ADVERTISEMENT

തൂലികയ്ക്ക് പടവാളിനേക്കാൾ ശക്തിയുണ്ട് എന്ന മഹത് വചനം അന്വർഥമാക്കുന്നതാണ് മലയാള കഥാ ചരിത്രത്തിന്റെ പിതൃസ്ഥാനത്തു നിൽക്കുന്ന കാരൂർ നീലകണ്ഠപ്പിള്ളയുടെ കൃതികൾ. സൂക്ഷ്മമായ ജീവിത നിരീക്ഷണങ്ങൾ കൊണ്ട് വേറിട്ടു നിൽക്കുന്നവയാണ് അദ്ദേഹത്തിന്റെ രചനകൾ. അതിനൊരു മകുടോദാഹരണമാണ് അദ്ദേഹത്തിന്റെ ‘പൊതിച്ചോറ്’ എന്ന ചെറുകഥ. 1950 കാലഘട്ടത്തിലെ കേരളീയ വിദ്യാലയങ്ങളുടെ പരിതാപകരമായ അവസ്ഥയും അധ്യാപകരുടെ ദുരിത ജീവിതവുമാണ് ഇതിൽ ഒരു അധ്യാപകൻ കൂടിയായ കാരൂർ നേർ ചിത്രമായി വരച്ചു കാട്ടിയിരിക്കുന്നത്. ‘‘എത്രമേൽ അസഹ്യമായ വിശപ്പുണ്ടെങ്കിലാണ് അന്യന്റെ ചോറെടുത്തുണ്ണുക?’’ എന്ന പൊതിച്ചോറിലെ ഹൃദയത്തിൽ പതിച്ച ചോദ്യം ചിന്താവിഷയമായതും പഠിച്ചതും പഠിപ്പിച്ചതും  സന്ദേശ വിഷയമായതുമെല്ലാം ഓർത്തു പോകുന്നു. ഈ കഥയിൽ നമ്മെ സ്വാധീനിക്കുന്ന പലതും ഒളിഞ്ഞിരിക്കുന്നു. ജോസഫ് മുണ്ടശ്ശേരി ഈ ശക്തമായ കഥ കേരള നിയമസഭയിൽ അവതരിപ്പിച്ചതും വിദ്യാഭ്യാസ രംഗത്ത് പല പരിവർത്തനങ്ങൾക്കും അത് കാരണമായതും നമുക്ക് അറിവുള്ളതാണല്ലോ. 

ഒരു കാലഘട്ടത്തിന്റെ, ഒരു പക്ഷെ ഇന്നും ഒരുപാടുപേരുടെ പറയപ്പെടാതെ പോകുന്ന, മനസ്സുണർത്തുന്ന മനോഹരമായ ‘പൊതിച്ചോറ്’ എന്ന ഈ കഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് നമ്മുെട മുന്നിലെത്തിയിരിക്കുന്ന ‘ഹെഡ്മാസ്റ്റർ’.

‘ഹെഡ് മാസ്റ്റർ’ എന്ന സിനിമയിൽ തമ്പി ആന്റണി
‘ഹെഡ് മാസ്റ്റർ’ എന്ന സിനിമയിൽ തമ്പി ആന്റണി

പൊതിച്ചോറ് ആസ്വദിച്ച അതേ താൽപര്യത്തോടെ തന്നെ ഹെഡ്മാസ്റ്ററുടെ മുന്നിലും ഒന്നര മണിക്കൂർ ഇരുന്ന ഞാനും സുഹൃത്തുക്കളും അതിലെ അഗാധമായ പ്രമേയത്തിലും, ജീവിക്കുന്ന കഥാപാത്രങ്ങളിലും ആമഗ്നരായി. ദുഃഖത്തെയും പ്രതിസന്ധികളെയും മൗനത്തിലൊതുക്കിയ പൊതിച്ചോറിലെ ഹെഡ്മാസ്റ്റർ– ആ അച്ചാണിയിലാണല്ലോ ഈ സിനിമ ചുരുളഴിയുന്നത്. തമ്പി ആന്റണിയിലൂടെയും, അദ്ദേഹത്തിന്റെ ദാരിദ്ര്യം സഹിക്കുന്ന വീട്ടമ്മയായ ഭാര്യ മഞ്ജുപിള്ളയിലൂടെയും, അവരുടെ കദന കഥയെല്ലാം ഹൃദയത്തിലൊതുക്കിയ മകൻ ബാബു ആന്റണിയിലൂടെയും കൈയും കാലും മുഖവും വച്ച് മുന്നിൽ തെളിഞ്ഞപ്പോൾ കഥയുടെ ആഴത്തിലേക്കും പട്ടിണി എന്ന ദുരവസ്ഥയുടെ ക്രൂരമുഖത്തേക്കും സാമൂഹിക വ്യവസ്ഥിതിയിലേക്കും ഒരെത്തിനോട്ടമായി. 

