്കൊള്ളുന്ന കാവ്യങ്ങളിലൂടെ അനുവാചകരെ പ്രീതിപ്പെടുത്തിയ, സാംസ്കാരിക കേരളത്തിന്‍റെ സ്നേഹഗായകനാണ് മഹാകവി കുമാരനാശാന്‍ (1873-1924). ആശാന്‍റെ ജീവിതത്തെ മാറ്റിമറിച്ചത് ശ്രീനാരായണ ഗുരുവുമായുണ്ടായ കൂടിക്കാഴ്ചയും അദ്ദേഹത്തിന്‍റെ ശിഷ്യത്വവുമായിരുന്നു. ഗുരുവിന്‍റെ സഹചാരിയായ കുമാരനാശാന്‍, അദ്ദേഹത്തിന്‍റെ സഹായത്തില്‍ ഉപരിപഠനം നടത്തുകയും വിപ്ലവാത്മകമായ കാവ്യശൈലിയുടെ ഉടമയായി മാറുകയും ചെയ്തു. മാറ്റത്തെ ഉള്‍ക്കൊള്ളുകയും അതിനായി സമൂഹത്തെ ആഹ്വാനം ചെയ്യുകയും ചെയ്ത കുമാരനാശാന്‍ സാമൂഹികമായ അസമത്വങ്ങളെയും ദുര്‍നീതികളെയും മലീമസമായ ജാതിവ്യവസ്ഥയെയും ശക്തമായി എതിര്‍ത്തു. ശ്രീബുദ്ധന്‍റെ ജീവിത നിരീക്ഷണങ്ങളും ബുദ്ധമത ആശയങ്ങളുമായിരുന്നു തന്‍റെ ജീവിതാന്ത്യത്തില്‍ മഹാകവി കുമാരനാശാന്‍ ഉള്‍ക്കൊണ്ടിരുന്നതെന്ന് ചരിത്ര പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രസക്തിയും സമാനതകളും

മതപശ്ചാത്തലമുള്ള ഹൃദയഹാരിയായ ഒരു കഥയെ കഴിവുറ്റ കവിയോ കഥാകാരനോ സര്‍ഗ്ഗാത്മകമായി ആവിഷ്കരിക്കുമ്പോള്‍ മനുഷ്യമനസ്സുകളില്‍ അവ ആര്‍ദ്രതയും ആത്മീയതയും കൂടുതല്‍ ഉത്തേജിപ്പിക്കുന്നു. വിശിഷ്യാ, മതവിശ്വാസികള്‍ അത് കൂടുതല്‍ താല്‍പര്യപൂര്‍വം ആസ്വദിക്കുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് 'മഗ്ദലനമറിയ'വും 'കരുണ'യും പ്രസക്തമാവുന്നത്. ബൈബിളിലെ ഒരു ചെറിയ ഇതിവൃത്തത്തെ അധികരിച്ചാണ് വള്ളത്തോള്‍ തന്‍റെ മനോഹര ഖണ്ഡകാവ്യങ്ങളിലൊന്നായ 'മഗ്ദലനമറിയം' രചിച്ചത്. ആശാന്‍റെ അവസാനത്തെ കൃതിയായ 'കരുണ'യുടെ ഇതിവൃത്തം മതപശ്ചാത്തലമുള്ളതോ മതഗ്രന്ഥങ്ങളിലുള്ളതോ ആണെന്നു പറയാവതല്ലെങ്കിലും ബുദ്ധമത സന്ദേശങ്ങളുടെ കാലിക പ്രസക്തിയാണ് അത് അനാവരണം ചെയ്യുന്നത്.

kumaranasan-karuna
കുമാരനാശാന്‍

മലയാളി അനുവാചകരില്‍, സാഹിത്യാസ്വാദനം താല്‍പര്യമില്ലാത്തവരില്‍പ്പോലും കാല്‍പ്പനികതയും സര്‍ഗ്ഗാത്മകതയും തട്ടിയുണര്‍ത്താന്‍ ഈ കൃതികള്‍ക്ക് സാധ്യമായിട്ടുണ്ടെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നുണ്ട്. മാത്രമല്ല, എടുത്തുപറയാവുന്ന ഏതാനും സമാനതകള്‍ അവയുടെ പ്രസക്തി ഇന്നും മികച്ചതാക്കുന്നുമുണ്ട്. ഈ രണ്ടുകൃതികളും സമകാലികവും ഒരു നൂറ്റാണ്ട് പിന്നിട്ടതുമായ രചനകളാണ്. മത-ധര്‍മ്മങ്ങളുടെ സന്ദേശം പ്രകാശിതമാക്കുന്ന ഇവയില്‍ പശ്ചാത്താപം അഥവാ പാപമുക്തി വിളംബരം ചെയ്യപ്പെടുന്നു. രണ്ടുകൃതികളിലും പ്രധാന കഥാപാത്രം തേവിടിശ്ശി അഥവാ വേശ്യയാണ്. 

