ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭയിൽ ടൂറിസം, വനം വകുപ്പുകൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച സിപിഎമ്മിലെ കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും എൽഡിഎഫ് പാർലമെന്ററി പാർലമെന്ററി പാർട്ടി യോഗം വിളിച്ചു ചേ‍ർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ശാസിച്ചു. ഇതിനായി മാത്രം യോഗം വിളിച്ചു ചേർത്ത മുഖ്യമന്ത്രിയുടെ നടപടി അസാധാരണമായി. 

ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി നീണ്ടു പോകുന്നതിൽ ടൂറിസം വകുപ്പിന്റെ അലംഭാവം കടകംപള്ളി ആരോപിച്ചതും വനം വകുപ്പ് ഉദ്യോഗസ്ഥരെക്കൊണ്ട് വനാതിർത്തിയിൽ ഉള്ളവർക്കു ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് വാഴൂർ സോമൻ തുറന്നടിച്ചതുമാണ് പിണറായിയെ പ്രകോപിപ്പിച്ചത്. കടകംപള്ളി മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഉന്നമിട്ടപ്പോൾ  വാഴൂർ സോമന്റെ ലക്ഷ്യം എൻസിപിയുടെ മന്ത്രി എ.കെ. ശശീന്ദ്രനായിരുന്നു.

ഈ രണ്ടു പ്രസംഗങ്ങളും ചർച്ച ചെയ്യാൻ വേണ്ടി മുഖ്യമന്ത്രി വിളിച്ച യോഗമാണ് ഇതെന്ന് സിപിഐ നിയമസഭാ കക്ഷി നേതാവ് ഇ.ചന്ദ്രശേഖരൻ അറിയിച്ചു. തുടർന്നു മുഖ്യമന്ത്രി രണ്ടു പേരുടെയും പ്രസംഗങ്ങൾ വായിച്ചു. പരിണതപ്രജ്ഞരായ രണ്ട് അംഗങ്ങളിൽ നിന്ന് ഈ നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിമർശനങ്ങളോ പരാതികളോ ഉണ്ടെങ്കിൽ അതു മന്ത്രിമാരോട് നേരിട്ടു പറയുന്നതിൽ തെറ്റില്ല. എന്നാൽ നിയമസഭയിൽ പൊതുചർച്ചയ്ക്കു വിധേയമാക്കുന്നത് ശരിയായ നടപടിയല്ല. സഭയിലെ പ്രസംഗങ്ങളിൽ ആ ജാഗ്രത പാലിച്ചേ തീരൂ. ഈ രണ്ടുപേർ പ്രസംഗിച്ചതു കാണുമ്പോൾ എന്തുകൊണ്ട് തങ്ങൾക്കും ആയിക്കൂടാ എന്നു മറ്റുള്ളവർക്കും തോന്നാം. അതുകൊണ്ടു കൂടിയാണ് ഈ യോഗം വിളിച്ച് ഇക്കാര്യം  വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രതിപക്ഷം കൂടുതൽ ആവേശത്തിലായ സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും ഓരോ എംഎൽഎയും പുലർത്തണമെന്ന് മുഖ്യമന്ത്രി നിഷ്കർഷിച്ചു. കടകംപള്ളി യോഗത്തിന് ഉണ്ടായിരുന്നില്ല. മറ്റാരും പ്രസംഗിച്ചില്ല.

English Summary:

Chief Minister Pinarayi Vijayan warns Kadakampally Surendran and Vazhoor Soman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com