കഥയിലെ മറ്റു പ്രമുഖ കഥാപാത്രങ്ങൾക്കു തിരശീലയിൽ ഒന്നിനൊന്നു മെച്ചമായിട്ട് ജീവൻ നൽകിയ ജഗദീഷ്, മധുപാൽ, സുധീർ കരമന, പ്രേംകുമാർ, ആകാശ് രാജ്, കാലടി ജയൻ, പൂജപ്പുര രാധാകൃഷ്ണൻ, സേതുലക്ഷ്മി, ദേവി, സഞ്ജു ശിവറാം, ശങ്കർ രാമകൃഷ്ണൻ, ബാലാജി, ശിവൻ സോപാനം, പ്രതാപ്കുമാർ, മിനി, ദർശന ഉണ്ണി എന്നിവരും പ്രശംസയർഹിക്കുന്നു. കാരൂരിന്റെ കഥയിൽ പ്രധാന കഥാപാത്രങ്ങൾക്ക് പേരുകളില്ല. കാരണം, അവർ നമ്മളോരോരുത്തരുമാണ്, അന്നും ഇന്നും. നമ്മുടെ ഇടയിൽ ഇതിലെ കഥാപാത്രങ്ങൾ ജീവിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ പലരും അതറിയുന്നില്ല. 

ഒരു ചിത്രത്തിന് ഒരായിരം വാക്കുകളുടെ വിലയുണ്ട് എന്ന പഴമൊഴി ദൃശ്യവൽക്കരിക്കുന്നതാണ് ഈ സിനിമയിൽ മേൽപറഞ്ഞ താരങ്ങളുടെ മുഖങ്ങൾ. അനുഭവിക്കുക, അനുഭവിപ്പിക്കുക എന്ന കലാധർമം അവർ സത്യസന്ധമായി നിറവേറ്റി. ഇതിലെ കഥാപാത്രങ്ങൾ നമുക്കു നേരെ പിടിച്ചിരിക്കുന്ന കണ്ണാടികളാണ്. 

പൊതിച്ചോറ് കട്ടുതിന്ന ഗുരുനാഥന് (തമ്പി ആന്റണി) കുറ്റബോധവും ജാള്യതയും ഉള്ളിലൊതുക്കി കള്ളനെ കണ്ടുപിടിക്കാൻ വടിയുമായി നടന്ന് അന്വേഷണം നടത്തേണ്ടി വരുന്നതും കളവു പാപമാണ് എന്നുപദേശിക്കേണ്ടി വരുന്നതുമായ ആ നിസ്സഹായത ഉള്ളിൽ തട്ടുന്നതാണ്. ‘‘ഞാൻ പിന്നെ എന്തുചെയ്യണമായിരുന്നു?’’ എന്ന് ആ ഒന്നാംസാർ ചോദിക്കുന്നുണ്ടല്ലോ. വിധിക്കു മുന്നിൽ തോറ്റുപോയ ഹെഡ്മാസ്റ്ററായ അച്ഛനെ, ഈ കഥാപാത്രം തനിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടത് എന്ന പോലെ തന്മയത്വത്തോടെയാണ് തമ്പി ആന്റണി അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും നല്ല സഹനടനുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ അവാർഡ് ഈ കഥാപാത്രാവതരണത്തിന് തമ്പിക്കു ലഭിച്ചു. ഒരു നിഷ്കളങ്ക ഗ്രാമത്തിന്റെ, മനുഷ്യാവകാശത്തിന്റെ, കഥ  പറഞ്ഞ ഈ കുടുംബചിത്രം ‘ഏറ്റവും നല്ല ചലച്ചിത്രം’ എന്നതടക്കം കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മറ്റ് ആറ് അവാർഡുകൾ കൂടി കരസ്ഥമാക്കിയെന്നും അഭിമാനകരം തന്നെ. 