നല്ല നിഷ്ഠയും ജാഗ്രതയും പുലര്‍ത്തുന്ന പദപ്രയോഗങ്ങളും അര്‍ഥശങ്കയ്ക്കിടവരുത്താത്ത ഭാഷാപ്രയോഗങ്ങളുമാണ് ഈ രണ്ടുകാവ്യങ്ങളിലും ഉപയോഗിച്ചിട്ടുള്ളത്. പ്രതിപാദ്യ വിഷയത്തിന്‍റെ രസ-ഭാവങ്ങളെ മനോഹരമായി ആവിഷ്കരിച്ചുകൊണ്ട് അവയുടെ നാടകീയത നില നിര്‍ത്തിയിരിക്കുന്നു. പദങ്ങള്‍ സൂക്ഷ്മതയോടെ തിരഞ്ഞെടുക്കാനും അത്യുത്തമമായ സന്ദര്‍ഭങ്ങളില്‍ അവ പ്രയോഗിക്കാനും ഈ കവികള്‍ക്കു കഴിഞ്ഞു. തദ്വാരാ, അനിവാര്യമായ രസപൂര്‍ത്തിയാണ് ഈ മഹാവ്യക്തിത്വങ്ങള്‍ സാധ്യമാക്കിയത്. രണ്ടുകാവ്യങ്ങളും മതദര്‍ശനങ്ങളെ അധികരിച്ചുള്ള ആവിഷ്കാരമാണെന്നത് ഇവയുടെ അസാധാരണ സാമ്യത വെളിപ്പെടുത്തുന്നു. ഇതിലൂടെ, ആത്മീയമായ ഒരു സമാനതകൂടി ഈ കൃതികള്‍ അനുവാചകര്‍ക്ക് സമര്‍പ്പിക്കുന്നുണ്ട്.

ഈ കാവ്യങ്ങളിലെ ഇതിവൃത്തം

വള്ളത്തോളിന്‍റെ പ്രസിദ്ധ ഖണ്ഡകാവ്യങ്ങളെല്ലാം ഭാരതീയ പുരാണേതിഹാസങ്ങളെ ആസ്പദമാക്കി രചിച്ചവയാണെങ്കിലും, 'മഗ്ദലനമറിയം' ഒരു ബൈബിള്‍ കഥയെ ഉപജീവിച്ചു കൊണ്ടുള്ളതാണെന്ന് സൂചിപ്പിച്ചുവല്ലോ. ചാരിത്രശുദ്ധിയെ സംബന്ധിച്ച് യേശുക്രിസ്തു നടത്തിയ ഒരു പ്രഭാഷണം യാദൃശ്ചികമായി കേള്‍ക്കാന്‍ ഇടയായ, മഗ്ദലനക്കാരി മറിയം എന്ന വേശ്യ തന്‍റെ ഭൂതകാലത്തിലേക്ക് തിരിഞ്ഞു നോക്കുകയും പശ്ചാത്താപ വിവശയായി മാറുകയും ചെയ്യുന്നു. അങ്ങനെ, അവള്‍ ക്രിസ്തുവില്‍ അഭയം തേടുകയും പാപമുക്തി നേടുകയും ചെയ്യുന്നതാണ് ഈ ഖണ്ഡകാവ്യത്തിലെ ഇതിവൃത്തം.

vasavadatha-perchance
Photo Credit: Representative image credited using Perchance AI Image Generator

'കരുണ'യിലെ നായികയും വേശ്യയുമായ വാസവദത്ത ബുദ്ധഭിക്ഷുവായ ഉപഗുപ്തനില്‍ അനുരക്തയാവുകയും തോഴിയുടെ സഹായത്തോടെ ഉപഗുപ്തന്‍റെ അന്ത:രംഗം അറിയാന്‍ ശ്രമിക്കുകയും ചെയ്യുന്നു. 'സമയമായില്ല' എന്ന അയാളുടെ പ്രതികരണത്തില്‍ നിരാശയിലായ അവള്‍ ധനികനായ ഒരു വ്യാപാരിയെ പ്രണയിക്കാന്‍ ആരംഭിക്കുന്നു. നേരത്തെ, താന്‍ പ്രണയിച്ചിരുന്ന തൊഴിലാളി പ്രമുഖനെ, നിലവിലെ പ്രണയത്തിനയാള്‍ തടസ്സമാകുമെന്ന് കരുതി കൊലപ്പെടുത്തുന്നു. തൊഴിലാളി പ്രമുഖന്‍റെ തിരോധാനത്തെത്തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍, കാരാഗൃഹത്തിലായ വാസവദത്ത കുറ്റം സമ്മതിച്ചതിനാല്‍, അവളെ ശരീരാവയവങ്ങള്‍ അറുത്ത് ചുടുകാട്ടില്‍ തള്ളാന്‍ രാജകല്‍പനയുണ്ടാകുന്നു. അങ്ങനെ, കൈകാലുകള്‍ വെട്ടി മുറിക്കപ്പെട്ട അവസ്ഥയില്‍, ചുടുകാട്ടില്‍ മരണാസന്നയായി കിടക്കുന്ന വാസവദത്തയ്ക്ക് മോക്ഷം ഉപദേശിക്കാനായി ഉപഗുപ്തന്‍ ആഗതനായി. ബുദ്ധസൂക്തം ശ്രവിച്ച തൃപ്തിയാല്‍, ചാരിതാര്‍ഥ്യത്തോടെ, വാസവദത്ത മരണമടയുന്നതാണ് 'കരുണ'യിലെ ഇതിവൃത്തം.

