കലോത്സവക്കലവറയിൽ പഴയിടം രുചിയുടെ 25 വർഷം

Mail This Article
കുറവിലങ്ങാട് ∙ പഴയിടം മോഹനൻ നമ്പൂതിരി സ്കൂൾ കലോത്സവത്തിന്റെ അടുക്കളയിൽ എത്തിയിട്ട് 25 വർഷങ്ങൾ. കാൽനൂറ്റാണ്ടിനുള്ളിൽ വിവിധ കലാ, കായിക മേളകളിൽ 2.25 കോടി വിദ്യാർഥികൾക്കു പഴയിടത്തിന്റെ നേതൃത്വത്തിൽ ഭക്ഷണമൊരുക്കി!
2000ൽ കോട്ടയം സിഎംഎസ് ഹൈസ്കൂളിൽ നടന്ന റവന്യു ജില്ലാ കലോത്സവത്തിന് ഊട്ടുപുരയൊരുക്കിയായിരുന്നു തുടക്കം. അന്ന് സ്കൂൾ മുറ്റത്ത് നീലപ്പടുത മേൽക്കൂരയാക്കി ചെറിയൊരു പന്തലിൽ ആണ് പാചകം തുടങ്ങിയത്. ഇപ്പോൾ സംസ്ഥാന കലോത്സവങ്ങൾക്കു പാചകപ്പുരയും ഊട്ടുപുരയുമൊക്കെയായി കൂറ്റൻ പന്തലുകളുണ്ട്. 2004ൽ കോട്ടയത്താണ് ആദ്യമായി സംസ്ഥാന കലോത്സവത്തിൽ വിഭവങ്ങൾ ഒരുക്കിയത്. പിന്നീട് പഴയിടം മോഹനൻ നമ്പൂതിരി ഇല്ലാത്ത ഒരു സംസ്ഥാന കലോത്സവം പോലും ഉണ്ടായിട്ടില്ല. ആദ്യ കലോത്സവത്തിനു 3 നേരം ഭക്ഷണം കഴിച്ചവരുടെ എണ്ണം പ്രതിദിനം 10000 വരെയായിരുന്നെങ്കിൽ ഇപ്പോൾ അത് അരലക്ഷത്തോളമെത്തി.