ADVERTISEMENT

ഐഐഎഫ്എ പുരസ്‌കാരത്തിനു പരിഗണിക്കാതിരുന്നതില്‍ പ്രതികരണവുമായി ഗായകൻ സോനു നിഗം. മികച്ച ഗായകനുള്ള പുരസ്‌കാരത്തിന് ആറ് ഗായകര്‍ക്കാണ് നാമനിര്‍ദേശം ലഭിച്ചത്. 'ആര്‍ട്ടിക്കിള്‍ 370' ലെ 'ദുവ 'എന്ന ഗാനം ആലപിച്ച ജുബിന്‍ നൗട്ടിയാല്‍ പുരസ്കാരത്തിന് അർഹനായി. മികച്ച ഗായികയായി ശ്രേയ ഘോഷാൽ തിരഞ്ഞെടുക്കപ്പെട്ടു. 'ഭൂല്‍ ഭുലയ്യ' മൂന്നാം ഭാഗത്തിലെ 'ആമി ജേ തോമര്‍' എന്ന ഗാനമാണ് ശ്രേയയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. 

ഇതേ സിനിമയില്‍ സോനു നിഗം ആലപിച്ച 'മേരേ ഠോലനാ സുന്‍' എന്ന ഗാനം വലിയ ജനപ്രീതി നേടിയതാണ്. അതുകൊണ്ടു തന്നെ സോനു നിഗമിനെ പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഇതിനിടെയാണ് ഗായകന്റെ പരസ്യ പ്രതികരണം. ഐഐഎഫ്എയ്ക്ക് തന്റെ ഹൃദ്യമായ നന്ദി അറിയിക്കുന്നുവെന്ന് പറഞ്ഞ് സോനു പുരസ്കാര സമിതിയെ പരിഹസിച്ചു. നിങ്ങൾ രാജസ്ഥാന്‍ ഉദ്യോഗസ്ഥവൃന്ദത്തിന് മുന്നില്‍ ഉത്തരം പറയേണ്ടവരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നടന്ന ഒരു പരിപാടിയെയും അതേത്തുടര്‍ന്നുണ്ടായ വിവാദത്തെയുമാണ് 'രാജസ്ഥാന്‍' പരാമര്‍ശത്തിലൂടെ സോനു നിഗം അഭിസംബോധന ചെയ്തത്. 

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ജയ്പൂരില്‍ നടന്ന ‘റൈസിങ് രാജസ്ഥാന്‍’ എന്ന പരിപാടിയിൽ സോനു നിഗം ഗാനം ആലപിക്കവെ അതിഥികളായ രാഷ്ട്രീയക്കാര്‍ ഇറങ്ങിപ്പോയി. സംഭവത്തിൽ സോനു നിഗം പ്രതികരണം അറിയിച്ചിരുന്നു. ഒരു പരിപാടിയുടെ പകുതിയിൽ വച്ച് ഇറങ്ങിപ്പോകുന്നത് കലാകാരന്മാരോടു കാണിക്കുന്ന അനാദരവാണെന്നും അങ്ങനെ ചെയ്യാനാണെങ്കില്‍ പരിപാടിക്ക് വരാതിരിക്കുകയോ അല്ലെങ്കില്‍ പരിപാടി തുടങ്ങുന്നതിന് മുമ്പ് ഇറങ്ങിപ്പോവുകയോ ചെയ്യണമെന്നും സോനു വിമർശിച്ചു.

‘പരിപാടി കാണാനായി മുഖ്യമന്ത്രിയും യുവജനമന്ത്രിയും കായിക മന്ത്രിയുമുണ്ടായിരുന്നു. പരിപാടിയുടെ ഇടയില്‍ മുഖ്യമന്ത്രിയും ബാക്കിയുള്ളവരും ഇറങ്ങിപ്പോവുന്നത് കണ്ടു. അവര്‍ പോയപ്പോള്‍ തന്നെ എല്ലാ പ്രതിനിധികളും അവരോടൊപ്പം ഇറങ്ങിപ്പോയി. കലാകാരന്മാരെ നിങ്ങള്‍ ബഹുമാനിക്കുന്നില്ലെങ്കില്‍ പുറത്തുള്ളവര്‍ എങ്ങനെയാണ് ബഹുമാനിക്കുക? ഒരു കലാകാരന്റെ പ്രകടനത്തിനിടയില്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് പോകുന്നത് അവരോട് കാണിക്കുന്ന വലിയ അനാദരവാണ്. അത് സരസ്വതി ദേവിയെ അപമാനിക്കലാണ്. നിങ്ങള്‍ വലിയവരാണ്, നിങ്ങള്‍ക്ക് തിരക്കുകളുണ്ടാകും. ഒരുപാട് ഉത്തരവാദിത്തങ്ങളാണ് നിങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഒരു ഷോയില്‍ വന്നിരുന്നു നിങ്ങള്‍ സമയം പാഴാക്കേണ്ടതില്ല. നിങ്ങള്‍ക്ക് നേരത്തെ പോകാവുന്നതാണ്‌’, എന്നായിരുന്നു സോനുവിന്റെ പ്രതികരണം. പിന്നാലെയാണ് ഐഐഎഫ്എ പുരസ്കാര വിവാദവും ഉണ്ടായത്. 

ഇരു വിഷയങ്ങളും ഇപ്പോൾ വലിയ ചർ‌ച്ചയായിക്കഴിഞ്ഞു. സോനുവിനെ പിന്തുണച്ച് നിരവധി പേരാണ് എത്തുന്നത്. ഗായകനെ പുരസ്കാര സമിതി തഴഞ്ഞതിൽ കടുത്ത അമർഷമാണ് ആരാധകർ പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി ഓട്ടോ ട്യൂണുകാര്‍ക്കാണ് പുരസ്‌കാരം നൽകുന്നതെന്നും യഥാര്‍ഥ ശബ്ദത്തിന് സ്ഥാനമില്ലെന്നും ഒരാള്‍ കുറിച്ചു. പുരസ്‌കാരങ്ങള്‍ക്ക് അതീതമാണ് സോനു നിഗമിന്റെ ആലാപനമെന്നും ഈ ഗാനത്തിന് ദേശീയ പുരസ്‌കാരം ലഭിക്കുമെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ‘റൈസിങ് രാജസ്ഥാന്‍’ പരിപാടിയിൽ സോനു അഭിമുഖീകരിച്ച അവസ്ഥയെക്കുറിച്ചും ചർച്ചകൾ സജീവമായിരിക്കുകയാണ്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com