'മഗ്ദലനമറിയ'ത്തിന്‍റെ രചനാരീതി

അഞ്ചു ഖണ്ഡങ്ങളായാണ് 'മഗ്ദലനമറിയം' എന്ന ഖണ്ഡകാവ്യം വള്ളത്തോള്‍ രചിച്ചിട്ടുള്ളത്. കലയുടെ മര്‍മ്മങ്ങള്‍ അറിയുന്ന വിദഗ്ധനായ ഒരു ശില്‍പ്പി തന്‍റെ ശില്‍പ്പത്തെ കൊത്തിയെടുക്കുന്ന മനോഹാരിതയോടെയാണ,് കവി തന്‍റെ കാവ്യം ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ശീമോന്‍റെ പൂമേടയില്‍ നയനാഭിരാമമായ അവസ്ഥയില്‍ ഇരിക്കുന്ന ക്രിസ്തുവിനെയാണ് ഒന്നാം ഖണ്ഡത്തില്‍ കാണുന്നത്. തുടിക്കുന്ന ഹൃദയത്തോടെ, ശീമോന്‍റെ ഭവനം ലക്ഷ്യമാക്കി ഏകാകിനിയായി നടക്കുന്ന നായികയാണ് രണ്ടാം ഖണ്ഡത്തില്‍. മുല്ലപ്പൂപോലുള്ള തൂനിലാവില്‍ നടന്നുനീങ്ങുന്ന നായികയുടെ പൂര്‍വ്വകാല ജീവിതത്തെ കവി തന്‍റെ മനോധര്‍മ്മമനുസരിച്ച് മൂന്നാം ഖണ്ഡത്തില്‍ അനാവരണം ചെയ്യുന്നുണ്ട്. നായികയായ മറിയത്തിന്‍റെ മനഃപരിവര്‍ത്തനവും അതുവഴിയുണ്ടാകുന്ന പ്രതികരണങ്ങളുമാണ് നാലാം ഖണ്ഡത്തില്‍ പ്രകാശിതമാകുന്നത്. മറിയം ക്രിസ്തുവിനെ സന്ദര്‍ശിച്ച് അവളുടെ പാപം ഏറ്റുപറഞ്ഞ് പരിഹാരം നേടുന്നത് അഞ്ചാം ഖണ്ഡത്തില്‍ വിവരിക്കുന്നു.

പാപിയെയല്ല പാപത്തെയാണ് വെറുക്കേണ്ടത് എന്ന മഹത്സന്ദേശമാണ് ക്രിസ്തുവിന്‍റെ വ്യക്തിവിശേഷം വെളിപ്പെടുത്തുന്ന ഈ കഥയുടെ പൊരുള്‍. പാപം തിരിച്ചറിയുകയും അതിനെ വെറുക്കുകയും ചെയ്ത മറിയം, ചെയ്തുപോയ പാപത്തെയോര്‍ത്ത് പശ്ചാത്തപിച്ചു. അതോടെയാണ് ക്രിസ്തുദേവന്‍ അവളില്‍ കൃപചൊരിയുകയും അവള്‍ക്ക് പാപമുക്തി നല്‍കുകയും ചെയ്യുന്നത്. 

vallathol-narayana-menon-photo
വള്ളത്തോള്‍

യേശുക്രിസ്തുവിന്‍റെ ശിഷ്യയും സഹചാരിയുമായ മഗ്ദലനമറിയത്തിന്‍റെ കഥയായി സങ്കല്‍പ്പിച്ചാണ് മഹാകവി തന്‍റെ മനോഹരമായ ഈ രചന നടത്തിയിട്ടുള്ളത്. പുതിയ നിയമത്തിലെ സുവിശേഷങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന 'വാഴ്ത്തപ്പെട്ടവളായ മഗ്ദലനമറിയം' എന്നതില്‍ നിന്നു വ്യത്യസ്തമായി, 'മാനസാന്തരം വന്ന കഠിനപാപിനിയായിരുന്ന മഗ്ദലനമറിയം' എന്ന സങ്കല്‍പ്പത്തെയാണ് കവി ഇതില്‍ അനാവരണം ചെയ്യുന്നത്. കവിയുടെ സങ്കല്‍പ്പത്തില്‍ മഗ്ദലനമറിയം അതീവ സുന്ദരിയാണ്. യേശുവിനെ കാണാന്‍ ശിമയോന്‍റെ വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ അവളെ സൂക്ഷിച്ചുനോക്കുന്നതായി കവി വര്‍ണ്ണിക്കുന്നുണ്ട്. 'ഭംഗമാര്‍ന്നൂഴിയില്‍ വീണുപോയ' ഒരു നക്ഷത്രമാണോ മഗ്ദലന എന്ന് നക്ഷത്രങ്ങള്‍ അന്വേഷിക്കുന്നതായാണ് കവി സങ്കൽപിക്കുന്നത്. 'ദാരിദ്ര ശുഷ്കമാം പാഴ്ക്കുടില്‍ ഒന്നില്‍' ജനിച്ചുവളര്‍ന്ന 'രുചിറാണി'യായ മഗ്ദലനമറിയം, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണ് വഴിപിഴച്ചു പോയതെന്ന് കവി വിഭാവനം ചെയ്യുന്നു. 'പച്ചവെള്ളത്തിനെ മുന്തിരിച്ചാറാക്കി'വെച്ച യേശുവിന്‍റെ ദൈവിക ചൈതന്യത്തെക്കുറിച്ച ഈ കഥാകഥനം, മധുവൂറുന്ന സര്‍ഗ്ഗവൈഭവത്തോടെയാണ് കവി ആവിഷ്കരിച്ചിട്ടുള്ളതെന്നു കരുതുന്നതില്‍ തെറ്റില്ല. തനിക്കുള്ള തികഞ്ഞ ദൈവവിശ്വാസം, മഹത്തായ കാവ്യസാധന, നിര്‍ഗ്ഗളമായ സര്‍ഗ്ഗവാസന, അന്യൂനമായ സൗന്ദര്യ ബോധം എന്നിവയെല്ലാമാണ് മഹാകവി വള്ളത്തോളിന് തന്‍റെ ഈ ഖണ്ഡകാവ്യത്തെ ഇതര കാവ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, മാദകവും മധുരമനോഹരവുമായ സാഹിത്യസൃഷ്ടിയാക്കി രൂപപ്പെടുത്താന്‍ സാധ്യമായത്.

