തൊടുപുഴയിലെ ക്വട്ടേഷൻ കൊലപാതകം: കിട്ടാനുണ്ടായിരുന്നത് 60 ലക്ഷം; ക്വട്ടേഷന് പ്രതിഫലം 6 ലക്ഷം

Mail This Article
തൊടുപുഴ ∙ പതിവായി പുലർച്ചെ ടൗണിലേക്കു പോകുന്ന സമയത്തായിരുന്നു ബിജുവിനെ തട്ടിക്കൊണ്ടുപോയത്. അതിനാൽത്തന്നെ കരുതിക്കൂട്ടിയ കൊലപാതകമാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ജോമോനും ക്വട്ടേഷൻ സംഘവും കുറച്ചുദിവസങ്ങളായി ബിജുവിനെ നിരീക്ഷിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. ‘ബിജുവിനെ കൊലപ്പെടുത്താൻ പദ്ധതിയില്ലായിരുന്നു; 60 ലക്ഷം രൂപ വാങ്ങിയെടുക്കുയായിരുന്നു ലക്ഷ്യം. ഇതിൽ 6 ലക്ഷം രൂപ ക്വട്ടേഷൻ തുകയായി നൽകാം എന്നും ധാരണയായിരുന്നു’ – ജോമോൻ പൊലീസിനോടു പറഞ്ഞു. 12,000 രൂപ അഡ്വാൻസ് തുകയായി വാങ്ങിയതായി മറ്റു പ്രതികളും മൊഴി നൽകി.
മൂന്നാം തവണയാണു ബിജുവിനെതിരെ ജോമോൻ ക്വട്ടേഷൻ കൊടുക്കുന്നത്. കഴിഞ്ഞ രണ്ടുതവണയും പൊളിഞ്ഞു. തുടർന്ന് തന്റെ ഡ്രൈവർ വഴി എറണാകുളത്തെ ക്വട്ടേഷൻ സംഘത്തെ സമീപിച്ചു. തട്ടിക്കൊണ്ടുവന്നു ഗോഡൗണിലെത്തിച്ചപ്പോഴേക്കും ബിജു കൊല്ലപ്പെട്ടെന്നാണു മൊഴിയെന്നും പൊലീസ് പറഞ്ഞു. പുലർച്ചെ വാഹനത്തിൽനിന്നു നിലവിളി കേട്ടെന്ന സമീപവാസികളുടെ മൊഴിയെത്തുടർന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു മുഖ്യപ്രതി ജോമോനാണെന്നു പൊലീസ് കണ്ടെത്തിയത്. കടന്നുകളയാനുള്ള ശ്രമത്തിനിടെ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നാണു ജോമോനെ പിടികൂടിയത്.
ജോമോന്റെ പേരിൽ നേരത്തേയും പൊലീസ് കേസുകൾ ഉണ്ടായിട്ടുണ്ട്. കോവിഡ് സമയത്ത് ഇതേ ഗോഡൗണിൽ ചാരായം വാറ്റിയതിനു റിമാൻഡിലായിട്ടുണ്ട്. മറ്റു 3 പ്രതികളും ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണെന്നും ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ് പറഞ്ഞു. ഡിവൈഎസ്പി ഇമ്മാനുവൽ പോൾ, എസ്എച്ച്ഒമാരായ വി.സി.വിഷ്ണുകുമാർ, ഇ.കെ.സോൾജിമോൻ, എസ്‌ഐ എൻ.എസ്.റോയി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.