ADVERTISEMENT

ഷിരൂർ (കർണാടക) ∙ അർജുനും ലോറിക്കും വേണ്ടിയുള്ള തിരച്ചിലിൽ വിവാദമായതും നിർണായകമായതും ജിപിഎസ് സംബന്ധിച്ച പ്രചാരണങ്ങൾ. ദുരന്തം നടന്ന ജൂലൈ 19നു ശേഷമുള്ള ദിവസങ്ങളിൽ 2 തവണ ലോറിയുടെ എൻജിൻ ഓൺ ആയതായി ജിപിഎസ് സിഗ്നൽ കാണിച്ചു എന്നായിരുന്നു പ്രചാരണം. 

ലോറി എവിടെയോ കുടുങ്ങിക്കിടക്കുകയായിരിക്കാമെന്നും രക്ഷപ്പെടാൻ വേണ്ടി അർജുൻ എൻജിൻ സ്റ്റാർട്ടാക്കിയതാവാം എന്നും അഭിപ്രായമുയർന്നു. എന്നാൽ ഈ വാദങ്ങളെല്ലാം തെറ്റാണെന്ന് വിദഗ്ധർ വിശദീകരിച്ചു. ശാസ്ത്രീയതയില്ലാത്ത പ്രചാരണങ്ങൾ തിരച്ചിലിനെ വഴിതെറ്റിക്കുന്നതായി ആരോപണവും ഉയർന്നു.

ദുരന്തം നടന്ന ശേഷം പരമാവധി 19 മിനിറ്റ് കൂടി മാത്രമാണ് അർജുന്റെ ലോറിയുടെ ജിപിഎസ് പ്രവർത്തിച്ചത്. ജിപിഎസ് ലൊക്കേഷൻ അവസാനമായി പ്രവർത്തിച്ചത് ജൂലൈ 16ന് രാവിലെ 8.49നാണ്. 8.30നാണ് മണ്ണിടിച്ചിലുണ്ടായത്. ലോറി ഷിരൂരിൽ ഓഫ്‌ലൈനായി എന്ന് സൂചിപ്പിക്കുന്ന റെ‍ഡ് സിഗ്‌നലാണ് ജിപിഎസ് മാപ്പിൽ അതിനുശേഷം കാണിക്കുന്നത്.

സാഗർ കോയ ടിമ്പേഴ്സിന്റെ കെഎ 15എ 7427 റജിസ്ട്രേഷനിലുള്ള ഭാരത് ബെൻസ് ലോറിയാണ് അർജുൻ ഓടിച്ചിരുന്നത്. സംഭവ ദിവസം അർജുൻ 181 കിലോ മീറ്റർ വാഹനമോടിച്ചിട്ടുണ്ട്. ആകെ 6 മണിക്കൂർ 30 മിനിറ്റ് യാത്രാ സമയം. മണിക്കൂറിൽ 74 കിലോമീറ്റർ ആണ് പരമാവധി വേഗം. ശരാശരി വേഗം 28 കിലോ മീറ്റർ. പലപ്പോഴായി വിശ്രമിച്ചതിനാലാണ് ഇത്ര അധികം സമയം എടുത്തിരിക്കുക.

ഇതുപ്രകാരം അർജുൻ യാത്ര ആരംഭിച്ചത് പുലർച്ചെ 2നു ശേഷം ആയിരിക്കണം. പല ഘട്ടങ്ങളിലായി ഒരു മണിക്കൂർ 15 മിനിറ്റ് വണ്ടി ഓൺ ചെയ്തു വച്ച് വിശ്രമിച്ചതായും കാണാം. ഇതിൽ ഏറ്റവും കൂടുതൽ വിശ്രമിച്ച സമയം 14 മിനിറ്റ് 25 സെക്കൻഡാണ്. ഇത് ചിലപ്പോൾ മണ്ണിടിച്ചിലുണ്ടായ ഷിരൂരിലെ ചായക്കടയ്ക്കു സമീപം ആവാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ 8.15നാവും അർജുൻ ലോറിയുമായി അപകടം നടന്ന സ്ഥലത്ത് എത്തിയിട്ടുണ്ടാവുക.

