കർഷകശ്രീ കർഷകസഭ 3 മുതൽ കട്ടപ്പനയിൽ

Mail This Article
കോട്ടയം ∙ മലയാള മനോരമ കർഷകശ്രീ മാസികയുടെ 30–ാം വാർഷികത്തോടനുബന്ധിച്ചു സംസ്ഥാനത്തുടനീളം സംഘടിക്കുന്ന കർഷകസഭകളിൽ ആദ്യത്തേത് ഫെബ്രുവരി 3,4,5 തീയതികളിൽ ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ നടക്കും. വനം നിയമങ്ങൾ, ഭൂപ്രശ്നങ്ങൾ, വന്യജീവി ആക്രമണം തുടങ്ങിയ വിഷയങ്ങളെപ്പറ്റി ചർച്ചകൾ നടക്കും. ഏലം, കുരുമുളക് കൃഷികൾക്ക് ഉണർവേകാനുള്ള പുതുവഴികളും പഴവർഗക്കൃഷി, ഫാം ടൂറിസം തുടങ്ങി മലയോരമേഖലയിലെ പുതിയ കൃഷി–സംരംഭ സാധ്യതകളും സഭയിൽ അവതരിപ്പിക്കും.
ഫെബ്രുവരി 3ന് രാവിലെ 10ന് കട്ടപ്പന പള്ളിക്കവല സെന്റ് ജോർജ് പാരിഷ് ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ കർഷകസഭ ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, കെ.കൃഷ്ണൻകുട്ടി എന്നിവർ രണ്ടാം ദിനം പങ്കെടുക്കും. മലയോര മേഖലയിലെ കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ചർച്ചയ്ക്കെടുക്കുന്ന കർഷകസഭയിൽ ചോദ്യങ്ങൾ ചോദിക്കാനും പ്രശ്നങ്ങൾക്കു പരിഹാരങ്ങൾ തേടാനും കർഷകർക്ക് അവസരമുണ്ടാകും.
ദിവസേന 2 സെമിനാറുകൾ നടക്കും. കാർഷിക മേളയും സംഘടിപ്പിക്കുന്നുണ്ട്.
പ്രമുഖ കാർഷികോൽപന്ന നിർമാതാക്കളായ കെ.ജെ.ജോസഫ് ആൻഡ് കമ്പനിയാണ് മുഖ്യ പ്രായോജകർ.