സിനിമയിലെ നാടകീയതയ്ക്കു വേണ്ടി കഥയിൽ ചില വ്യതിയാനങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും ഇതിവൃത്തം സുവിദിദമായതു കൊണ്ട് ആവർത്തിക്കുന്നില്ല. പക്ഷെ, കഥ പോലെ, അഭിനയം പോലെ കരളിൽ കൊള്ളുന്നതാണ് ഇതിലെ സംഭാഷണങ്ങൾ. അവയിൽ ചിലത് ചൂണ്ടിക്കാണിക്കട്ടെ. 

‘‘നീ വലിയ സ്വപ്നങ്ങൾ കണ്ടു വേണം വളരാൻ. കോളജിലൊക്കെ പഠിപ്പിക്കുന്ന സാറാകണം. അച്ഛനെപ്പോലെ പ്രായോഗിക ബുദ്ധിയില്ലാത്തവനായി വളരരുത്,’’ ഹെഡ്മാസ്റ്റർ സ്വന്തം മകനു കൊടുക്കുന്ന ഉപദേശം. 

‘‘സ്വർണപ്പാത്രം കൊണ്ട് മൂടിവച്ചാലും സത്യം എപ്പോഴെങ്കിലും പുറത്തു വരും. അച്ഛൻ പരാജയപ്പെട്ടിടത്തുനിന്നാണ് ഞാൻ എന്റെ പോരാട്ടം തുടങ്ങിയത്,’’  വിധിയെ തോൽപിച്ച മകന്റെ അസാധാരണ അഭിനയത്തിൽ ബാബു ആന്റണി. 

‘‘ആർക്കാനും വേണ്ടി ഇങ്ങനെ പണിെയടുക്കുന്നതല്ലാതെ ഇദ്ദേഹത്തെ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ അമ്മേ....മരിച്ചോളാം,  ഞാൻ മരിച്ചോളാം.  ഈ കൊച്ചുങ്ങളെ പിന്നെ ആരു നോക്കും,’’ മഞ്ജുപിള്ള. 

അധ്യാപകർക്കെന്നല്ല ഏതു ജോലിക്കാരനായാലും അവരർഹിക്കുന്ന ശമ്പളം; ആരും പട്ടിണി കിടക്കാത്ത ലോകം. എന്തൊരു ശക്തവും മഹനീയവുമായ ചിന്തകൾ. 

ഒരു നല്ല കലാസൃഷ്ടിക്കു പിന്നിൽ ഒരുപാട് പ്രതിഭകളുടെ അശ്രാന്ത പരിശ്രമമുണ്ടല്ലോ. ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദദേവരാജും പ്രേമ തെക്കേക്കും ചേർന്ന് നിർമിച്ച ഈ സിനിമയുടെ സംവിധായകൻ ഒരുപാട് പുരസ്കാരങ്ങൾ നേടിയിട്ടുള്ള പരിചയസമ്പന്നനായ രാജീവ് നാഥാണ്. ഒപ്പം, രാജീവ് നാഥ് – കെ.ബി. വേണു (തിരക്കഥ, സംഭാഷണം), പ്രവീൺ കുമാർ (ഛായാഗ്രഹണം), ബീനാ പോള്‍ (എഡിറ്റിംഗ്), രാജീവ് കുടപ്പനക്കുന്ന് (പ്രൊഡക്ഷൻ കൺട്രോളർ), ആർ. കെ (കല), തമ്പി ആര്യനാട് (കോസ്റ്റ്യൂം), ബിനു കരുമം (ചമയം), രാജൻ മണക്കാട് (പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്), വി.വി.എസ്. ബാബു (സിറ്റിൽസ്), അജയ് തുണ്ടത്തിൽ(പി. ആർ. ഒ) എന്നീ വൈഭവമുള്ളവരുടെ ഒരു ഒന്നാന്തരം ടീമും.