'മഗ്ദലനമറിയം' ചരിത്രവായനയില്‍ 

'ഒരു തേവിടിശ്ശിയുടെ പശ്ചാത്താപം' എന്നായിരുന്നു കവി തന്‍റെ ഈ രചനയ്ക്ക് പേരുനല്‍കിയിരുന്നതത്രെ. തേവിടിശ്ശിയായിരുന്നെങ്കിലും, പാപമുക്തി നേടി, നവജീവിതം നയിക്കുന്ന മഗ്ദലനക്കാരിയായ മറിയത്തെ ക്രൈസ്തവ സഭ പുണ്യവതിയായാണ് കരുതുന്നത്. അതിനാല്‍, 'തേവിടിശ്ശി'പ്രയോഗത്തില്‍ അനൗചിത്യമുണ്ടെന്നു മനസ്സിലാക്കിയ, ഈ ഖണ്ഡകാവ്യത്തിന്‍റെ പരിശോധകനും അവതാരകനുമായ കെ.എം. വര്‍ഗീസ്, 'മഗ്ദലനമറിയം' എന്ന പേരുനല്‍കാന്‍ നിര്‍ദ്ദേശിക്കുകയും വള്ളത്തോള്‍ തന്‍റെ കൃതിക്ക് ആ പേര് സ്വീകരിക്കുകയും ചെയ്തു എന്നാണ് ചരിത്രവായനയില്‍ മനസ്സിലാകുന്നത്.  

ബൈബിളില്‍ പരാമര്‍ശിക്കുന്ന മഗ്ദലനമറിയയുടെ കഥ നിര്‍മ്മലവും കലര്‍പ്പില്ലാത്തതുമാണ്. പരീശനായ ശീമോന്‍റെ വീട്ടില്‍ അത്താഴത്തിന് അതിഥിയായി ക്ഷണിക്കപ്പെട്ട് എത്തിയ യേശു ക്രിസ്തുവിനെ, പശ്ചാത്താപ വിവശയായ ഒരു സ്ത്രീ സന്ദര്‍ശിക്കുന്നു. തേവിടിശ്ശിയായി ജീവിക്കുന്ന മഗ്ദലനക്കാരിയായ മറിയമാണ് ആ സ്ത്രീ. അവള്‍ തന്‍റെ കണ്ണീരുകൊണ്ട് ക്രിസ്തുവിന്‍റെ കാലുകള്‍ നനയ്ക്കുന്നു. തലമുടികൊണ്ട് തുടച്ച്, പരിമളമായ തൈലം പൂശുന്നു. ആതിഥേയനായ ശീമോന്‍ ഉള്‍പ്പെടെ അവിടെയുണ്ടായിരുന്ന പലര്‍ക്കും ഈ കൃത്യം തെറ്റിദ്ധാരണയുണ്ടാക്കുന്നു. അവരുടെ മനോഗതം മനസ്സിലാക്കിയ ക്രിസ്തു, കടക്കാരായ രണ്ടുപേരുടെ ഉപമ പറഞ്ഞ്, ഈ സംഗതിയുടെ സത്യാവസ്ഥ വെളിപ്പെടുത്തുകയും, അവളുടെ വിശ്വാസമറിഞ്ഞ് പാപങ്ങളില്‍ നിന്ന് അവളെ മോചിപ്പിച്ച് സ്നേഹത്തോടെ യാത്രയാക്കുകയും ചെയ്യുന്നു. 

യേശുക്രിസ്തു നയിച്ച പ്രസ്ഥാനത്തില്‍, അദ്ദേഹത്തിന്‍റെ സ്ത്രീ സഹചാരികളില്‍ സുപ്രധാനിയായിരുന്ന മറിയം, യേശുവിന്‍റെ ഉറ്റസുഹൃത്തായിരുന്നു. യേശു കുരിശിലേറ്റപ്പെട്ടപ്പോള്‍, യോഹന്നാന്‍ ഒഴികെയുള്ള പുരുഷ ശിഷ്യന്മാര്‍ ഭയന്നോടിയ ശേഷവും, കുരിശിന്‍ ചുവട്ടില്‍ ഉണ്ടായിരുന്ന മഗ്ദലനമറിയത്തിനാണതേ, ഉയിര്‍ത്തെഴുന്നേറ്റ യേശു ആദ്യം പ്രത്യക്ഷനായത്. ആദ്യ കാല ക്രിസ്തീയതയിലെ നേതൃസ്ഥാനങ്ങളില്‍ ഒരുവളും യേശുവില്‍നിന്ന് നിഗൂഢമായ സുവിശേഷജ്ഞാനം ലഭിച്ചവളുമായിരുന്നു 'മഗ്ദലനമറിയ'മെന്ന് ചിലര്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍, പാപ മാര്‍ഗ്ഗത്തിലായിരുന്ന 'മഗ്ദലന'യെ യേശു അതില്‍നിന്നു രക്ഷപ്പെടുത്തുകയും തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഗാഢ ഭക്തയായിത്തീരുകയും ചെയ്തു എന്നാണ് പില്‍ക്കാല ക്രിസ്തീയ വിശ്വാസം. അതേസമയം, കഠിന മാനസിക രോഗിയായിരുന്ന മഗ്ദലനയ്ക്ക് യേശുവിന്‍റെ സാമീപ്യം ആശ്വാസം നല്‍കിയിരിക്കാമെന്നും തനിക്ക് സുബുദ്ധിയും ജീവിതം തന്നെയും തിരികെ നല്‍കിയവനായ യേശുവിനെ ആരാധിക്കാന്‍ തുടങ്ങിയ അവള്‍ യേശുസംഘത്തിലെ സുപ്രധാന അംഗമായിത്തീര്‍ന്നതാവാമെന്നും ഊഹിക്കപ്പെടുന്നുണ്ട്. ഗലീലാ കടലിന്‍റെ പടിഞ്ഞാറെക്കരയിലെ 'മഗ്ദലന' എന്ന പട്ടണം, മറിയത്തിന്‍റെ സ്വദേശമായതിനാലാണ് അവരുടെ പേരില്‍ അത് ചേര്‍ക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു.