9 നാൾ സംഭവിച്ചത്

∙ജൂലൈ 16

ജിപിഎസ് രേഖ പ്രകാരം ഹുബ്ബള്ളിക്കു സമീപം ജഗൽബേട്ടിൽനിന്നു തടിയുമായി രാവിലെ 8.15ന് അർജുൻ ലോറിയിൽ ഷിരൂരിൽ എത്തുന്നു. 8.30ന് ഷിരൂരിൽ മണ്ണിടിച്ചിൽ. അർജുനെ ഫോണിൽ കിട്ടാതിരുന്നതോടെ ലോറി ഉടമ മനാഫ് ഷിരൂരിലേക്കു തിരിക്കുന്നു.

∙ ജൂലൈ 17

ബന്ധുക്കൾ കോഴിക്കോട് ചേവായൂർ പൊലീസിൽ പരാതി നൽകി. ലോറി ഉടമ മനാഫ് കർണാടക പൊലീസിലും.

∙ ജൂലൈ 17, 18

അപകടത്തിൽ 7 പേർ മരിച്ചതായി സ്ഥിരീകരണം. അർജുനെ കുറിച്ചു വിവരമില്ല. ബന്ധുക്കളും ഷിരൂരിലേക്ക്. തിരച്ചിൽ കാര്യക്ഷമമല്ലെന്നും റോഡിലെ മണ്ണും പാറയും നീക്കി ഗതാഗതം സുഗമമാക്കാനാണു മുൻഗണന നൽകുന്നതെന്നും മനസ്സിലാക്കി.

∙ ജൂലൈ 19

അർജുന്റെ കുടുംബം എം.കെ.രാഘവൻ എംപിയെയും മാധ്യമങ്ങളെയും കണ്ടു. ഇതോടെ ദേശീയതലത്തിൽ ചർച്ചയായി. തിരച്ചിൽ ശക്തമായി.

∙ ജൂലൈ 20

4 മണ്ണുമാന്തി യന്ത്രം എത്തിച്ചു ദേശീയ ദുരന്തനിവാരണ സേന കരയിലും നാവികസേന പുഴയിലും സൂറത്കൽ എൻഐടിയിൽ നിന്നുള്ള വിദഗ്ധ സംഘം റഡാറുകൾ ഉപയോഗിച്ചു കുന്നിലും പരിശോധന തുടങ്ങി. ലോറി കണ്ടെത്താനായില്ല.

∙ ജൂലൈ 21

കരസേനയും പരിശോധന തുടങ്ങി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തി. ദേശീയപാതയിൽ ഇടിഞ്ഞു കിടക്കുന്ന മണ്ണിനടിയിൽ ലോറി ഇല്ലെന്നു സ്ഥിരീകരണം.

∙ ജൂലൈ 22

തിരച്ചിൽ പുഴയിലേക്കു കേന്ദ്രീകരിക്കാൻ ആലോചന.

∙ ജൂലൈ 23

പുഴയിൽനിന്ന് 65 വയസ്സുകാരിയുടെ മൃതദേഹം കൂടി കിട്ടി. പുഴയിൽ റഡാർ, സോണാർ സിഗ്നൽ പരിശോധനകൾ നടത്തി.

∙ ജൂലൈ 24

പുഴയിൽ സിഗ്നൽ കണ്ടെത്തിയ സ്ഥലത്തു സൈന്യം തിരച്ചിൽ സജീവമാക്കി. ലോങ് ബൂം എസ്കവേറ്റർ ഉപയോഗിച്ച് മണ്ണ് നീക്കം ആരംഭിച്ചു. ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയതായി വൈകിട്ട് 3.15ന് കർണാടക റവന്യു മന്ത്രിയുടെ സ്ഥിരീകരണം. സന്ധ്യയ്ക്കു മുൻപു നദിയിൽ മുങ്ങിത്തിരയാനുള്ള നാവികസേനയുടെ ശ്രമം വിഫലം. ‌

English Summary:

Arjun arrived in disaster face fifteen minutes ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com