ഹെഡ്മാസ്റ്ററിലെ ഏറ്റം ശ്രദ്ധേയമായ ഒരു ഭാഗമാണ് സംഗീതം. ഇതിലെ ആഴവും അർഥവുമുള്ള വരികള്‍ രചിച്ച പ്രഭാവർമയേയും അവയ്ക്ക് ചേരുംപടിയുള്ള ഈണമിട്ട കാവാലം ശ്രീകുമാറിനേയും പശ്ചാത്തല സംഗീതം ചേർത്ത റോണി റാഫേലിനെയും അവ അറിഞ്ഞാലപിച്ച ഗായകർ പി. ജയചന്ദ്രനേയും നിത്യാ മാമ്മനേയും എത്ര അഭിനന്ദിച്ചാലും കൂടുതലാകില്ല.

ജയചന്ദ്രന്റെ ‘മാനത്തെ പൊതിച്ചോറൊരു മേഘം കവരുന്നു, കണ്ടീലക്കളവിന്നാരാരും...’ അത്രയ്ക്കും അർഥഗർഭവും സന്ദർഭോചിതവും ഹൃദയത്തിൽ പതിയുന്നതുമാണ്. നിത്യാ മാമ്മനെ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ഏറ്റവും നല്ല പിന്നണിഗായികയ്ക്കുള്ള അവാർഡിനർഹയാക്കിയ ‘ആയിരത്തിരി..’ എന്നു തുടങ്ങുന്ന, എങ്ങും എവിടെയും ആലപിക്കാൻ പര്യാപ്തമായ പ്രാർഥനാഗാനമാണ് രണ്ടാമത്തേത്. ഇതിലെ ചില വരികൾ എടുത്തു പറയാതെ വയ്യ. ‘ആന്ധ്യമാകെയകറ്റി വെട്ടമിയറ്റുവാനുണരേണമേ... തെറ്റിലേക്ക് പതിച്ചിടാതെ മനസ്സു നേരിലുറയ്ക്കണം........സങ്കടങ്ങളതെങ്ങു കാൺകിലും ഇങ്ങു കണ്‍കൺ തുളുമ്പണം.... വിങ്ങുമേതു മനസ്സിനൊപ്പവും ഉള്ളു നിന്നു തുടിക്കണം. മഞ്ഞു തുള്ളി കണക്കെ ശുദ്ധിനിറഞ്ഞു ഹൃത്തു വിളങ്ങണം...’’ ഈ പാട്ടിലെ ഓരോ വാക്കും വരിയും അപഗ്രഥിച്ചു പഠിക്കേണ്ടതാണ്. 

ഗൃഹാതുരത്വമുണർത്തുന്ന ചേരുവകളെല്ലാം സമഞ്ജസമായി സമ്മേളിക്കുന്ന ഇന്നത്തെ ‘ഹെഡ്മാസ്റ്റർ’ സിനിമ, അന്നത്തെ ‘പൊതിച്ചോർ’ എന്ന പോലെ വളരെ പ്രസക്തമാണ്. 

‘ഹെഡ്മാസ്റ്റർ’ക്ക് അന്യഭാഷകളിലേക്ക് മൊഴിമാറ്റമുണ്ടാകുമെന്ന് നമുക്കാശിക്കാം. ജീവിതാനുഭവങ്ങളെ തുറന്നു കാട്ടുന്ന, മാറ്റങ്ങളുണ്ടാക്കുന്ന ഇത്തരം കലാസൃഷ്ടികളെ നമുക്ക് അകമഴിഞ്ഞ് ആസ്വദിക്കാം, പ്രോത്സാഹിപ്പിക്കാം. കേരള ഗവൺമെന്റിന്റെ Cspace എന്ന ആപ്പിൽ മറ്റു സിനിമകളോടൊപ്പം ഹെഡ്മാസ്റ്ററും ലഭ്യമാണ്.

English Summary:

Fr John Pichappilly about Headmaster Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com