അൻപതിന്റെ നിറവിൽ വനിത; സുവർണജൂബിലിപ്പതിപ്പ് പുറത്തിറങ്ങി

Mail This Article
കോട്ടയം ∙ വനിത സുവർണജൂബിലിപ്പതിപ്പ് മഞ്ജു വാരിയർ പ്രകാശനം ചെയ്തു. ‘മലയാളി വനിതകളുടെയെല്ലാം ആത്മവിശ്വാസമാണു വനിത. പല ജീവിതഘട്ടങ്ങളിലും എനിക്കു കൂട്ടുകാരിയും വഴികാട്ടിയുമായി വനിത നിന്നിട്ടുണ്ട്’– മഞ്ജു പറഞ്ഞു. 1975 മാർച്ചിലാണ് വനിതയുടെ ആദ്യ ലക്കം പുറത്തിറങ്ങിയത്. മാസികയായി തുടങ്ങിയ വനിത പിന്നീടു ദ്വൈവാരികയായി. പ്രചാരം അൻപതിനായിരത്തിൽനിന്നു കുതിച്ചുയർന്ന് ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വനിതാ പ്രസിദ്ധീകരണം എന്ന ഉന്നതസ്ഥാനം വരെ എത്തി.
50 വർഷത്തിന്റെ നിറവു പ്രകടമാക്കുന്ന വിഭവങ്ങളോടെ, കലക്ടേഴ്സ് ഇഷ്യൂ ആയാണ് സുവർണജൂബിലിപ്പതിപ്പ് പുറത്തിറങ്ങുന്നത്. സമൂഹത്തിനുവേണ്ടി മനസ്സും ജീവിതവും അർപ്പിക്കുന്ന 50 വനിതകളെ അവതരിപ്പിക്കുന്ന പ്രത്യേക വിഭാഗമാണു പ്രധാനം. ആർക്കും ജീവിതത്തിൽ പകർത്താവുന്ന വലിയ നന്മകൾ ചെയ്യുന്ന ഈ വനിതകളുടെ അനുഭവങ്ങൾ ഒട്ടേറെപ്പേർക്കു പ്രചോദനമാകും.വനിതയുടെ പ്രഥമ ചീഫ് എഡിറ്ററും പാചകരംഗത്തെ നക്ഷത്രവുമായ മിസിസ് കെ.എം.മാത്യുവിന്റെ പാചകക്കുറിപ്പുകളിൽനിന്നു തിരഞ്ഞെടുത്ത, രുചിയൂറുന്ന 50 വിഭവങ്ങളുടെ റെസിപ്പികളും ഈ ലക്കത്തിലുണ്ട്.
ഫാഷനിലും സൗന്ദര്യസംരക്ഷണത്തിലും കഴിഞ്ഞ 50 വർഷങ്ങളിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങൾ വിലയിരുത്തുന്ന ഫീച്ചറുകളാണ് മറ്റൊരു ആകർഷണം. ഫാഷന്റെ ഊടും പാവും കൃത്യമായി മനസ്സിലാക്കുന്ന ഫാഷൻ ഡിസൈനർ ബീന കണ്ണൻ ഫാഷൻ രംഗത്തെ വിലയിരുത്തുന്നു. പ്രശസ്ത ബ്യൂട്ടിഷ്യനും ബോളിവുഡ് സെലിബ്രിറ്റികളുടെ ഉപദേഷ്ടാവുമായ അംബിക പിള്ള സൗന്ദര്യരംഗത്തുണ്ടായ മാറ്റങ്ങളെക്കുറിച്ച് എഴുതുന്നു.വനിതയുടെ പ്രകാശനം നിർവഹിച്ച തിരുവിതാംകൂർ രാജകുടുംബാംഗം പ്രശസ്ത ചിത്രകാരി രുക്മിണി വർമ മനസ്സു തുറക്കുന്ന അഭിമുഖം, പുതുമയും ചരിത്രപ്രാധാന്യവുമുള്ള കവറിന്റെ പ്രത്യേകതകൾ, സ്ഥിരം പംക്തികൾ തുടങ്ങിയവയും സുവർണജൂബിലിപ്പതിപ്പിന്റെ സവിശേഷതകളാണ്.