ഇനിയില്ല പാട്ടിന്റെ കസ്തൂരി ഗന്ധം: അർജുനൻ മാസ്റ്റർക്കു വിട

Mail This Article
സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്ററുടെ മൃതദേഹം പള്ളുരുത്തി പൊതു ശ്മശാനത്തിൽ ഉച്ചയ്ക്ക് രണ്ടു മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കോവിഡ് 19 വിലക്കുകളുടെ പശ്ചാത്തലത്തിൽ 20 പേരിൽ താഴെ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സർക്കാരിനു വേണ്ടി കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പുഷ്പചക്രം സമർപ്പിച്ചു. എം.എൽ.എമാരായ ജോൺ ഫെർണാണ്ടസ്, ടി.ജെ.വിനോദ്, കെ.ജെ. മാക്സി, എസ്.ശർമ, കൊച്ചി മേയർ സൗമിനി ജയിൻ, ഡെപ്യൂട്ടി മേയർ കെ. ആർ. പ്രേമകുമാർ, പി.രാജീവ്, സി.എൻ. മോഹനൻ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് പോലീസിന്റെ ഗാർഡ് ഓഫ് ഓണർ നടന്നു. മൂത്തമകൻ അശോകൻ ചിതയ്ക്ക് തീ കൊളുത്തി.

കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ ഇന്നു പുലർച്ചെ 3:30നായിരുന്നു അന്ത്യം. ഇരുന്നൂറു സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങൾക്കു സംഗീതം പകർന്നു.
കറുത്ത പൗർണമി എന്ന ചിത്രത്തിലൂടെയാണ് അർജ്ജുനൻ മാസ്റ്റർ സിനിമ സംഗീത സംവിധാന രംഗത്ത് അരങ്ങേറുന്നത്. വയലാർ, പി. ഭാസ്‌കരൻ, ഒ. എൻ. വി. കുറുപ്പ് എന്നീ മഹാരഥന്മാർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ശ്രീകുമാരൻതമ്പി എഴുതി അർജുനൻ മാഷ് ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ് ഏറെ ശ്രദ്ധ നേടിയത്. ഇന്ത്യയുടെ സംഗീത സാമ്രാട്ട് എ ആർ റഹ്മാൻ ആദ്യമായി കീബോർഡ് വായിച്ച് തുടങ്ങിയത് അർജ്ജുനൻ മാസ്റ്ററുടെ കീഴിലായിരുന്നു.

ഭാര്യ: ഭാരതിയമ്മ. മക്കൾ: അശോകൻ, ലേഖ, നിമ്മി, കല, അനിൽ. മരുമക്കൾ: സുഗന്ധി, ഡോ. മോഹൻദാസ്, അംബുജാക്ഷൻ, ഷൈൻ, റോണി.