vallathol-narayana-menon-books

വള്ളത്തോളിന്‍റെ കാവ്യം, മഗ്ദലനയെ മാനസാന്തരം വന്ന പാപിനിയായാണ് കാണുന്നത്. ജീവിതത്തില്‍ 'ചാരിത്രം' എന്ന വാക്കുതന്നെ ഇല്ലാതിരുന്ന അവള്‍, ചെയ്യരുതാത്തത് ചെയ്തവളെങ്കിലും, 'ക്രിസ്തുവാം കൃഷ്ണന്‍റെ ധര്‍മ്മോപദേശമാം/നിസ്തുലകോമള വേണുഗാനം' കേട്ട് മാനസാന്തരപ്പെട്ടതായി കവി സങ്കല്‍പിക്കുന്നു. 'ഈയെന്നെത്തള്ളൊല്ലേ തമ്പുരാനേ' എന്ന മറിയയുടെ യാചനകേട്ട് യേശുവിന്‍റെ 'ഹൃദ്സരസ്സ് കൃപാമൃതത്താല്‍' നിറയുന്നതും 'അപ്പപ്പോള്‍ പാതകം ചെയ്തതിനൊക്കെയും/ഇപ്പശ്ചാത്താപമേ പ്രായശ്ചിത്തം' എന്ന ന്യായ പ്രസ്താവനയോടെ അവളെ അദ്ദേഹം പാപമുക്തയാക്കുകയും ചെയ്യുന്നതാണ് കാണുന്നത്. തുടര്‍ന്ന് യേശുക്രിസ്തു:

'പൊയ്ക്കൊള്‍ക പെണ്‍കുഞ്ഞേ ദുഃഖം വെടിഞ്ഞുനീ- 

യുള്‍ക്കൊണ്ട വിശ്വാസം കാത്തു നിന്നെ!' എന്ന് ആശീര്‍വദിച്ച് യാത്രയാക്കുകയും ചെയ്യുന്നു. 

ശ്രീ. എന്‍.വി. കൃഷ്ണവാര്യര്‍ എഴുതുന്നു: '1921ല്‍ എഴുതപ്പെട്ടതും വള്ളത്തോളിന്‍റെ ഏറ്റവും മികച്ച കൃതിയെന്നു ചിലര്‍ക്കെങ്കിലും അഭിപ്രായമുള്ളതുമായ 'മഗ്ദലനമറിയ'ത്തില്‍ കാല്‍പ്പനിക സൗന്ദര്യത്തിന്‍റെ ഒരു വെള്ളപ്പൊക്കം, പ്രളയംതന്നെ, നാം കാണുന്നുണ്ട്. അതിലെ ക്രിസ്തുവടക്കമുള്ള കഥാപാത്രങ്ങളുടെ ഭാരതീയവത്ക്കരണം ഇന്ന് കത്തോലിക്കാസഭയ്ക്ക് സമ്മതമാണെങ്കിലും അരനൂറ്റാണ്ടിലേറെ മുമ്പ് അതിസാഹസികമായ ഒരുകാല്‍വെപ്പായാണ് കരുതപ്പെടുന്നത്... രംഗസംവിധാനം, പാത്രാവതരണം, നാടകീയ ചടുലത, രൂപഭംഗി എന്നീ അംശങ്ങളില്‍ 'മഗ്ദലനമറിയ'ത്തിനുള്ള മേന്മ സാര്‍വാദൃതമാകുന്നു. (വള്ളത്തോളിന്‍റെ കാവ്യ ശിൽപം (1984)-പേജ്: 40)

'കരുണ'യുടെ രചനാശൈലി

ബുദ്ധമത സന്ദേശങ്ങളുടെ കാലികതയും, അതിലൂടെ സ്നേഹത്തിന്‍റെ ഉണ്മയിലേക്കുള്ള മാര്‍ഗ്ഗവും വിളംബരം ചെയ്യുകയാണ് മഹാകവി കുമാരനാശാന്‍റെ 'കരുണ'. 'വാസവദത്ത' എന്ന വേശ്യയെ നായികയാക്കി, കാല്‍പ്പനികതയും റിയലിസവും കൂടിക്കലര്‍ന്ന ശൈലിയിലാണ് 'കരുണ' എന്ന ഖണ്ഡകാവ്യം വിരചിതമായിട്ടുള്ളത്. മാനുഷിക വികാരമായ കരുണ, മാനവികതയുടെ അടിസ്ഥാനഘടകം കൂടിയാണ്. 'ദുഃഖം' അനുഭവിക്കുമ്പോഴാണ് 'കരുണ' ഉണ്ടാകുന്നത്.  

