മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന: അപകടസാധ്യത പരിഗണനാ വിഷയം ആക്കുക കേരളത്തിന്റെ മുഖ്യദൗത്യം

Mail This Article
തിരുവനന്തപുരം ∙ മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനയ്ക്ക് കേന്ദ്ര ജലകമ്മിഷൻ നിർദേശം വന്നതോടെ കേരളത്തിന് മുന്നിലുള്ളത് ശ്രമകരമായ ദൗത്യം. ഒന്നേകാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള അണക്കെട്ടിന്റെ അപകടസാധ്യത സംബന്ധിച്ച ശാസ്ത്രീയ റിപ്പോർട്ടുകൾ പരിഗണനാ വിഷയത്തിൽ( ടേംസ് ഓഫ് റഫറൻസ്) ഉൾപ്പെടുത്തുകയെന്നതാണ് കേരളത്തിനു പ്രധാനം.
ടേംസ് ഓഫ് റഫറൻസ് തയാറാക്കാൻ ഒരു മാസമാണ് അനുവദിച്ചിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കണം. ഡാമിലെ ചോർച്ചയുടെ അളവ്, വിള്ളലുകൾ, ഇതു വരെയുള്ള പരിശോധനകളിലെ കണ്ടെത്തലുകൾ എന്നിവ പരിഗണനാ വിഷയത്തിൽ കേരളം ഉൾപ്പെടുത്തും. സുരക്ഷ സംബന്ധിച്ച് നടത്തേണ്ട പരിശോധനകളും നിർദേശിക്കും.
നിർമാണം പൂർത്തിയാക്കിയ വേളയിൽ അര നൂറ്റാണ്ട് ആയുസ്സാണ് ഡാമിന് നിശ്ചയിച്ചിരുന്നതെന്നും കേരളം ചൂണ്ടിക്കാട്ടും. പുതിയ അണക്കെട്ടിനായി സംസ്ഥാന ജലവിഭവ വകുപ്പ് തയാറാക്കിയ വിശദ പദ്ധതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാരിനു കൈമാറും. ജലനിരപ്പ് 152 അടി ഉയർത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്നു ചൂണ്ടിക്കാട്ടാനാണ് തമിഴ്നാടിന്റെ നീക്കം. പരിഗണനാ വിഷയങ്ങൾ തയാറാക്കാൻ തമിഴ്നാട് നടപടി തുടങ്ങി.