ADVERTISEMENT

മലയാളികൾക്ക് അഞ്ജന ജയപ്രകാശ് എന്നാൽ 'പാച്ചുവിന്റെ ഹംസ' ആണ്. തമിഴർക്ക് അവരുടെ 'തലൈവി'യും. അഭിനയിച്ച ഓരോ സിനിമയിലും ശക്തവും വ്യക്തവുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിച്ച അഞ്ജന, ആദ്യമായി ഒരു മാസ് എന്റർടെയ്നറിൽ നായികയാവുകയാണ്. വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ടർബോയിൽ ഇന്ദുലേഖയായി എത്തുന്ന അഞ്ജന ജയപ്രകാശ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. 

ഇന്ദുലേഖ സ്ട്രോങ് ആണ്

സംവിധായകൻ അഖിൽ സത്യന്റെ ഭാഷയിൽ പറഞ്ഞാൽ ഹംസധ്വനി ഒരു 'ക്രഷ് മെറ്റീരിയൽ' ആണ്. റൊമാൻസ് ആണ് പാച്ചുവിൽ കണക്ട് ആകുന്നത്. പാച്ചു എങ്ങനെയാണോ ഹംസധ്വനിയെ കാണുന്നതും അറിയുന്നതും അതുപോലെയാണ് പ്രേക്ഷകരും ആ കഥാപാത്രത്തെ അനുഭവിക്കുന്നത്. സങ്കടങ്ങളും വേദനകളും ഉള്ളിലൊളിപ്പിക്കുന്ന ഒരു പെൺകുട്ടി കൂടിയാണ് ഹംസധ്വനി. പക്ഷേ, ഇന്ദുലേഖ അങ്ങനെ റൊമാൻസിനു വലിയ പ്രധാന്യം കൊടുക്കുന്ന കക്ഷിയല്ല. ഇന്ദുലേഖ മനസിൽ തോന്നുന്നത് തുറന്നടിച്ചു പറയും.

ആദ്യം പേടി, പിന്നെ കൂൾ

ടർബോ സെറ്റിൽ വച്ചാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. അന്ന് അദ്ദേഹത്തിന് ഷൂട്ട് ഇല്ലാതിരുന്നതു കൊണ്ട് സാക്ഷാൽ മമ്മൂട്ടിയുടെ ലുക്കിലാണ് ആദ്യം കണ്ടതും സംസാരിച്ചതും. അദ്ദേഹത്തിന് 'ഹംസധ്വനി'യെ പരിചയമുണ്ടായിരുന്നു. ആദ്യ ദിവസം സത്യത്തിൽ ഞാൻ മമ്മൂക്കയെ കുറെ നേരം നോക്കി നിന്നു. ഷൂട്ടിന്റെ സമയത്തും പ്രമോഷന്റെ ഭാഗവുമായി നല്ല ക്വാളിറ്റി ടൈം മമ്മൂക്കയോടൊപ്പം കിട്ടി. എല്ലാ മലയാളികളെപ്പോലെ എനിക്കും ആദ്യം അദ്ദേഹത്തെ കണ്ടപ്പോൾ സ്റ്റാർ സ്റ്റക്ക് ഫീലായിരുന്നു. ജോസും ഇന്ദുലേഖയുമായി അഭിനയിച്ചു തുടങ്ങിയപ്പോൾ ഓകെ ആയി. സത്യത്തിൽ എനിക്കു കുറച്ചു പേടിയായിരുന്നു. അതുകൊണ്ട്, സംശയങ്ങൾ ചോദിക്കാൻ മടിച്ചു. പക്ഷേ, എല്ലാ അഭിനേതാക്കളെയും കംഫർട്ടബിൾ ആക്കുന്ന കക്ഷിയാണല്ലോ മമ്മൂക്ക. ചോദിച്ചില്ലെങ്കിലും അദ്ദേഹം ഇങ്ങോട്ടു നിർദേശങ്ങൾ പറയും. അഭിനയത്തിൽ പലപ്പോഴും അദ്ദേഹം പറഞ്ഞു തരുന്ന ചില നിർദേശങ്ങൾ സഹായകരമായിട്ടുണ്ട്. അദ്ദേഹം 'നന്നായി' എന്നു പറയുമ്പോൾ വലിയ സന്തോഷം ആകും. 