മൂന്നു ഖണ്ഡങ്ങളായാണ് കരുണയുടെ രചന. ശാക്യ വംശത്തില്‍ പിറന്ന ബുദ്ധദേവന്‍റെ മാഹാത്മ്യം പരാമര്‍ശിച്ചുകൊണ്ട് ആരംഭിക്കുന്ന ഒന്നാംഖണ്ഡം, കഥാനായികയായ വാസവദത്തയുടെ മനോഹരവും അംബര ചുംബിയുമായ മാളിക, അവളുടെ പ്രൗഢമായ ഇരിപ്പ്, അളവറ്റ സൗന്ദര്യം, ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പ് തുടങ്ങിയവ വിവരിക്കുന്നു. കാണുന്നവരുടെ ബുദ്ധിയെ മോഹിപ്പിക്കുന്ന അതീവസുന്ദരിയാണ് വാസവദത്ത. താന്‍ പ്രണയിക്കുന്ന ബുദ്ധ ഭിക്ഷുവായ ഉപഗുപ്തന്‍റെ മനസ്സറിയാന്‍ പറഞ്ഞയച്ച തോഴി, 'സമയമായില്ല' എന്ന അദ്ദേഹത്തിന്‍റെ മറുപടി അറിയിക്കുന്നതോടെ, ദേഷ്യവും നിരാശയും വന്ന് കൈയിലുള്ള പൂവ് വലിച്ചെറിഞ്ഞ്, 'ക്ഷമയെന്‍റെ ഹൃദയത്തില്‍ ഒഴിഞ്ഞുതോഴീ' എന്നു പരിതപിക്കുന്നുണ്ട്. തന്‍റെ ഹൃദയം കീഴടക്കിയ കാമുകനായ ഉപഗുപ്തനെ വീണ്ടും കാണാന്‍ അവള്‍ അത്യധികം ആഗ്രഹിക്കുന്നു. കുലത്തിനു വിരുദ്ധമാണ് ഈ പ്രണയമെന്നു പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന തോഴിയോട്, 'മടയരില്ല ലോകത്തില്‍ മുറയുരയ്ക്കാത്തതായി/പടുപാട്ടൊന്നു പാടാത്ത കഴുതയില്ല' എന്നു പ്രതികരിക്കുന്നുമുണ്ട്.

കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട വാസവദത്ത ചുടുകാട്ടില്‍ കിടക്കുന്നതും ഉപഗുപ്തന്‍ അവിടെയെത്തി ഉപദേശം നല്‍കുന്നതുമാണ് രണ്ടാം ഖണ്ഡത്തില്‍ കാണുക. ഒരു 'തൊഴിലാളിത്തലവന്‍റെ ഇഷ്ടകാമുകിയായി വാണുരമിച്ചിരുന്ന' വാസവദത്തയുടെ ജീവിതത്തിലേക്ക് 'കാളവണ്ടിയില്‍ വന്ന ചെട്ടിയാര്‍' അതിഥിയായ് എത്തുകയും വിട്ടുപിരിയാനാവാത്ത പ്രണയമായി അതുമാറുകയും ചെയ്തു. ഒരാളെ പിരിയാനോ ഒരേസമയം രണ്ടാളെ വരിക്കാനോ സാധ്യമാവാതെ വന്നതിനാല്‍, തൊഴിലാളിത്തലവനെ ഇല്ലാതാക്കാന്‍ അവള്‍ നിര്‍ബന്ധിതയാവുന്നു. അത് കൊലപാതകത്തില്‍ കലാശിക്കുകയും അവള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. അവയവങ്ങള്‍ ഛേദിക്കപ്പെട്ട് ചുടുകാട്ടില്‍-ശ്മശാനത്തില്‍-തള്ളപ്പെട്ടിരിക്കുകയാണവള്‍. കത്തിജ്ജ്വലിക്കുന്ന വേനലില്‍, 'തലയില്‍ത്തീകാളും തടിയന്‍ അരയാല്‍', 'ചുടലഭൂതം' പോലെയാണ് നില്‍ക്കുന്നത്. ചുടുകാട്ടില്‍ മൃതദേഹങ്ങള്‍ ദഹിപ്പിച്ചതിന്‍റെ പുകപടലങ്ങള്‍ ഉയരുന്നുണ്ട്. 'അരിയുമുണങ്ങിയപൂവും ദര്‍ഭമുറിത്തുമ്പും' ചിതറിക്കിടക്കുന്നു. കൂറ്റന്‍ കുറുനരികള്‍, പെരും കഴുകന്മാര്‍, കൊക്കുകള്‍, മലങ്കാക്കകള്‍ തുടങ്ങിയവയുടെ കണ്ഠകോലാഹലങ്ങളും 'ഉടഞ്ഞ ശംഖംപോലെ യുമുരിച്ചുമുറിച്ചവാഴ/ത്തടപോലെയും തിളങ്ങുന്ന അസ്ഥിഖണ്ഡങ്ങളും' എല്ലാംകൂടി ഒരു ഭീകരാവസ്ഥയാണ് ചുടുകാടിനുള്ളത്. അത്തരമൊരു ഭീകരാന്തരീക്ഷത്തിലേക്കാണ് ഉപഗുപ്തന്‍ സംഭ്രമത്തോടെ നടന്നടുക്കുന്നത്. കൈകാലുകളും ചെവികളും മൂക്കും ഛേദിക്കപ്പെട്ട്, മരണാസന്നയായി, ദീനദീനമായ് ഞരങ്ങുന്ന വാസവദത്തയെ തിരിച്ചറിയുന്ന ഉപഗുപ്തന്‍, "നീ സദയം ചൊല്‍ക ഭദ്രേ, 'ഉപഗുപ്തന്‍' ഞാന്‍" എന്ന് പരിചയപ്പെടുത്തുന്നു.

