ക്യൂബയെ കണ്ടു പഠിക്കാൻ..; കേരള മന്ത്രിസംഘം ക്യൂബൻ ഉപപ്രധാനമന്ത്രിയെ ഡൽഹിയിൽ കണ്ടു

Mail This Article
ന്യൂഡൽഹി ∙ ആരോഗ്യം, കായികം, യുവനജനകാര്യം, ഉന്നത വിദ്യാഭ്യാസം, സാംസ്കാരികം, ബയോ ടെക്നോളജി, ആയുർവേദം തുടങ്ങിയ മേഖലകളിൽ ക്യൂബയുമായി സഹകരിക്കുന്നതിന് അവിടത്തെ ഉപപ്രധാനമന്ത്രി ഡോ. എഡ്വേർഡോ മാർട്ടിനെസ് ഡയസുമായി കേരളത്തിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം കൂടിക്കാഴ്ച നടത്തി.
ക്യൂബൻ സർക്കാരിന്റെ ക്ഷണം സ്വീകരിച്ചു മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വീണാ ജോർജ്, വി.അബ്ദുറഹിമാൻ എന്നിവരാണു ചർച്ചയ്ക്കെത്തിയത്. 2023 ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബ സന്ദർശിച്ചു തുടക്കമിട്ട സഹകരണത്തിന്റെ തുടർനടപടിയായാണു കുടിക്കാഴ്ച്ചയെന്നു മന്ത്രിമാർ അറിയിച്ചു.
അർബുദ വാക്‌സീൻ വികസനം, അൽസ്ഹൈമേഴ്സ്– പ്രമേഹം മരുന്നുകളുടെ വികസനം തുടങ്ങിയവയിലെ ക്യൂബൻ സഹകരണം, വിവിധ കായിക ഇനങ്ങളിലെ കളിക്കാരെയും പരിശീലകരെയും പരസ്പരം കൈമാറൽ, ക്യൂബൻ യൂണിവേഴ്സിറ്റികളുമായി ഉന്നത വിദ്യാഭ്യാസ രംഗത്തെ സഹകരണം തുടങ്ങിയവ ചർച്ചയായി.
15 അംഗ ക്യൂബൻ സംഘത്തിൽ ആരോഗ്യവകുപ്പിന്റെ പ്രഥമ ഉപമന്ത്രി ടാനിയ മാർഗരിറ്റ ക്രൂസ് ഹെർണാണ്ടസ്, അംബാസഡർ ജുവാൻ കാർലോസ് മാർസൽ അഗ്യുലേര തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം.ഏബ്രഹാം, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വകുപ്പു സെക്രട്ടറിമാർ, സ്ഥാപന മേധാവികൾ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.