ബിജെപി സംസ്ഥാന പ്രസിഡന്റ് 24ന്; സുരേന്ദ്രൻ തുടരുമെന്ന് സൂചന

Mail This Article
തിരുവനന്തപുരം∙ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പു വരെ കെ.സുരേന്ദ്രൻ തുടരാൻ സാധ്യതയേറി. 24നു ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ പ്രസിഡന്റിനെ പ്രഖ്യാപിക്കും. ഇതിനു ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി നാളെ കേരളത്തിലെത്തും. പ്രസിഡന്റ് ആരെന്ന തീരുമാനം ദേശീയ നേതൃത്വം എടുത്തുകഴിഞ്ഞു. ഇതനുസരിച്ച് നാളെത്തന്നെ പ്രസിഡന്റാകുന്നയാളിൽ നിന്നു നാമനിർദേശപത്രിക വാങ്ങും.കെ.സുരേന്ദ്രൻ തുടരുമെന്ന സൂചനയാണ് ദേശീയ നേതൃത്വം കേരളത്തിലെ പ്രധാന നേതാക്കൾക്കു കൈമാറിയത്.
കേരളത്തിനു പുറമേ 2026ൽ നിയമസഭാതിരഞ്ഞെടുപ്പു നടക്കുന്ന തമിഴ്നാട് , ബംഗാൾ സംസ്ഥാനങ്ങളിലും പ്രസിഡന്റ് പദത്തിൽ മാറ്റമില്ലെന്ന പൊതുധാരണയാണ് ദേശീയ നേതൃത്വത്തിൽ ഉണ്ടായതെന്നാണ് വിവരം. എന്നാൽ ശോഭ സുരേന്ദ്രൻ, എം.ടി.രമേശ് പക്ഷം പ്രതീക്ഷ കൈവിട്ടിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്നതെല്ലാം ഊഹാപോഹം മാത്രമാണെന്നും ദേശീയ നേതൃത്വം നാളെ മാത്രമേ തീരുമാനമറിയിക്കൂ എന്നുമാണ് സുരേന്ദ്രൻ വിരുദ്ധ പക്ഷത്തിന്റെ വാദം. രാജീവ് ചന്ദ്രശേഖറിന്റെ പേരും ഉയർന്നിരുന്നു. ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്കു നടത്തുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിൽ 20 സംസ്ഥാനങ്ങളിലെ സംസ്ഥാന പ്രസിഡന്റുമാരെ പ്രഖ്യാപിക്കണമെന്നതാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് രീതി. ആ 20 സംസ്ഥാനങ്ങളിൽ കേരളവുമുണ്ടെന്നതിനാലാണ് ഇവിടെയും ആദ്യഘട്ട പ്രഖ്യാപനം നടത്തുന്നത്.