ADVERTISEMENT

ആലപ്പുഴ ∙ കാറിൽ നീന്തൽക്കുളം ഒരുക്കി തിരക്കേറിയ റോഡിലൂടെ അപകടകരമായ വിധത്തിൽ സഞ്ചരിച്ച കലവൂർ സ്വദേശിയായ വ്ലോഗർ ടി.എസ്.സജുവിനെ (സഞ്ജു ടെക്കി–28) മുൻകാല നിയമലംഘനങ്ങളെല്ലാം കണ്ടെത്തി ‘പൂട്ടാൻ’ മോട്ടർ വാഹന വകുപ്പ്. സജുവിന്റെ നീന്തൽക്കുള യാത്രയുടെ വാർത്തകൾ കണ്ട് ഇടപെട്ട ഹൈക്കോടതി, മോട്ടർ വാഹന വകുപ്പ് എടുത്ത നടപടികൾ ഈ മാസം ഏഴിനകം അറിയിക്കണമെന്നു നിർദേശിച്ചിരുന്നു. തുടർന്നാണു കർശന നടപടികളിലേക്കു നീങ്ങാൻ വകുപ്പു തീരുമാനിച്ചത്.

സജു ഇതുവരെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോകളും പോസ്റ്റുകളുമെല്ലാം പരിശോധിച്ചു നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനു വകുപ്പ് പൊലീസിന്റെ കൂടി പങ്കാളിത്തം തേടി. എൻഫോഴ്സ്മെന്റ് ആർടിഒ ആർ.രമണൻ മണ്ണഞ്ചേരി പൊലീസിൽ ഇതിനായി പരാതി നൽകി. സൈബർ പൊലീസിന്റെ സേവനവും തേടിയിട്ടുണ്ട്.

 ആലപ്പുഴ ആർടിഒ എ.കെ.ദിലുവിനു വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കാൻ കത്തു നൽകിയിട്ടുണ്ട്. കാർ അമ്പലപ്പുഴ പൊലീസിന്റെ കസ്റ്റഡിയിലേക്കു കൈമാറി. കേസ് സംബന്ധിച്ച റിപ്പോർട്ടും മഹസറും എൻഫോഴ്സ്മെന്റ് ആർടിഒ ആലപ്പുഴ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിക്കും. 

സജു കാറിനുള്ളിലെ കുളത്തിൽ കിടന്നും നീന്തിയും വിഡിയോ തയാറാക്കുമ്പോൾ, വണ്ടി ഓടിച്ചിരുന്ന സൂര്യനാരായണന്റെ ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്കു റദ്ദാക്കിയിരുന്നു. കാറിൽ ഒപ്പമുണ്ടായിരുന്ന അഭിലാഷ് ഗോപി, സ്റ്റാൻലി ക്രിസ്റ്റഫർ എന്നിവർക്കെതിരെയും കേസെടുത്തു.

കളിയാക്കി സജു, പിന്നെ തിരുത്ത്

മോട്ടർവാഹന വകുപ്പ് സജുവിനു ശിക്ഷയായി 3 ദിവസത്തെ ബോധവൽക്കരണ ക്ലാസും ആശുപത്രിയിൽ ഒരാഴ്ചത്തെ സാമൂഹിക സേവനവും നിർദേശിച്ചിരുന്നു. ഇതിനെ പരിഹസിച്ച് ഇയാൾ കഴിഞ്ഞ ദിവസം തന്റെ യുട്യൂബ് ചാനലിൽ വിഡിയോ അപ്‍ലോഡ് ചെയ്തിരുന്നു.

10 ലക്ഷം രൂപ ചെലവാക്കിയാലും കിട്ടാത്ത പ്രശസ്തി ഇതിലൂടെ ഉണ്ടായെന്നും ക്ലാസിൽ പങ്കെടുക്കാനുള്ള യാത്ര മറ്റൊരു വിഡിയോ ആക്കാമെന്നും മറ്റുമാണ് അതിൽ പറഞ്ഞത്. വിവാദമായതോടെ, താൻ പറഞ്ഞതു മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തെന്ന പുതിയ വിഡിയോ ഇന്നലെ ഇറക്കി. ഇനി അപകടകരമായി വാഹനം ഓടിക്കില്ലെന്നും എല്ലാവരും ഗതാഗതനിയമങ്ങൾ പാലിക്കണമെന്നും ഇതിൽ പറയുന്നുണ്ട്.

English Summary:

vlogger Sanju Techi's social media posts will be scrutinize and find violations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com