കൊച്ചച്ഛന്റെ മരണത്തിൽ അച്ഛൻ തളർന്നു; രണ്ടാം വരവിനു പിന്നിൽ ദാസേട്ടൻ

Mail This Article
യേശുദാസ് പാടി, തരംഗിണി പുറത്തിറക്കിയ ‘മയിൽപ്പീലി’ എന്ന സംഗീത ആൽബം ഭക്തിഗാനങ്ങളിൽ വിസ്മയം തീർക്കുക മാത്രമല്ല, അച്ഛനു സംഗീതമേഖലയിൽ രണ്ടാം ജന്മവും നൽകി. ആൽബത്തിലെ രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ, അണിവാകച്ചാർത്തിൽ ഞാൻ, ചന്ദനചർച്ചിത, ചെമ്പൈയ്ക്കു നാദം നിലച്ചപ്പോൾ, യമുനയിൽ ഖരഹരപ്രിയ എന്നിങ്ങനെ എല്ലാ പാട്ടുകളും ഇന്നും മലയാളിയുടെ മനസ്സിലുണ്ട്. എസ്.രമേശൻ നായരുടെ രചനയിൽ അച്ഛന്റെ സംഗീതത്തിൽ എല്ലാ പാട്ടുകളും പാടിയത് യേശുദാസാണ്. ആൽബം പുറത്തിറക്കുന്നതിനു പ്രധാനമായും കാരണക്കാരനായത് ദാസേട്ടനാണ്. അതിനു പിന്നിലൊരു സംഭവമുണ്ട്.
ആദ്യകാലത്ത് അച്ഛനും കൊച്ചച്ഛനും (ജയനും വിജയനും) ഒന്നിച്ചായിരുന്നു സംഗീതയാത്രകൾ. തൃശിനാപ്പള്ളിയിലേക്ക് അങ്ങനെ ഒരു യാത്രയുടെ ഇടയിലാണ് കൊച്ചച്ഛന്റെ മരണം. ഇത് അച്ഛനെ വല്ലാതെ തളർത്തി. പിന്നീട് ഏറെനാൾ സംഗീതത്തിൽനിന്നു വിട്ടുനിന്നു. ഇതറിഞ്ഞ ദാസേട്ടൻ അച്ഛനു ധൈര്യം നൽകി. ഒറ്റയ്ക്കാണെങ്കിലും സംഗീതലോകത്തേക്ക് തിരിച്ചുവരണമെന്നു നിർബന്ധിച്ചു. അങ്ങനെ അച്ഛൻ ദാസേട്ടനെ കാണാനെത്തുമ്പോൾ ഞാനും ഒപ്പമുണ്ടായിരുന്നു.
അന്ന് തിരുവനന്തപുരം ആകാശവാണിയിൽ ജോലി ചെയ്തിരുന്ന കവി എസ്.രമേശൻ നായരെ കൊണ്ട് പാട്ടെഴുതിക്കാൻ നിർദേശിച്ചത് ദാസേട്ടനാണ്. രമേശൻ നായർ പറഞ്ഞുകൊടുത്ത വരികൾ അച്ഛൻ എഴുതിയെടുത്തു. അതോടൊപ്പം സംഗീതവും പകർന്നു. അങ്ങനെയാണ് ‘മയിൽപ്പീലി’യിലെ ഹിറ്റ് പാട്ടുകൾ പിറന്നത്.
ദാസേട്ടനെ ചെമ്പൈ വൈദ്യനാഥ ഭാഗവതർക്കു പരിചയപ്പെടുത്തിയത് അച്ഛനും കൊച്ചച്ഛനും ചേർന്നാണ്. ഇവർ രണ്ടു പേരും അന്നു ചെമ്പൈയുടെ ശിഷ്യർ. ശിഷ്യരുടെ കൂടെ പോയാൽ കൂടുതൽ പരിഗണന കിട്ടുമെന്ന ഉദ്ദേശ്യത്തിൽ ദാസേട്ടൻ മദ്രാസിലെ ഇവരുടെ മുറിയിലെത്തി. തൂവെള്ള നിറത്തിലുള്ള പാന്റ്സും ഷർട്ടുമാണ് ദാസേട്ടന്റെ വേഷം. സ്വാമിയെ കാണാൻ പോകുമ്പോൾ മുണ്ട് ഉടുക്കുന്നതാണ് കൂടുതൽ നല്ലതെന്ന് അച്ഛൻ പറഞ്ഞു. പക്ഷേ, ദാസേട്ടൻ മുണ്ട് കരുതിയിരുന്നില്ല. അതോടെ അച്ഛന്റെ ശേഖരത്തിലുണ്ടായിരുന്ന മുണ്ട് എടുത്തുകൊടുത്തു. അതും ഉടുത്താണ് ദാസേട്ടൻ ആദ്യമായി ചെമ്പൈയെ കാണാൻ പോയത്.