anjana-jayaprakash-33

മമ്മൂക്കയുടെ നോട്ടങ്ങൾ

മമ്മൂട്ടിക്കൊപ്പം അഭിനയിക്കുമ്പോൾ പിടിച്ചു നിൽക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. അദ്ദേഹം അത്രയും സ്ക്രീൻ പ്രസൻസ് ഉള്ള നടനാണ്. അതിൽ വല്ലാതെ ഫോകസ് ചെയ്യാൻ പോയാൽ അഭിനയിക്കാൻ പറ്റില്ല. അതുകൊണ്ട്, സംവിധായകൻ എന്തു പറയുന്നു, അതിൽ ശ്രദ്ധിക്കാനാണ് ശ്രമിച്ചത്. ഡയലോഗുകൾ പോലെ ഒരുപാട് റിയാക്ഷൻസും കൊടുക്കേണ്ട വേഷമാണ് ഇന്ദുലേഖയുടേത്. ദേഷ്യം, പേടി, സങ്കടം, നിസഹായവസ്ഥ അങ്ങനെ ഒരുപാടു ഇമോഷനുകളുണ്ട്. ഒരു നോട്ടത്തിൽ തന്നെ പല കാര്യങ്ങൾ സംവദിക്കുന്ന നടനാണ് മമ്മൂക്ക. ഞാൻ നല്ലപോലെ പരിശ്രമിച്ചാലെ കുറച്ചെങ്കിലും ചെയ്യാൻ കഴിയൂ. ആ ബോധ്യം എനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പല തരത്തിലുള്ള നോട്ടങ്ങളൊക്കെ കണ്ടു പഠിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. 

പേടി പുറത്തു കാണിച്ചില്ല

എല്ലാ സ്റ്റണ്ടുകളും കൃത്യമായ സുരക്ഷാക്രമീകരണങ്ങൾ സ്വീകരിച്ചാണ് ചെയ്തത്. എങ്കിലും എല്ലാവർക്കും ചെറിയൊരു പേടിയുണ്ടായിരുന്നു. സ്റ്റണ്ടിന്റെ ഭാഗമായി ഹാർനെസ് ഉപയോഗിച്ചു എന്നെ പൊക്കുന്ന പരിപാടിയൊക്കെ ഉണ്ടായിരുന്നു. എനിക്ക് അതെല്ലാം പുതിയ കാര്യങ്ങളാണ്. അമ്യൂസ്മെന്റ് പാർക്കിൽ പോയി ഒരു റൈഡിൽ കേറുമ്പോൾ തോന്നുന്ന ഫീൽ ഇല്ലേ. ഒരു പിരുപിരുപ്പ്! ആ അവസ്ഥയായിരുന്നു എനിക്ക്. മറുവശത്ത് മമ്മൂക്കയാണെങ്കിൽ എന്തിനും റെഡിയായി നിൽക്കുകയാണ്. അതുകൊണ്ട്, നമ്മളും ഒട്ടും കുറയ്ക്കാൻ പാടില്ലല്ലോ. ഡ്യൂപ്പ് പോലും വേണ്ടായെന്നു പറഞ്ഞ് ഫൈറ്റ് ചെയ്യാൻ നിൽക്കുകയാണ് മമ്മൂക്ക. അതുകൊണ്ട്, പേടിയൊന്നും പുറത്തു കാണിച്ചില്ല. 