മൂന്നാം ഖണ്ഡത്തില്‍ ഉപഗുപ്തന്‍റെ ധര്‍മ്മോപദേശവും വാസവദത്തയുടെ അന്ത്യവും വിവരിക്കുന്നു. "ഇല്ല, ഞാന്‍ താമസിച്ചുപോയില്ലെടൊ സരളശീലേ" എന്നു പറഞ്ഞാണ്, തന്‍റെ വരവിന്‍റെ സമയം ഇപ്പോള്‍ ആയെന്നും യഥാസമയം തന്നെയാണു വന്നതെന്നും നിന്‍റെ താല്‍ക്കാലിക സുഖത്തിനു മോഹിച്ച സുഹൃത്തല്ല ഞാന്‍ എന്നും പ്രഖ്യാപിക്കുന്നത്. ധനദാഹത്തിലും സൗന്ദര്യത്തിലും ദയനീയമായി നീ വഞ്ചിക്കപ്പെട്ടു. എങ്കിലും സഹോദരീ, കരയാതിരിക്കൂ എന്നാശ്വസിപ്പിക്കുന്ന ബുദ്ധഭിക്ഷു, ബുദ്ധഭഗവാന്‍റെ 'പരിശുദ്ധപാദപത്മം തുടച്ച കൈയാല്‍' അവളുടെ നെറുകയില്‍ തലോടിക്കൊണ്ട്, ശാശ്വതശാന്തിയും മനശ്ശോഭയും ആശംസിക്കുന്നു; 'പവിത്രയായ് ബുദ്ധമാതാവെഴും പുണ്യലോകം പൂകുക' എന്ന് ആശീര്‍വദിക്കുകയും ചെയ്യുന്നു. പിന്നെ അവള്‍ സുസ്മേര വദനയായ്, ശാന്ത ശാന്തയായ് പശ്ചാത്താപ വിവശയാവുകയും ആത്മശാന്തിയോടെ കണ്ണടക്കുകയും ചെയ്യുന്നു.

ഒരു വേശ്യയുടെ മാനസാന്തര കഥയായി മലയാള സാഹിത്യ വിമര്‍ശകര്‍ കാണുന്ന ഈ കൃതിയുടെ യഥാര്‍ഥ ഭാവകേന്ദ്രം വാസവദത്ത എന്ന സ്ത്രീയല്ലെന്നും കരുണ എന്ന വികാരമാണെന്നും തൃഷ്ണയുടെ ഫലമായുണ്ടായ ദുഃഖത്തിന്‍റെ പര്യവസാനമാണെന്നും വ്യക്തമായി മനസ്സിലാക്കാമെന്ന് വിലയിരുത്തുന്നവരുണ്ട്. എന്നാല്‍, താന്‍ചെയ്ത കുറ്റത്തിനു ലഭിച്ച വധശിക്ഷ ഏറ്റുവാങ്ങിയ അന്ത്യനിമിഷങ്ങളില്‍, ബുദ്ധഭിക്ഷുവായ ഉപഗുപ്തന്‍റെ ധര്‍മ്മോപദേശത്തോടെ, വാസവദത്ത എന്ന തേവിടിശ്ശി സ്വയം ആര്‍ജ്ജിച്ചെടുക്കുന്ന പശ്ചാത്താപമാണ് 'കരുണ'യിലെ അന്ത്യം. 'സമയമായില്ല' എന്നറിയിച്ച്, അന്ത്യനിമിഷ നേരത്ത്, 'സമയമായി' എന്ന രീതിയില്‍ എത്തുന്ന ബുദ്ധഭിക്ഷുവിന്‍റെ ഉപദേശങ്ങള്‍ പരലോക ധര്‍മ്മത്തിനും വിജയത്തിനും പാപമുക്തി ലഭിക്കുന്നതിനും വാസവദത്തയെ പ്രാപ്തയാക്കി എന്ന സങ്കല്‍പ്പമാണ് കുമാരനാശാന്‍ ആവിഷ്കരിക്കുന്നത്.

