ADVERTISEMENT

‘ചേട്ടൻ സൂപ്പറാ’ എന്ന് ജിംസി മഹേഷിനോടു പറഞ്ഞപ്പോൾ, സിനിമാസ്വാദകർ പറഞ്ഞു: ‘കൊച്ചും സൂപ്പറാ’. ജിംസി പിന്നെ ‘ബൊമ്മി’യായി ദേശീയ അവാർഡ് നേടിയപ്പോൾ എല്ലാവരും ഉറപ്പിച്ചു: ‘അപർണ സൂപ്പറാ’. മലയാളത്തിലും മറ്റു ഭാഷകളിലും പുറത്തിറങ്ങുന്ന സിനിമകളുടെ വിശേഷങ്ങൾ അപർണ ബാലമുരളി മനോരമയോട് പങ്കുവയ്ക്കുന്നു. 

കിഷ്കിന്ധാ കാണ്ഡം 

സൺഡേ ഹോളിഡേ, തൃശ്ശിവപേരൂർ ക്ലിപ്തം, ബിടെക്, 2018 തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ആസിഫ് അലിക്കൊപ്പമുള്ള പുതിയ ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. ആസിഫിക്കയുടെ ഭാര്യയുടെ വേഷമാണ്. കഥാപാത്രത്തിന്റെയും പേര് അപർണയെന്നാണ്. ‘കക്ഷി അമ്മിണിപ്പിള്ള’യ്ക്കു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രം. തിരക്കഥ നന്നായി വായിച്ചു പഠിക്കേണ്ട സിനിമയായിരുന്നു കിഷ്കിന്ധാ കാണ്ഡം. നമ്മുടെ ഷോട്ടുകൾ സിനിമയിൽ എവിടെ, എങ്ങനെയാണ് അവതരിപ്പിക്കുക എന്നു കൃത്യമായി മനസ്സിലാക്കേണ്ടിയിരുന്നു. 12ന് ആണ് റിലീസ്. 

മേഘലൈയും വാട്ടർ പാക്കറ്റും 

സാധാരണക്കാരിയായ, വളരെ എനർജറ്റിക്കായ, ബാറിലേക്കു പോലും കയറിപ്പോകാൻ‍ പേടിയില്ലാത്ത പക്കാ ഒരു തമിഴ് സ്ത്രീയുടെ വേഷമായിരുന്നു രായനിലെ മേഘലൈ. സെറ്റിലെത്തി കോസ്റ്റ്യൂം ധരിക്കുമ്പോഴേക്കും ആ ഫീൽ കിട്ടും. ഏറെ ആരാധിക്കുന്ന, ബഹുമാനിക്കുന്ന നടനാണ് ധനുഷ്. അദ്ദേഹം സംവിധാനം ചെയ്ത രായനിലെ അവസരം വലിയ ഭാഗ്യമായിരുന്നു. മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിക്കുന്ന സംവിധായകനും നടനുമാണ് ധനുഷ്. ഓരോ ഷോട്ടിനു മുൻപും കഥയും കഥാസന്ദർഭവും വിശദീകരിച്ചു തരും. 

ധനുഷും ബാബ ഭാസ്കറും ഒന്നിച്ച് കൊറിയോഗ്രഫി ചെയ്ത പാട്ടാണ് വാട്ടർ പാക്കറ്റ്. ഡാൻസ് ഇഷ്ടമായതിനാൽ, വളരെ ആസ്വദിച്ചാണ് ആ പാട്ട് ചെയ്തത്. അടുത്ത സുഹൃത്തായ കാളിദാസിനൊപ്പവും കോംബിനേഷൻ സീനുകളുണ്ടായിരുന്നു. 

സിനിമാ പാഠം 

സിനിമയിലെത്തുമെന്നോ സിനിമയിൽ തുടരുമെന്നോ കരുതിയിരുന്നില്ല. ആർക്കിടെക്ചർ പഠിക്കുമ്പോഴാണ് 2015ൽ ‘സെക്കൻഡ് ക്ലാസ് യാത്ര’യിലെത്തുന്നത്. റിലീസായി അഞ്ചാം ദിവസമാണ് തിയറ്ററിലെത്തി ഞാൻ സിനിമ കണ്ടത്. സൂരറൈ പോട്ര് സിനിമയ്ക്കുവേണ്ടി ഒരു വർഷം മാറ്റിവച്ചു. ആ കഥയും ബൊമ്മി എന്ന കഥാപാത്രവും അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. അതിനുള്ള അംഗീകാരമായി 2020ൽ ദേശീയ അവാർഡ് ലഭിച്ചു. കഠിനാധ്വാനം ചെയ്താൽ നല്ല സിനിമയും കഥാപാത്രങ്ങളും അംഗീകാരങ്ങളും കിട്ടുമെന്ന് സിനിമ പഠിപ്പിച്ചു. 

ബോഡി ഷെയ്മിങ് 

വണ്ണം കൂടിയതിന്റെ പേരിൽ പലതവണ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നയാളാണു ഞാൻ. ആളുകൾ എപ്പോഴും എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കും. വണ്ണം കൂടിയാലും കുറഞ്ഞാലും കുറ്റം പറയും. വാട്ടർ പാക്കറ്റ് എന്ന പാട്ടിൽ വണ്ണമാണ് എന്റെ പ്ലസ് പോയിന്റ്. അതുകൊണ്ട്, ബോഡി ഷെയ്മിങ്ങൊന്നും ‍ഞാൻ കാര്യമാക്കാറില്ല. ആരോഗ്യത്തോടെയിരിക്കുക. ബാക്കിയൊന്നും കാര്യമാക്കേണ്ടതില്ല. 

നീതി നൽകണം

സിനിമയിൽ വന്ന് ഇതുവരെയും എനിക്കോ അടുത്ത സുഹൃത്തുക്കൾക്കോ മോശം അനുഭവങ്ങളുണ്ടായിട്ടില്ല. അതിനർഥം, ആർക്കും ഇതൊന്നും സംഭവിച്ചിട്ടില്ല എന്നല്ല. ഒട്ടേറെ ഇരകളാണ് അതിക്രമങ്ങളെക്കുറിച്ചു സംസാരിക്കാൻ മുന്നോട്ടുവരുന്നത്. അവർക്കു നീതി ലഭിക്കണമെന്നു തന്നെയാണ് ആഗ്രഹം. മലയാളം സിനിമാ ഇൻഡസ്ട്രിയിലാണ് ഹേമ കമ്മിറ്റി പോലൊന്ന് വന്നത് എന്നതിൽ സന്തോഷമുണ്ട്. എന്റെ അന്നമാണ് സിനിമ. അവിടെ സുരക്ഷിതമായി, സന്തോഷത്തോടെ എല്ലാവർക്കും ജോലി ചെയ്യാനാകണം. ഭാവിയിൽ അതു പൂർണ അർഥത്തിൽ സാധ്യമാകുമെന്നു തന്നെയാണു വിശ്വാസം. 

English Summary:

Aparna Balamurali Exclusive Interview on her latest film Kish Kindha Kandam and Hema Committee Report.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com