anjana-jayaprakash-3

ക്ലൈമാക്സിലെ ചേസിങ്

ക്ലൈമാക്സ് സീക്വൻസിൽ അദ്ദേഹത്തിനൊപ്പം ചേസിങ് ചെയ്യുന്ന രംഗത്തിലൊക്കെ അഭിനയിച്ചത് വലിയ അനുഭവം തന്നെയായിരുന്നു. ഒരുപോലെയുള്ള രണ്ടു വണ്ടികൾ ഉണ്ടായിരുന്നു. എല്ലാ സുരക്ഷാ സംവിധാനങ്ങളും വണ്ടിയിൽ ക്രമീകരിച്ചിട്ടുണ്ട്. നല്ല വേഗതയിൽ വണ്ടി പോകുന്ന സീൻ ചെയ്യുമ്പോൾ വൈശാഖ് സർ ചോദിക്കും, തല കറങ്ങുന്നുണ്ടോ, വെള്ളം വേണോ എന്നൊക്കെ. കുഴപ്പമില്ല എന്നു പറഞ്ഞ്, ഞാൻ ഒട്ടും വിട്ടു കൊടുക്കാതെ നിന്നു. ആ സീക്വൻസ് ഷൂട്ട് ചെയ്തതിന്റെ ആദ്യ ദിവസം ശരിക്കും ഹൃദയമിടിപ്പൊക്കെ കൂടി. പിന്നെ, അതു ശീലമായി. ഒക്ടോബറിലാണ് ഷൂട്ട് തുടങ്ങിയത്. നവംബർ ആയപ്പോഴേക്കും സെറ്റ് ആയി. ആ സമയത്താണ് സെറ്റിലേക്ക് അച്ഛനും അമ്മയും വന്നത്. ചെറിയ സ്പീഡിൽ വണ്ടി പോകുന്ന ഷോട്ടുകൾ ചിത്രീകരിക്കുന്നതാണ് അവർ കണ്ടത്. എന്നിട്ടു തന്നെ അവർക്ക് ടെൻഷനായി. ഞാൻ പറഞ്ഞു, ഇതൊന്നും ഒന്നും അല്ല, കൂടിയ സാധനങ്ങളൊക്കെ നേരത്തെ കഴിഞ്ഞു എന്ന്. 

വലിയ ഇടവേളകൾ ഇനിയില്ല

ഓരോ സമയത്തും ഓരോ കാരണങ്ങൾ കൊണ്ടാണ് അഭിനയത്തിൽ ഇടവേള സംഭവിച്ചത്. എന്നാൽ പാച്ചുവും അദ്ഭുതവിളക്കിനു ശേഷം മനഃപൂർവം ചെറിയൊരു ഇടവേള എടുത്തതാണ്. ടർബോ ഷൂട്ട് ചെയ്യാൻ നാലു മാസത്തോളം എടുത്തു. അതിനു മുൻപത്തെ ഇടവേളകൾ തീരുമാനിച്ചുറപ്പിച്ച് എടുത്തതല്ല. കോവിഡും മറ്റു കാരണങ്ങളും അതിനു നിമിത്തമായി. ക്വീൻ എന്ന വെബ് സീരീസും പാച്ചുവും തമ്മിൽ മൂന്നു വർഷത്തെയൊക്കെ ഗ്യാപ് ഉണ്ടായി. പാച്ചുവിന്റെ ഷൂട്ട് തീരാനും സമയമെടുത്തു. അത്ര ഇടവേളയൊന്നും ഇനി എടുക്കാൻ ഉദ്ദേശിക്കുന്നില്ല. 

പ്രതികരണങ്ങൾ

ദുബായിലാണ് കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം ഞാൻ സിനിമ കണ്ടത്. ഗംഭീര പ്രതികരണമാണ് അവിടെയും ലഭിക്കുന്നത്. തമാശകൾക്ക് ചിരിയുണ്ട്. കയ്യടി വേണ്ടിടത്ത് കയ്യടിയും വിസിലും ഉയരുന്നുണ്ട്. ഇതു കാണുമ്പോൾ വലിയ സന്തോഷം. 

English Summary:

Chat with Anjana Jayaprakash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com