രചനാ പശ്ചാത്തലം

കുമാരനാശാന്‍റെ കൃതികളില്‍ അവസാനത്തേതാണ് 'കരുണ'. സമൂഹത്തിന്‍റെ അംഗീകാരത്തോടെ ദേവദാസി സമ്പ്രദായം നിലനിന്നിരുന്ന സാമൂഹിക പശ്ചാത്തലത്തിലാണ് മഹാകവി 'കരുണ' എന്ന ഖണ്ഡകാവ്യം രചിക്കുന്നത്. അക്കാലത്ത് ദേവദാസികള്‍ക്ക് പ്രൗഢിയും മഹത്വവും കല്‍പ്പിക്കപ്പെടുകയും വലിയതോതില്‍ സമ്പാദ്യമുണ്ടാക്കാന്‍ അവര്‍ക്ക് സാധ്യമാവുകയും ചെയ്തിരുന്നു. എന്നാല്‍, ഈ സാമൂഹികരീതി പിന്നീട് ദുഷിക്കുകയും ദേവദാസികള്‍ പ്രമാണികളുടെ ഇരകളായി മാറുകയും ചെയ്തു. ദേവദാസികള്‍ക്ക് സമൂഹം നല്‍കിയിരുന്ന പരിഗണന നഷ്ടമായതോടെ, പണസമ്പാദന മാര്‍ഗ്ഗമായി ഈ സമ്പ്രദായം തരംതാഴ്ന്നു. ഈയൊരു സാഹചര്യമായിരിക്കാം, 'വാസവദത്ത' എന്ന ഒരു വേശ്യയെ നായികയാക്കിയുള്ള രചനയ്ക്ക് കവിയെ പ്രേരിപ്പിച്ചതെന്നുവേണം കരുതാന്‍. അതേസമയം, ബുദ്ധമതത്തിന്‍റെ ആശയങ്ങളും ദര്‍ശനങ്ങളും സദുദ്ദേശ്യപരമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന കാല സന്ദര്‍ഭങ്ങള്‍ കൂടിയാണ് ഈ കാവ്യത്തിന്‍റെ രചനയ്ക്ക് ഉപോദ്ബലകമായത് എന്നുകൂടി മനസ്സിലാക്കാവുന്നതാണ്. 

നായികമാര്‍ തമ്മിലുള്ള വ്യതിരിക്തത

ഇവിടെ പരാമര്‍ശിക്കപ്പെട്ട രണ്ടു കൃതികളും മതാശയങ്ങളുടെ അടിത്തറയില്‍ രചിക്കപ്പെട്ടതാണെന്നു പറയാം. ബുദ്ധ-ക്രിസ്തു മതസന്ദേശങ്ങളുടെ കാലിക പ്രസക്തിയും മഹത്വവുമാണ് യഥാക്രമം 'കരുണ'യും 'മഗ്ദലനമറിയവും' വിളംബരം ചെയ്യുന്നത്. 'കരുണ'യുടെ തുടക്കത്തില്‍ത്തന്നെ വാസവദത്തയുടെ സവിശേഷതകള്‍ വിവരിക്കുന്നു. എന്നാല്‍, മഗ്ദലനമറിയത്തില്‍, മറിയം യേശുവിനെ കാണാന്‍ നടന്നു പോകുന്നതാണ് തുടക്കത്തില്‍ വിവരിക്കുന്നത്. ഒരു വേശ്യയായ വാസവദത്തയുടെ ജീവിതാന്ത്യത്തില്‍ സംഭവിച്ച മനഃപരിവര്‍ത്തനവും പാപമുക്തിയുമാണ് കരുണയുടെ അന്ത്യമെന്നു കാണാം. പാപമുക്തി നേടിയ വാസവദത്ത ശാന്തമായ് മരണം പുല്‍കുന്നു. വേശ്യയായിരുന്ന മറിയവും മനം മാറ്റത്തോടെ പശ്ചാത്താപവിവശയായി ക്രിസ്തുവിനെ സമീപിച്ച് കുമ്പസരിച്ച് മടങ്ങുന്നു. മറിയ പിന്നീട്, യേശുവിന്‍റെ അടുത്ത അനുയായിയായി മാറുന്നുണ്ട്. ഉയിര്‍ത്തെഴുന്നേല്‍പ്പുദിവസം ആദ്യദര്‍ശനത്തിന് അവള്‍ക്ക് ഭാഗ്യവും ലഭിക്കുന്നുണ്ട്. 

എന്നാല്‍, വാസവദത്തയുടെ അവസ്ഥ ഇതില്‍നിന്നു വിഭിന്നമാണ്. വേശ്യയായ അവള്‍ക്ക് ഉപഗുപ്തനില്‍ അനുരാഗം തോന്നി, അദ്ദേഹത്തെ ക്ഷണിച്ചപ്പോഴെല്ലാം 'സമയമായില്ല' എന്ന മറുപടി ലഭിക്കുന്നു. ഒടുവില്‍, ഒരു കൊലപാതകത്തിനു ശിക്ഷിക്കപ്പെട്ട വാസവദത്ത കൈ കാലുകള്‍ ഛേദിക്കപ്പെട്ട് ശ്മശാനത്തില്‍ തള്ളപ്പെട്ടപ്പോഴാണ,് ഉപഗുപ്തന്‍ അവിടെയെത്തി ബുദ്ധമത തത്ത്വങ്ങള്‍ ഉപദേശിച്ചു കൊടുക്കുന്നത്. 'സമയമായില്ല' എന്ന് നേരത്തെ അറിയിച്ചയാള്‍, 'ഇപ്പൊഴാണ് സമയമായത്' എന്ന രീതിയില്‍ നല്‍കുന്ന ഉപദേശങ്ങള്‍ കേട്ട് ആത്മശാന്തിയോടെ വാസവദത്ത മരിക്കുന്നു. പശ്ചാത്താപമാണ് പാപമുക്തിക്ക് പ്രായശ്ചിത്തമെന്ന് രണ്ടു കൃതികളും വെളിപ്പെടുത്തുന്നു. മറിയം സദ്‌വൃത്തയായി ജീവിക്കുകയും വാസവദത്ത സദ്‌വൃത്തയായി മരിക്കുകയും ചെയ്യുന്നു എന്നതാണ് ഈ രണ്ടുകൃതികളും അനുവാചകരോട് വിളിച്ചു പറയുന്നത്.??

English Summary:

Malayalam Article Written by Ahmad K. Maniyoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com